രചന : ഗീത മന്ദസ്മിത✍️

ആട്ടിയോടിച്ചവർ വ്രതമെടുത്താറ്റുനോറ്റിരിക്കും,
ഒരുനാളെൻ വരവിനായ്
കൈയ്യാട്ടി ഓടിച്ചവർ കൈകൊട്ടി വിളിക്കും,
ഒരുനാളൊരു പിടിച്ചോറുമായ്
താണുകേണപ്പോൾ ചവിട്ടിമെതിച്ചവർ
വരും, ഒരുനാൾ, തൊഴുകൈയ്യുമായ്
സ്വാർത്ഥമാം നിൻ ജന്മം വെറുമൊരു പാഴ്ജന്മമെന്നറിയും നീയൊരു നാൾ
ഒരുജന്മത്തിൻ പാപം വീട്ടാനാവതില്ല, വെറുമൊരുപിടി ചോറിനാലെന്നറിക നീ
എൻപുറം കറുപ്പിനെ വെല്ലുവതാണു
നിൻ മനസ്സിന്നകമെന്നറിഞ്ഞ നാൾ മുതൽ
എൻ മനസ്സിൽ കുറിച്ചിട്ടതാണു ഞാൻ
നിൻ കറുത്തകൈയ്യാലീ കറുത്തവാവിൻ നാളിലൂട്ടും
ബലിച്ചോറുണ്ണുവാൻ വരും,
വെറുമൊരു ബലിക്കാക്കയല്ല ഞാൻ…
ജീവനുള്ളനാളെൻ അന്നത്തിൽ മണ്ണുവാരിയിട്ടവരുടെ
ഒരുപിടിച്ചോറുണ്ണുവാൻ വരികയില്ല ഞാൻ,
വെറുമൊരു ബലിക്കാക്കയായ്…

By ivayana