സുദർശൻ കാർത്തികപ്പറമ്പിൽ*

ഓണം വന്നിട്ടുമെത്തീലല്ലോ;
ഓണത്തപ്പൻ കേരളത്തിൽ!
നാണം പൂണ്ടങ്ങിരുന്നാലെങ്ങനെ;
നാണിയും,നാണുവുമോണമുണ്ണും
മാരിപെരുത്തൊരീമാമലനാട്ടിൽ
പോരുന്നതെങ്ങനെമാവേലി!
ആരുവിളിക്കാനാരെതിരേൽക്കാൻ,
തോരാക്കണ്ണീരിലാണ്ടുമാളോർ,
ഒട്ടിയൊരാവയർ കെട്ടിമുറുക്കി,
പട്ടിണികൊണ്ടുവലയുമ്പോൾ,
കെട്ടിയപെണ്ണിന്റെ താലിയുംവിറ്റ്
കൂട്ടത്തോടങ്ങുവലയുമ്പോൾ,
ചത്തുചത്താളുകളോരോന്നുമങ്ങനെ;
മണ്ണോടടിഞ്ഞുചേർന്നീടുമ്പോൾ,
കണ്ണുംപൂട്ടി,കനകസിംഹാസനം
തന്നിലൊരാളങ്ങിരിക്കണുണ്ടേ!
കിട്ടുംനികുതികളൊക്കെയും കട്ടെടു-
ത്തൂറ്റംപൂണ്ടങ്ങിരിക്കണുണ്ടേ!
ആരേ,കാണുന്നു പാവംമനുഷ്യൻ്റെ
തീരാദുഃഖത്തിൻ തേങ്ങലുകൾ!
വോട്ടൊന്നടുത്തപ്പോൾ കിട്ടിയകിറ്റുക-
ളൊട്ടുമേ,യോണത്തിനില്ലെന്നോ!
എന്തൊരധർമ്മമാ,ണെന്തൊരനീതിയാ-
ണെങ്ങനെ മാവേലിയെത്തീടും?
പെറ്റുവീണോരുകുരുന്നിനുപോലുമേ-
യിറ്റുസമാധാനമേകാതെ;
തോക്കുംചൂണ്ടിനടപ്പൂ,ഗുണ്ടകൾ
പേക്കൂത്താടിനാടെങ്ങെങ്ങും!കള്ളമേയുള്ളു,ചതിയേയുള്ളൂ-
യെള്ളോളമല്ലപൊളിവചനം!
മാവേലിയെങ്ങാനുമൊന്നുവന്നാലേ,
ചാവും തലതല്ലിയയ്യയ്യോ!

By ivayana