രചന : ശ്രീരേഖ എസ്*

ഒറ്റപ്പെട്ടവരുടെ ഗദ്ഗദങ്ങളിൽ
ഉള്ളിലെ സങ്കടകണ്ണീരിൽ റോസാച്ചെടികൾ
തഴച്ചുവളർന്നു പുഷ്പിണിയാകുന്നു.
കാഴ്ചക്കാർക്ക് അപ്പോഴും
നയനമനോഹരിയാണവൾ.
മൊട്ടിട്ടു നിൽക്കുന്ന ചെടിയെ
മുള്ളിനെ മറന്ന്, അവർ താലോലിക്കുന്നു.
അവരുടെയുള്ളിലെ ഹൃദയരക്തത്താൽ
കടുംചോപ്പുനിറം ഇതളുകളിൽ
സുന്ദരചിത്രം വരയ്ക്കുമ്പോൾ
ഹാ.. നോക്കുന്നവർക്കെന്തു രസം.. !
ഇളകിമറയുന്ന സങ്കടക്കടലിൽ
അറ്റുപോകാത്ത വേരുകളിൽ
ചെടികൾ വീണ്ടും പൊട്ടിമുളയ്ക്കുന്നു
ആർക്കോ ഇറുത്തെടുക്കാൻവേണ്ടി മാത്രം!
തണുത്തുറഞ്ഞ മനസ്സിന്റെ
വിഷാദഗീതത്തിൻ ചൂടിൽ
വാടിത്തളർന്ന ചെടികളിലെ
പഴുത്തയിലകൾ കൊഴിഞ്ഞുവീഴുന്നു.
പൂത്തുനിന്ന സുന്ദരകുസുമങ്ങൾ
ആസ്വാദനലഹരിയാൽ മത്തുപിടിച്ചുപോയ
കശ്മലന്മാരുടെ കൈകളിലമർന്ന്
ചവറ്റുകൂനയിലും മരക്കൊമ്പിലും
അഴുകി വീണാർക്കൊക്കെയോ
വീണ്ടും തഴച്ചുവളരാൻ വളമാകുന്നു!

By ivayana