രചന : ജോയി ജോൺ✍

കാമകലുഷിതമായതീക്കണ്ണുകൾ,
തേടുന്ന പെണ്ണുടലാവാനാവില്ലമ്മേ!
വെടിയട്ടേ,ഞാനിന്നീ തരിജീവൻ നിന്നുടെ,
ഉദരത്തിൽ,ദൃഡമാമീ ശയ്യാതൽപ്പത്തിങ്കൽ!

ദശമാസപൊക്കിൾക്കൊടീബന്ധമറ്റെൻ്റെ,
മൃദുമേനി മന്നിലേയ്ക്കൊരുവേളയെ ത്തീടിൽ,
പത്തുനാളെങ്കിലുമെത്തുവാൻകാക്കാതെ,
പരതീടുമവരെന്നിൽ രതിസുഖം;നരാധമർ!

വർണ്ണപ്പൂത്തുമ്പിയെത്തേടുമെൻബാല്യത്തെ
രക്തപ്പൊട്ടണിയിക്കാനയലാളനെത്തീടാം,
വിദ്യാധനംകൊയ്യാനെത്തുമെൻ മേനിയിൽ ;
വിദ്യാവിദഗ്ദ്ധർതൻ കൈത്തലമേറ്റീടാം !!

കൗമാരമെത്തീടിൽ കാമുകവൃന്ദവും,
കണ്ടാലഴകോലും കാമനക്കൂട്ടവും;
പെണ്ണായ്തഴച്ചൊരെൻ നാഭീതടങ്ങളിൽ,
പേവിഷമിറ്റിക്കാ,നനുസ്യൂതമെത്തീടാം!

നീയില്ലാനേരെത്തെൻ ചാരത്തണയുന്ന,
സ്നേഹസ്വരൂപനാമച്ഛൻ്റെ നെഞ്ചിലും,
കാമംജ്വലിപ്പിക്കുമഗ്നിപടർന്നീടിൽ;
പാവമീപെൺകൊടി പാടേതളർന്നീടും!

പിന്നീടെൻകാവലാളൊരു നാളിലെന്നുടൽ,
കൂത്താടുംകൂട്ടർക്കായ്,നാലായ്പകുത്തീടാം
അതുതാങ്ങാനാവാതെൻപ്രിയമാതേ-
നിൻമനം
വ്രണിതമായ്,വിഭിന്നമായ് വിഭ്രാന്തമായിടാം,

പ്രത്യാശയുണ്ടിഹ,ചീഞ്ഞ്ജീർണ്ണിച്ചൊരീ –
നാടിൻ വ്യവസ്ഥിതി മാറ്റിമറിഞ്ഞീടാം;
അന്നുഞാനാമോദം വന്ന്പിറക്കാമീ;
പൊൻകൂട്ടിലെൻവീട്ടിലെന്നമ്മേ!മാപ്പേകൂ!

ജോയി ജോൺ

By ivayana