രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍

ചിലരുണ്ടു കപികൾ,കവിവേഷധാരികൾ;
ചിലുചിലെ,യെന്തോ ചിലയ്ക്കുന്നവർ!
മലരിന്റെ മണമറിഞ്ഞീടാത്തവർ,മന്നിൽ,
മധുവിന്റെ ഗുണമറിഞ്ഞീടാത്തവർ!
മലയാള ഭാഷതൻ ഭംഗി കെടുത്തുന്ന
മലയാളനാടിൻ വിദൂഷകൻമാർ!
പലവ്യഞ്ജനങ്ങളൊന്നൊന്നുമേ,യില്ലാതെ;
പല,പലകറികളൊരുക്കുന്നവർ!
കവിതയ്ക്കു മുന്നിൽ വിഷംവച്ചുനീട്ടുന്ന,
കവനവിധ്വംസകർ വേട്ടനായ്ക്കൾ!
കവികൾ!കവികൾ!സ്വയം വാഴ്ത്തിപ്പാടുന്ന,
കപികളേ,നിങ്ങൾ കവികളെന്നോ!
നട്ടംതിരിഞ്ഞു നടപ്പൂനിങ്ങൾ വേദി,
കിട്ടുകിൽ കൊട്ടി ഘോഷിച്ചീടുവാൻ!
ആട്ടക്കഥയെങ്ങാൻ കേട്ടാൽ ദഹിച്ചിടാ;
പാട്ടിനുപോയിപരിഹസിക്കും!
മട്ടുകൾകണ്ടാൽ മഹാകവികൾ നിങ്ങൾ;
പൊട്ടക്കവിതകളാണുകൈയിൽ!
കട്ടകളില്ലാതെ,കട്ടളയില്ലാതെ;
കെട്ടിടം വയ്ക്കുന്ന മേസ്തിരിമാർ!
പുത്തനെഴുത്തിന്റെ,യപ്പോസ്തലർ,കാവ്യ –
സത്തയറിയാത്ത ചാപിള്ളകൾ!
തുമ്പിയെക്കൊണ്ടഹോ കല്ലെടുപ്പിക്കുന്ന
വമ്പാർന്ന ബൗദ്ധികക്കൂഷ്മാണ്ഡങ്ങൾ!
പക്ഷമില്ലാതെ പറക്കുന്നവർ,കവി –
ശിഷ്യത്വമൊന്നുമേ വേണ്ടാത്തവർ!
അക്ഷരമില്ലാതെ,യാശയമില്ലാതെ;
തൽക്ഷണം കാവ്യം കുറിക്കുന്നവർ!സന്ധി,സമാസങ്ങളേതുമറിയാതെ,
ചന്തി കുലുക്കി നടക്കുന്നവർ!വൃത്തവിരോധികൾ,ചിത്തവിഭ്രംശകർ,
അത്തൽ മുഴുത്തുപുലമ്പുന്നവർ!
മദ്യത്തിൻ മാസ്മര ചിന്തകൾ കൊണ്ടയ്യോ,
ഗദ്യംകുറിക്കുമൂശാംതാടികൾ!ശാർദ്ദൂലവിക്രീഡിത,മെന്നുകേൾക്കിലോ,
ശർദ്ദിച്ചുതള്ളുന്ന കുക്കുടങ്ങൾ!
തുഞ്ചത്തെഴുത്തച്ഛനെ,തരംതാഴ്ത്തിയും
തുഞ്ചത്തായെത്തും നപുംസകങ്ങൾ!
ആരൊക്കെ വാഴ്ത്തി,പുരസ്കൃതരാക്കിലും,
നേരിൽ നിങ്ങൾ,വട്ടപ്പൂജ്യമല്ലോ!

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana