രചന : ജ്യോതിശ്രീ. പി✍️

മറവിതൊട്ട ഗതകാല സ്മരണകളിലൂടെ
പകലുറക്കം തീർക്കുന്നുണ്ട്.
നെടുവീർപ്പുകളുടെ കഥകൾ കേട്ട്
മൗനം പുതയ്ക്കുന്നുണ്ട്..
മൂവാണ്ടന്റെ വിരൽച്ചില്ലകളിലൂടെ വെയിൽക്കുഞ്ഞുങ്ങൾ
എത്തി നോക്കുന്നുണ്ട്..
ചന്ദനം മണക്കുന്ന ഈരിഴതോർത്തെന്നും
താങ്ങായി കാവലുണ്ട്.
ശ്വാസമടക്കിക്കേട്ട കഥകൾക്കായി
കുഞ്ഞികണ്ണുകൾ പരതുന്നുണ്ട്..
കൊഞ്ചിവന്നു മിഴികൾ പൊത്തുന്ന
കുപ്പിവളക്കൂട്ടത്തിനും,
പാദസരക്കിലുക്കങ്ങൾക്കുമായ്
ഒരു അവധിക്കാലം കരുതിവെയ്ക്കാറുണ്ട്.
ആരുടെയോ കളിയാക്കലുകളിൽ
വിഷാദത്തിരികൾ കൊളുത്താറുണ്ട്,
കൂട്ടിരുന്ന ഓട്ടുകിണ്ടി വക്കുടയാറുണ്ട്.
എങ്കിലും ചിലർക്കെങ്കിലും ഒരു നരച്ച ചിരി
കരുതി വെയ്ക്കാറുണ്ട്,
പഴങ്കഥക്കെട്ടുകൾ പൊട്ടിച്ചുനോക്കാറുണ്ട്.
വിയർപ്പിറ്റ കൈകളിൽ സ്നേഹത്തലോടലേറ്റാൽ
മോണകാട്ടിച്ചിരിയ്ക്കാൻ…
കരിയില കലമ്പുന്ന
പടിപ്പുരമുറ്റത്ത് പുതിയ കഥക്കൂട്ടു തിരയാൻ..

ജ്യോതിശ്രീ. പി

By ivayana