രചന : വിദ്യാ രാജീവ് ✍

ജാലകപ്പഴുതിലൂടൊന്നെത്തി നോക്കി
ജാള്യതവന്നങ്ങു മൂടിമെല്ലേ.
ഉമ്മറത്തിണ്ണയിലൊരു കൂട്ടരുണ്ടേ
പെണ്ണുകാണാനായി വന്നതാണേ.

ഇടങ്കണ്ണാൽ പലകുറി നോക്കിടുന്നൂ
അക്ഷമയോടെ ആണൊരുത്തൻ.
പൂമിഴിയാളവൾ വരികയായ്
ധാവണിയിൽ സുന്ദരിയായ്.

ഇടനെഞ്ചിൻ താളമേറുന്നുണ്ടേ,
വിറയാർന്നിടുന്ന തനുവോടേ ചുവടുവച്ചു.
നമ്ര ശിരസ്സൊന്നു ഉയർത്തിയവൾ,
കണ്ടമാത്രയിൽ ഇരുവരും മതിമറന്നു
പുഞ്ചിരി പാലാഴി തീർത്തിടുന്നു.

ഇഷ്ടമറിയിച്ചു മടങ്ങവേ
പിന്തിരിഞ്ഞു നോക്കിടുന്നു,
ജാലക വാതിൽക്കൽ നിൽക്കുന്നുണ്ടാ
ഹൃദയം കവർന്ന മാനസ്വേശ്വരി!

By ivayana