പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തിനു മറു ഉപരോധവുമായി റഷ്യയും നടപടികള്‍ തുടങ്ങി. ഇരുനൂറിലധികം വിദേശനിര്‍മിത വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചുകൊണ്ടാണ് തുടക്കം. പാശ്ചാത്യ ഉപരോധങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്.

മറ്റു രാജ്യങ്ങളില്‍ നിന്നു നേരത്തെ റഷ്യയിലേക്ക് ഇറക്കുമതി ചെയ്ത കാറുകള്‍, ടെലികോം, ടെക്നോളജി, കൃഷി മേഖലകളിലെ ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിക്കാണ് ഈ വര്‍ഷം അവസാനം വരെ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യയുമായി സൗഹൃദത്തിലല്ലാത്ത നടപടികള്‍ക്കു തുനിഞ്ഞ രാജ്യങ്ങളിലേക്കുള്ള മരത്തിന്റെ കയറ്റുമതിയും നിരോധിക്കും. യുഎസും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമുള്‍പ്പെടെ 48 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെ ആണ് ഇതു ബാധിക്കുക.

മറ്റു രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കുക എന്നതിനൊപ്പം, ഉപരോധം റഷ്യയുടെ ആഭ്യന്തര വിപണിയില്‍ ക്ഷാമം സൃഷ്ടിക്കാതിരിക്കാനാണ് നേരത്തെ ഇറക്കുമതി ചെയ്ത ഉല്‍പന്നങ്ങള്‍ വീണ്ടും കയറ്റുമതി ചെയ്യുന്നത് നിരോധിച്ചത്.

പാശ്ചാത്യ ഉപരോധങ്ങള്‍ മൂലം ഊര്‍ജമേഖലയില്‍ വിലക്കയറ്റമുണ്ടായതോടെ യൂറോപ്പിലെ സ്ററീല്‍, രാസവള ഫാക്ടറികളും പേപ്പര്‍ മില്ലുകളും പൂട്ടിത്തുടങ്ങി. റഷ്യയില്‍ നിന്നും യുക്രെയ്നില്‍ നിന്നുമുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ലഭ്യത കുറഞ്ഞതും റഷ്യയില്‍ നിന്ന് ഇവ വാങ്ങുന്നത് യുഎസ് വേണ്ടെന്നു വച്ചതുമാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണം.

By ivayana