രചന : ഒ.കെ.ശൈലജ ടീച്ചർ ✍

അതിസുന്ദരിയും നന്നായി പാടാൻ കഴിവുള്ളവളും ആണ്.സീത നിർഭാഗ്യമെന്ന് പറയട്ടെ ജന്മനാ അന്ധയായിരുന്നു. കണിക്കൊന്നപോലെ നിറലാവണ്യം വഴിഞ്ഞൊഴുകുന്ന അവളെ കണ്ടാൽ അന്ധയാണെന്ന് തോന്നുകയേ ഇല്ല. ആരും ഒന്ന് നോക്കിപ്പോകും. ചുവന്നു തുടുത്ത മുഖത്തു വിരിയുന്ന പുഞ്ചിരി നിറനിലാവ്പോലെ.. ഇടതൂർന്നു വളർന്ന കാർകൂന്തൽ നിതംബം മറഞ്ഞിരുന്നു. ആ നടത്തം… പതുക്കെ പതുക്കെയുള്ള ആ നടത്തം കാണാൻ ഒരു പ്രത്യേക ചേല് ആണ്.

സീതയുടെ അനിയത്തിരാധയും സുന്ദരിയാണ്. അവൾക്ക്‌ യാതൊരു കുഴപ്പവും ഇല്ല. എന്നിരുന്നാലും പഠനത്തിലും, സൗന്ദര്യത്തിലും, മുന്നിട്ട് നിന്നിരുന്നത് സീത തന്നെ. അവളുടെ ശബ്‌ദമാധുരി, ഗാനാലാപനം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു.
മലയോരഗ്രാമത്തിൽ കുടിയേറിപാർത്തവരായിരുന്നു കാണാരേട്ടനും, ദേവിയേടത്തിയും.. അവരുടെ പ്രാണൻ ആയിരുന്നു മക്കൾ
പൊന്നുതമ്പുരാൻ തന്ന പൊന്നോമനകളെ കണ്ണിലെ കൃഷ്ണമണിപോലെ വളർത്തി.
നാട്ടുകാരുടെ പൊന്നോമനകളായി വളർന്ന അവർക്ക് സ്കൂളിലും വേണ്ടത്ര പരിഗണന കിട്ടി.. ഇണപ്രാവുകളെപോലെ രണ്ടു സഹോദരിമാരും ഒന്നിച്ചു തോൾ പിടിച്ചു കൊണ്ടായിരുന്നു സ്കൂളിൽ പോകുന്നതും, വരുന്നതും. അധ്യാപകർക്കും, സഹപാഠികൾക്കും പ്രിയപ്പെട്ട കുട്ടികൾ.

മണ്ണിൽ പണിയെടുത്തു പൊന്ന് വിളയിക്കുന്ന കർഷകദമ്പതികൾ മണ്ണിനെപോലെ തന്നെ സ്നേഹിച്ചു പരിലാളിച്ചു തങ്ങളുടെ പൊന്നോമനകളെ.
അച്ഛനുമമ്മയും അതിരാവിലെ മണ്ണിലിറങ്ങും തൂമ്പയുമായി. പോകുമ്പോൾ കുറച്ചു കഞ്ഞി കരുതും. ഇരുട്ട് ആയി തുടങ്ങുമ്പോഴേ തിരിച്ചെത്തുകയുള്ളൂ.
കാലം ആ സുന്ദരിക്കുട്ടികളിൽ യൗവ്വനത്തുടിപ്പുകളേകി.
“എടീ.. നമ്മുടെ മക്കളെ കെട്ടിക്കാറായി. ഇനി അവരുടെ കല്യാണം നടത്തേണ്ടേ?”
കാണാരേട്ടൻ പറഞ്ഞത് ശെരി ആണെന്ന് ദേവിക്കും തോന്നി.
“മൂത്തവൾ സീതയല്ലേ,.. കണ്ണ് കാണാൻ വയ്യാത്ത മോളേ കല്യാണം കഴിക്കാൻ ആരാ വരുക?”

“അതു നോക്കേണ്ട.. മോൾക്ക്‌ നന്നായി പാടാൻ കഴിവ് ഉണ്ടല്ലോ. നമുക്ക് അവളെ പാട്ട് ടീച്ചർ ആക്കാം. അവളുടെ മാഷ് ആ കാര്യം ഏറ്റെന്ന് എന്നോട് പറഞ്ഞിട്ടുണ്ട് “
അവരുടെ ആഗ്രഹം പോലെ സീത പാട്ട് ടീച്ചർ ആയി. രാധ കുടുംബിനിയുമായി.
സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു. രാധയ്ക്കൊരു പെൺകുഞ്ഞു പിറക്കുമ്പോഴേക്കും ആ സന്തോഷം കാണാനുള്ള ഭാഗ്യം ഇല്ലാതെ കാണാരേട്ടനും, ദേവിയും മണ്ണിനോട് വിട പറഞ്ഞു.
തനിക്ക് തുണയായ മാതാപിതാക്കൾ നഷ്ടപ്പെട്ടതോടെ സീത അക്ഷരാർഥത്തിൽ ഇരുട്ടിലായി.

പ്രാണനെപോലെ സ്വന്തം കൂടപിറപ്പിനെ സ്നേഹിച്ച രാധ സീതയ്ക്ക് കൂട്ടായി അവളെ സമാധാനിപ്പിച്ചു.
സീതയുടെ ജീവിതം സന്തോഷമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കെ… ഇടിത്തീപോലെ ആ അപകടം സംഭവിച്ചു!!
ജോലി ചെയ്യുന്നതിനിടയിൽ കാൽ കല്ലിൽ തട്ടി രാധ മലർന്നടിച്ചു വീണു. അവളുടെ ഭർത്താവ് സ്ഥലത്തില്ല.. എന്തു ചെയ്യണമെന്നറിയാതെ സീത ഒരു നിമിഷം തളർന്നുപോയി…
പെട്ടന്ന് അവളുടെ മനസ്സിൽ രാജേട്ടനെ ഓർമ്മവന്നു.

അവൾ പാട്ട് പഠിപ്പിക്കുന്ന തരംഗിണിയിലെ സംഗീതജ്ഞനാണ് രാജൻ. സീതയെ രാജന് വലിയ ഇഷ്ടം ആയിരുന്നു. എപ്പോഴും ക്ഷേമം അന്വേഷിക്കും. കാലിൽ അല്പം മുടന്തുണ്ടെങ്കിലും കാണാൻ സുന്ദരനും സൽസ്വഭാവിയും ആണ്. സീതയ്ക്ക് രാജനെയും ഇഷ്ടം ആണ്..
സീത വേഗം വിവരം രാജനെ അറിയിച്ചു. അവർ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും രാധയുടെ ഭർത്താവും എത്തി.
രാജൻ തിരിച്ചു വീട്ടിലേക്ക് പോകുന്നതിനിടയിൽ ആലോചിച്ചു
“പാവം സീത… തുണയായ അനിയത്തി ആശുപത്രിയിൽ ആയല്ലോ. ഇനി അവൾക്കൊരു കൂട്ട് ആരാണ്?”
സീതയെ എനിക്ക് കല്യാണം കഴിച്ചു തരുമോ?

എന്തായാലും ഈ കാര്യം സീതയോട് തന്നെ ആദ്യം പറയാം. അവൾക്ക് ഇഷ്ടമാകില്ലേ?
മനസ്സ് നിറയെ സീതയെകുറിച്ചുള്ള ചിന്തയോടെ വീട്ടിൽ എത്തിയത് അറിഞ്ഞില്ല. ഒരു കാര്യം മനസ്സിൽ തീരുമാനിച്ചുകൊണ്ടു രാജൻ സീതയുടെ നമ്പറിലേക്ക് വിളിച്ചു. ഹൃദയം പടപടായെന്ന് മിടിക്കുന്നുണ്ടായിരുന്നു. എന്തായിരിക്കും സീതയുടെ മറുപടി!!.
“ഹലോ–ഹലോ”
” സീതാ ഇത് രാജനാണ്.”
” എന്താ രാജേട്ടാ ?”
“അവളുടെ ആ ചോദ്യത്തിൽ തന്നോട്ടുള്ള സ്നേഹം തുളുമ്പുന്നില്ലേ ?”
എന്തെങ്കിലുമാകട്ടെ . രണ്ടും കല്പിച്ചു കൊണ്ട് രാജൻ ചോദിക്കാൻ തന്നെ തീരുമാനിച്ചു.

“സീതാ എനിക്കൊരു ആഗ്രഹമുണ്ട്. അത് തുറന്നു പറഞ്ഞോട്ടെ?”
“പറഞ്ഞോളൂ. അതിനൊരു മുഖവുരയുടെ ആവശ്യമുണ്ടോ?”
” ഞാൻ സീതയെ വിവാഹം ചെയ്യാൻ ആ ഗ്രഹിക്കുന്നു. സീതയ്ക്ക് ഇഷ്ടമാകുമോ എന്നൊരു ശങ്കയുണ്ട്. അതാണ് . ആ ലോചിച്ചു പറഞ്ഞാൽ മതി. നല്ല മറുപടി പ്രതീക്ഷിക്കുന്നു.
“സീതാ ഞാൻ പറഞ്ഞത് കേട്ടുവോ? എന്താണ് ഒന്നും പറയാത്തത് ?”
” എന്നെപ്പോലുള്ള ഒരാളെ വിവാഹം ചെയ്യണോ?. രാജേട്ടന് നല്ല പെൺകുട്ടിയെ കിട്ടും”
“സീതാ നിന്നെക്കാൾ നല്ലൊരു പെൺകുട്ടിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.”
” കാഴ്ചയില്ലാത്ത ഞാനോ?”
” നിന്റെ സ്വഭാവ മഹിമ അതാണ് എന്നെ ആകർഷിച്ചത്. പിന്നെ ഞാനും എല്ലാം തികഞ്ഞവനല്ലല്ലോ?

” എനിക്കൊന്നും പറയാൻ ശക്തിയില്ല. രണ്ടു വീട്ടുകാർക്കും സമ്മതമാകുമോ?
” സീതയ്ക്ക് സമ്മതമാണല്ലോ. ബാക്കി കാര്യങ്ങൾ ഞാൻ വേണ്ടത് പോലെ ചെയ്തോളാം.”
“ശരി എനിക്ക് അനിയത്തിയുടെ അടുത്ത് പോകണം”
” ഒ.കെ. സീതാ ..ഞാൻ കുറേ ദിവസങ്ങളായി ആലോചിച്ച കൊണ്ടിരുന്ന താണ് നമ്മുടെ വിവാഹം. നിന്റെ മനസ്റ്ററിയാൻ കഴിഞ്ഞതിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമുണ്ട്.
” രാജേട്ടൻ നന്മയുള്ളവനാണ് . അതല്ലേ അന്ധയായ എനിക്കൊരു ജീവിതം നല്കാൻ തയ്യാരായത്.”

” ഞാൻ എന്റെ വീട്ടിൽ പറയട്ടെ. നിന്റെ അനിയത്തി ആശുപത്രിയിൽ നിന്നും വന്നതിനു ശേഷം വീട്ടിലോട്ടു വരാം.”
“ശരി രാജേട്ടാ : സമയം വൈകുന്നു ഞാൻ രാധക്ക് കഞ്ഞി കൊണ്ടു കൊടുക്കട്ടെ .”
അവന് പിന്നേയും ഒരു പാട് പറയാൻ ഉണ്ടായിരുന്നു.

By ivayana