രചന : രാജീവ് ചേമഞ്ചേരി ✍

കുടിയിറക്കാനായ് കല്പിത വരേണ്യവർഗ്ഗം!
കുടക്കീഴിലൊരുമിച്ചണിനിരക്കേയിന്നിവിടം!
കണ്ണീർധാരയിലൊരിറ്റു ദയ പോലുമേകാതെ-
കുറുക്കുവഴിയിൽ ചെമ്പരുന്തായ് മാറിടുന്നു!

ഇരകൾ മാറത്തടിച്ചലയുന്നു പാന്ഥാവിൽ
ഇംഗിതങ്ങൾ എഴുതാപ്പുറങ്ങളിൽ പരതുന്നു!
ഇഛാശക്തി ദുർമേദസ്സിൻ കരവലയത്താൽ-
ഇരുളടയ്ക്കുന്ന തൂലികതുമ്പിലെ കറുപ്പായ്!

കിളിക്കൂട് തകർത്തിടാൻ കൊടുങ്കാറ്റ് വന്നു-
അമ്മക്കിളിയിന്ന് വാവിട്ടലറി വിളിക്കേ…….
കുഞ്ഞോമനയും കൂട്ടായ് കരഞ്ഞു തളർന്നു!
കണ്ണിൽ ചോരയില്ലാത്തവർ കൂട് തകർത്തേ!

നെഞ്ചിൻ നെരിപ്പോടിലാഴത്തിൽ മുറിവായ്-
നഞ്ചയും തോട്ടവും ജന്മവും അളന്നെടുത്ത്!
നാടിന്നലങ്കാരവർണ്ണാഭയിൽ നിലപാട് മാറ്റി-
നാട്ടുവാനൊരുക്കിമിനുക്കയായ് സർവ്വേക്കല്ല്!

രാജീവ് ചേമഞ്ചേരി

By ivayana