ചന : സുദർശ കാർത്തികപ്പറമ്പിൽ ✍

കണ്ണുനീർപൊഴിച്ചയ്യോ,
കരയുന്നൊരാകുഞ്ഞിൻ,
ദണ്ണമൊന്നറിയുവാ-
നാരൊന്നു തുനിഞ്ഞിടൂ!

ജീവിതം വൃഥാവിലാ-
പങ്ങളായ് മാറീടുമ്പോൾ,
ഈ വിധംകരയുവാ-
നല്ലാതെന്തുള്ളൂ,മാർഗം?

അമ്മതൻ വേർപാടൊട്ടു,
സഹിക്കാനാവാതുള്ളം;
ഉൻമുഖം പിടയുമ്പോ-
ളെന്തുഞാൻ ചൊല്ലീടേണ്ടൂ!

പെറ്റതള്ളതൻ സ്നേഹം
കുഞ്ഞിലേ പൊലിഞ്ഞീടിൽ;
ഉറ്റതായ് വേറെന്തുള്ളൂ,
പകരം വച്ചീടുവാൻ!

പിഞ്ചിലേ മനസ്സനാ-
ഥത്വത്തിന്നിരുൾ പൂകേ;
നെഞ്ചിനുള്ളിലെ നീറ്റ-
ലെങ്ങനെ,യടക്കിടാൻ!

അമ്മയുണ്ടെങ്കിൽ കുഞ്ഞു,
കരയുമ്പൊഴേതന്നെ;
ഉമ്മകൾ കൊടുത്തുട-
നാശ്വാസം പകർന്നേനെ!

എത്തിടുമോരോനാളും;
അത്രമേലഴൽ പേറും
ഹൃത്തുമായല്ലോനട-
കൊള്ളേണ്ടതതി ദൈന്യം!

ജനിക്കുംമുന്നേയച്ഛൻ
മരിച്ചോരാ,കുഞ്ഞിന്റെ;
മനസ്സിന്നഗ്‌നിജ്വാല-
യിറ്റൊന്നു കെടുത്തുവാൻ,

ആവണം നമുക്കെല്ലാ-
മൊന്നുപോലെന്നാകിലേ;
ജീവിതം സുഗന്ധപൂ-
രിതമായ് മാറൂമന്നിൽ

ഉറ്റസ്നേഹത്തോടേവം,
പോറ്റിടേണ്ടവർ മുന്നേ,
വിട്ടുപോവുകിലെന്തു,
സൗഖ്യമുണ്ടമ്മുന്നിലായ്!

കർമത്തിൻ ഫലമെന്നു
ചൊല്ലുന്നൂവേദാന്തികൾ
കൽമഷത്തിൻ കാരണ-
മൊക്കെയു,മത്യത്ഭുതം!

ഏതുജന്മത്തിൻ കർമം
പിഴച്ചെന്നറിവീല,
വേദനയ,ക്കുഞ്ഞിന്റെ
ചേതന,നീറ്റീടുവാൻ!

കാലത്തിൻ കരുവാളി-
ച്ചുള്ളൊരാ മുഖമല്ലോ,
ജാലകപാളിതെല്ലു
തുറന്നപ്പൊഴേകാണ്മൂ!

സൃഷ്ടിതൻ പര്യായങ്ങ-
ളൊന്നുമേയറിയാതെ,
തുഷ്ടിയറ്റിരിപ്പുഞാൻ
കണ്ണുകൾമിഴിച്ചേവം!

മണ്ണിലായൊരുജീവൻ
മുളയ്ക്കുമ്പൊഴേ തന്നെ
വിണ്ണോളം ദുഃഖമതി-
ലെന്തിനേഭവിക്കുന്നു!

അറിയുന്നീലാ,ഭവാൻ;
ഇങ്ങനെയൊരു ജൻമം
പിറവികൊള്ളുന്നതിൻ
കാരണമെന്തെന്നുഞാൻ!


പിറവിക്കുമുന്നാലേ,
വിധിക്കുന്നുവോ,കർമ്മം
പിറന്നാലതിന്നുള്ളിൽ
പിടഞ്ഞൊട്ടുഴലുവാൻ!

വർണ്ണനാതീതമത്രേ-
യിപ്രപഞ്ചത്തിൻപൊരുൾ
വർണ്ണിപ്പാൻ മുതിരുന്നോ,
രാഴ്ന്നുപോമഴലിങ്കൽ!

തളരുന്നിതാമേനി,
തകരുന്നഹോ ചിത്തം,
തെളിയുന്നില്ലാകണ്ണിൽ
കാഴ്ച്ചകളൊന്നൊന്നുമേ!

കവിമാതേ കൈതൊഴാം,
കനിഞ്ഞീടുകെന്നാത്മ-
ഹവിസ്സായ് കത്തിക്കാളി,
യഴലൊട്ടകറ്റുവാൻ.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana