രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍

ഒരു കവിയിതാ!ഉറക്കെപ്പാടുന്നു
ഇരുമിഴികളുംവിടർത്തിപ്പാടുന്നു!
കരളിലുള്ളൊരാ,സകലദുഃഖവും
കരഞ്ഞു,കണ്ണുനീർ പൊഴിച്ചുപാടുന്നു!

ചിരിച്ചുകൊണ്ടഹോ,കഴുത്തറുക്കുന്ന,
നരാധമൻമാരെ,ശപിച്ചുപാടുന്നു!
അരാജകത്വത്തെ പരക്കെയൂട്ടുന്ന,
പരിഷകളെക്കണ്ടരിശം പാടുന്നു!

കവിതതൻമുഖം വികൃതമാക്കുന്ന,
കവികളെക്കണ്ടു,കയർത്തുപാടുന്നു!
കപടവേഷങ്ങ,ളണിഞ്ഞുകൊണ്ടെത്തും,
കൊടുംചതിയരോ,ടിടഞ്ഞു പാടുന്നു!

ചരിത്രസത്യങ്ങൾ വളച്ചൊടിക്കുന്ന,
കിരാതവർഗ്ഗത്തെ,പഴിച്ചുപാടുന്നു
ഇളയിലെങ്ങെങ്ങു,മിരുളലമൂടി;
ഞെളിയുവോരെയൊ,ട്ടെതിർത്തുപാടുന്നു

പ്രകൃതിയെത്തകർത്തെറിഞ്ഞിടും മർത്യ-
വികൃതികൾകണ്ടു തപിച്ചുപാടുന്നു!
സമസ്തജീവനും സുഖംഭവിക്കുവാൻ,
സമാദരത്വത്തോടുണർന്നു പാടുന്നു!

പ്രപഞ്ചസീമകൾ കടന്നു ഹാനട-
ന്നുപശാന്തിക്കായിത്തെളിഞ്ഞു പാടുന്നു!
പ്രണയലോലനാ,യൊരുനവലോകം,
കണികണ്ടീടുവാൻ,കനിഞ്ഞുപാടുന്നു!

ഒരു കവിയിതായിരുന്നുപാടുന്നു!
പരമസത്യങ്ങൾ,തുറന്നു പാടുന്നു!
നരകയാതനയനുഭവിച്ചിടും,
പരന്റെ ദു:ഖങ്ങളറിഞ്ഞുപാടുന്നു!

By ivayana