രചന : ബാബുരാജ് കെ ജെ ✍

ഒരില !
ഒരു കായ്!
ഒരു പൂവ് !
ഒരില കൊണ്ടൊരു കുടയുണ്ടാക്കാം!
ഒരു കായ് കൊണ്ടൊരു കഥയുണ്ടാക്കാം!
ഒരു പൂവു കൊണ്ടിത്തിരി
തേനുണ്ടാക്കാം!
ഒരിക്കൽ കാറ്റു ചോദിച്ചു?
എൻ്റെ ചിറകുകൾ അടർത്തിയത്
ആരാണെന്ന്!
ഒരിക്കൽ സൂര്യൻ ചോദിച്ചു?
എൻ്റെ കായ്കൾ അടർത്തി –
യതാരാണെന്ന്!
പിന്നെ കടല് ചോദിക്കുന്നു!
എൻ്റെ പൂക്കൾ അടർത്തിയ-
താരാണെന്ന്!
പൂക്കൾ കടലിന്
ചക്രവാളത്തിൻ്റെ ചുവപ്പ്:
ഇലകൾ കാറ്റിന് ആടാനൊരു
തോണി!
കായ്കൾ സൂര്യന് തട്ടാനൊരു പന്ത് .

ഒരു വേനൽ !
ഒരു മഴ!
ഒരു കാഴ്ച്ച!
ഒരു കേൾവി !
ഒരു കാറ്റ്!
വേനലിൽ കാട് പൊള്ളി
പുഴകൾ വറ്റി
പിന്നെ മഴയിൽ കാടിൻ്റെ
കരളിളകി ‘
ഉരുൾപൊട്ടി’
കാഴ്ച്ചയിൽ കണ്ണുകൾ
പൊത്താതെ വയ്യ ?
കേൾവിയിൽ നിലവിളികളുടെ
മർമ്മരം!

വീണ്ടും ഋതുഭേദങ്ങൾ………….
അവനാകാശങ്ങളിലിരുന്ന്
ആദിയിലെ വചനം ആവർത്തിച്ചു.
വീണ്ടും ഇലകളും പൂക്കളും
കായ്കളുമുണ്ടായി”
പിതൃക്കൾക്ക് നനയാൻ
പുഴകളൊഴുകി!
എൻ്റെ സൂര്യ……. നിനക്കിതാ
ചെമ്പട്ടിൽ പൊതിഞ്ഞൊരു
വിപ്ളവം ബാക്കി;” “!

ബാബുരാജ് കെ ജെ

By ivayana