ഒരുചിതയ്ക്കു വേണ്ടിയുള്ള
പടവെട്ടാണ് ജീവിതം
പരുപരുത്ത ജീവിത
പ്രതലത്തിൽകൂടി
ഇഴഞ്ഞും പിഴിഞ്ഞും
കരഞ്ഞും കരിഞ്ഞുമുള്ള
നീണ്ട യാത്രയുടെ കാത്തിരിപ്പ്!

ഒരുദർഭപ്പുല്ലിന്റെ
കണ്ണിണയിൽ നിന്നിറ്റ
തുള്ളികളുടെ തിളക്കത്തിൽ
തുള്ളിത്തെറിച്ച ഓർമകളുടെ …
ആണ്ടുതോറുമുള്ള
ഒത്തുകൂടലിലൊതുങ്ങുന്നു
നാം വച്ചുനീട്ടിയ രക്തബന്ധ
സൗഭാഗ്യങ്ങൾ !

തെറ്റുകളുടെ തേറ്റ കൊണ്ട് കുത്തിനോവിക്കുവാൻ ..
നോമ്പുനോറ്റ ഓരോ
തെറ്റുകളുടെയും നേർ ശരിയുടെ
തുടക്കമാകുന്നു പിറവികളോരോന്നും

വഴിയാത്രകളിലിഴനെയ്ത
ഇണപിരിയാത്ത കമ്പളങ്ങളിൽ ..
ഇടയ്ക്കിടെ കിതച്ച പുതച്ച
സുഖദുഃഖങ്ങളുടെ
പെരുമഴത്തുള്ളികൾ !

പേരറിയാ ദുഃഖങ്ങളുടെ
പെരുമ്പറ മുഴക്കങ്ങളിൽ
രക്തം കട്ടപിടിച്ച
സ്വന്തബന്ധബന്ധനങ്ങളിൽനിന്നും
സ്വാതന്ത്രമാകുന്ന മരണമെ നിന്നെ ഞാനൊന്നു

മതിവരുവോളം പുണർന്നുകൊള്ളട്ടെ!

പഴകി തുരുമ്പിച്ച മാമൂലുകളുടെ
പകിടയേറിൽ …
പലവുരു പണയവസ്തുവായി
പരക്കം പാഞ്ഞ എന്റെ ജീവനെ..
എന്റെ ശ്വാസനിശ്വാസത്തെ
നിറഞ്ഞമനസോടെ
നിന്നെയേല്പിക്കുവാൻ
നിന്നെയല്ലാതെ വിശ്വാസയോഗ്യമാം
മറ്റൊരു ബന്ധമെനിക്കില്ല
കേൾക്കുക!

( അജികുമാർ)

By ivayana