രചന : സന്ധ്യാസന്നിധി-✍

എനിക്ക് ഏറ്റവുമടുത്തൊരു
സുഹൃത്തുണ്ട്.
ഒമാനില്‍ ഡോക്ടറായിരുന്നു.
ആര്‍ട്ടിനോടും പെറ്റ്സിനോടുമുള്ള ഇഷ്ടം കാരണം ജോലിവിട്ട് നാട്ടിലെത്തി സെറ്റിലായതാണ്. ആര്‍ട്ടിസ്റ്റാണ്.
ഈ അടുത്തകാലത്താണ് അദ്ധേഹം കുടുംബസമേതം.
യു.കെയിലേക്ക് പോയത്.
നാട്ടിലായിരിക്കുമ്പോള്‍
ഇടയ്ക്ക് വിളിക്കുമ്പോള്‍ ഫോണില്‍ കിട്ടിയില്ലെങ്കില്‍ അദ്ധേഹത്തിന്‍റെ അമ്മയെ വിളിച്ച് തിരക്കും
അവന്‍ കാറുമെടുത്ത് പുറത്തേക്ക് പോയി എന്ന് പറയും.
കുറേകഴിഞ്ഞ് വീണ്ടും വിളിക്കുമ്പോഴോ തിരിച്ച്
വിളിക്കുമ്പോഴോ
എവിടെയാണ് എന്നുചോദിച്ചാല്‍
നല്ലമഴയാടോ ഇവിടെ..
ഒരു കട്ടന്‍ചായ കുടിക്കാന്‍ തോന്നി ജംങ്ഷനിലേക്കിറങ്ങിയതാണ് അതുമല്ലെങ്കില്‍
ചുമ്മാതിരുന്നപ്പോ വെറ്റിലകൂട്ടി മുറുക്കാന്‍ തോന്നി
ജംങ്ഷനിലാണ്…
അതുമല്ലെങ്കില്‍
കൊച്ചിന് കളര്‍പെന്‍സില്‍ വാങ്ങാന്‍ ടൗണിലാണ് എന്നൊക്കെയാണ് പറയാറ്.
ചിലപ്പോഴാകട്ടേ,യാത്രയ്ക്കിടയില്‍
ഇവിടെ ഭയങ്കര ബ്ലോക്കാടോ ഞാനൊരു സിഗരറ്റ് വലിക്കാന്‍ ഇറങ്ങിയതാ.. പെട്ടുപോയീ..
ഇയാള് പറയും പോലെ ടൂവീലറെടുത്തോണ്ട് ഇറങ്ങിയാ മതിയാരുന്നു എന്നും പറയാറുണ്ട്.
അപ്പോഴൊക്കെ,
നിങ്ങളെ പ്പോലുള്ളവരാണ് നിരത്തുകളില്‍ ഇത്രയും അനാവശ്യബ്ലോക്കുകള്‍,സൃഷ്ടിക്കുന്നതെന്ന് തമാശയായി ഞാനും പറഞ്ഞ് കളിയാക്കും.
കക്ഷിയുടെ വീട്ടില്‍ ടൂവീലറും ഓട്ടോറിക്ഷയും ഉള്ളതുമാണ്.
കാറില്ലാതെയും ,കാറിലല്ലാതെയും അദ്ധേഹം യാത്രചെയ്തതായി എനിക്കറിയില്ല.
ഒരു തവണ കാര്‍ സര്‍വ്വീസിന് കൊടുത്ത് കിട്ടാന്‍ ലേറ്റായപ്പോള്‍ രണ്ട് മൂന്നാഴ്ചയോളം ചിക്കന്‍പോക്സ് പിടിപെട്ടതുപോലെ വീട്ടില്‍നിന്ന് അദ്ധേഹം പുറത്തിറങ്ങിയിട്ടേ ഇല്ല.
അത് മാത്രമല്ല,എന്നെ വിളിക്കുമ്പോഴെങ്ങാനും ഞാന്‍ പുറത്താണ്…ബസിലാണ്
ഫ്രീയാകുമ്പോള്‍ വിളിക്കാം
എന്നുപറഞ്ഞാല്‍ ഉടന്‍ ചോദിക്കാറുള്ള ചോദ്യമാണ്.
തനിക്കൊരു കാറെടുത്തുകൂടേടോ എന്ന്.. കാണുമ്പോഴൊക്കെയും ഇതുതന്നെ ചോദിക്കും..
ആ…കാറ്..
പന്ത്രണ്ട് രൂപമുടക്കി തിരുവല്ലയ്ക്കും പത്ത് രൂപമുടക്കി ചെങ്ങന്നൂരിനും പോകാന്‍ വേണ്ടി
ഞാനിനി കാറെടുക്കേണ്ട താമസം കൂടിയേയുള്ളൂ..
അതുമാത്രമല്ല വേണേല്‍ ചുക്കിച്ചുരുക്കി ഒരുകാറൊക്കെ എടുക്കാം
പക്ഷേ..ഈ ബസിന്‍റെ സൈഡിലും പെട്ടന്നൊരാവശ്യത്തിന് സ്കൂട്ടറിലും ഇരുന്ന് പോകുന്ന ഒരു സൗകര്യോം കാറിനുണ്ടാകില്ല.
മാത്രമല്ല,എങ്ങനെയെങ്കിലും കാറെടുത്താലും അതിനെ പോറ്റാനുള്ള സാമ്പത്തികം ഒന്നും എനിക്കില്ലേ.
എന്നും പറയും.
പറഞ്ഞുവന്നത് സൗകര്യങ്ങള്‍ ഉള്ളവന്‍റെ കാര്യമാണ്.
സാധാരണക്കാരന്‍റെ
ഏകസഞ്ചാരസൗകര്യവും ആശ്രയവുമാണ് ഇരുചക്രവാഹനം.
കുഞ്ഞുങ്ങള്‍ക്ക് അസമയത്തോ മറ്റോ പെട്ടന്ന് ചൂട് കൂടിയാലോ പനിവന്നാലോ വലിയവരായാലും പെട്ടന്ന് ഒന്ന് വീണാലോ മുറിവേറ്റാലോ ..അതുമല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും പെട്ടന്നൊരാവശ്യം വന്നാല്‍ ചാടിയിറങ്ങി ഓടിച്ച് പോകാനൊരു ആശ്രയവും ആശ്വാസവും ആണ് ഇരുചക്രവാഹനം.
അങ്ങനെയുള്ള സാധാരണക്കാരന്‍റെ ആശ്രയത്തിനെതിരെയാണീ അനാവശ്യനിയമത്തിന്‍റെ കടന്നുകയറ്റം.
പൊട്ടും പൊടിപ്പും കൂട്ടിവെച്ചും
പണയംവെച്ചും ലോണെടുത്തുമാകും പലരും ഇരുചക്രവാഹനം വാങ്ങുന്നത്.
അതിനും സാഹചര്യമില്ലാത്തവര്‍ പഴയവാഹനങ്ങളാകും വാങ്ങി ഉപയോഗിക്കുക.
പല സാധാരണക്കാരുടെ കുടുംബത്തിലെ അച്ഛനും അമ്മയും ഒന്നോ രണ്ടോ കുഞ്ഞുങ്ങളുടേയും സ്വപ്നവാഹനം കൂടിയാണ് ഇരുചക്രവാഹനം.
അത്തരത്തിലുള്ളവര്‍ക്കാണ്
ഈ അനാവശ്യനിയമംകൊണ്ട് കൂടുതല്‍ കഷ്ടതയുണ്ടാകുന്നത്.
മാത്രമല്ല,കുടുംബസമേതം ഉള്ളയാത്രകളില്‍ അപ്പനും അമ്മയും മാത്രം സഞ്ചരിക്കേണ്ടിവരുമ്പോള്‍
വീട്ടിലിരുത്തിപോകുന്ന കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വം ഭരണാധികള്‍ ഏറ്റെടുക്കുമോ..?
അതോ,അവര്‍ക്ക് മറ്റെന്തെങ്കിലും
സുരക്ഷയൊരുക്കുമോ..?
നിയമങ്ങള്‍ എപ്പോഴും
നല്ലത് തന്നെയാണ്
അത് പാലിക്കേണ്ടവയുമാണ്.
എന്ന് കരുതി,
ജനങ്ങള്‍ക്ക് വേണ്ട ആവശ്യാനുസരണനീതിനിയമങ്ങളെ നല്ലരീതിയില്‍ അവഗണിക്കുകയും
അര്‍ഹമായ ആവശ്യഘട്ടങ്ങളിലൊക്കെ അനാസ്ഥകാട്ടുകയും
സാധാരണക്കാരന്‍റെ ജീവിതത്തെ
ബാധിക്കുന്ന ഇത്തരം അനാവശ്യനിയമപരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ കാണിക്കുന്ന വകതിരിവില്ലായ്മയോടും
ഭരണകൂടത്തോടും ഭരണാധികാരികളോടും സഹതാപാത്മകമായ
പുശ്ചം മാത്രം.

-സന്ധ്യാസന്നിധി-

By ivayana