ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

പ്രേം കുമാർ ✍

വർഷം 2002 മുതലിങ്ങോട്ടുള്ള 4 വർഷക്കാലത്തെ ഓർമ്മയാണ്. ഞാനന്ന് എറണാകുളത്ത് ഒരു സ്വകാര്യ കമ്പനിയിൽ ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. തേവര മുതൽ ഇടപ്പള്ളി വരെ വ്യാപിച്ചു കിടക്കുന്ന അതി വിശാലമായ സർവ്വീസ് ഏരിയ ആയിരുന്നു എന്റേത്. Monthly maintenance നും പിന്നെ ലിഫ്റ്റ് കംപ്ലയ്ന്റ് ആകുമ്പോഴും ഈ ഏരിയയിലെ അപ്പാർട്ട്മെന്റുകളിലെല്ലാം സ്ഥിരമായി കയറി ഇറങ്ങുന്ന കാലം. അങ്ങനെയാണ് കലൂരിലെ ജഡ്ജസ് അവന്യൂവിന് അടുത്തുള്ള Skyline മാർബിൾ ആർച്ച് എന്ന അപ്പാർട്ട്മെന്റിലും എത്തുന്നത്. സെമി ഓട്ടോമാറ്റിക് ലിഫ്റ്റ് ആയതിനാൽ മിക്കവാറും തകരാറിലാവുന്ന എലിവേറ്റർ ആണ് അവിടുത്തേത്. അത് കൊണ്ടു തന്നെ ആഴ്ചയിൽ 3 തവണ എങ്കിലും അവിടെ പോകാറുണ്ട്.


ഒരു ദിവസം ലിഫ്റ്റിന്റെ തകരാർ ശരിയാക്കിയതിന് ശേഷം ഗ്രൗണ്ട് ഫ്ളോറിൽ കെയർ ടേക്കറുമായി സംസാരിച്ച് കൊണ്ട് നിൽക്കുമ്പോഴാണ് staircase ഇറങ്ങി വരുന്ന ആ മനുഷ്യനെ കണ്ടത്. നെഞ്ചിലൂടെ ഒരിടിവാൾ പാഞ്ഞ് പോയി. സംവിധായകൻ സിദ്ധിഖ് ! ഞാനത്ഭുതത്തോടെ വായും പൊളിച്ച് നോക്കി നിൽക്കെ , സിദ്ധിഖ് പടികളിറങ്ങി എന്റടുത്ത് വന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു. “എന്താ, ലിഫ്റ്റ് ശരിയായോ ” ? എനിക്ക് നാവിറങ്ങി പോയിരുന്നു . മിഴിച്ച് നോക്കി നിൽക്കുന്ന എന്റെ ചുമലിൽ തട്ടി ചിരിച്ച് കൊണ്ട് അദ്ദേഹം ചോദ്യം ആവർത്തിച്ചു – “എടോ, ഇത് ശരിയായോ ? കുട്ടിയെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോണം. ലിഫ്റ്റ് ഇല്ലെങ്കിൽ പ്രയാസാണ് ” .


“ശരിയായി സർ “- ഞാൻ മറുപടി പറഞ്ഞു. ചിരിച്ച് കൊണ്ട് അദ്ദേഹം എന്തൊക്കെയോ ചോദിച്ചു. ഞാൻ വേറെ ഏതോ ലോകത്ത് നിന്ന് കൊണ്ട് മറുപടിയും പറഞ്ഞു.
കെയർടേക്കർ പറഞ്ഞാണറിഞ്ഞത് സിദ്ധിഖ് ആ അപ്പാർട്ട്മെന്റിലെ താമസക്കാരനാണെന്ന് . സിദ്ധിഖിനെ കൂടാതെ നിർമ്മാതാവ് ജോണി ആന്റണിയും നടി സരിതയും (മുകേഷിന്റെ ആദ്യ ഭാര്യ) ഒക്കെ അതേ അപ്പാർട്ട്മെന്റിലെ താമസക്കാരാണെന്നറിഞ്ഞു.


പിന്നീട് ഏതാനും മാസങ്ങൾക്കുള്ളിൽ ഇവരെ കാണാനെത്തുന്ന വിവിഐപികൾ, സിനിമാ താരങ്ങൾ അങ്ങനെ ഒട്ടുമിക്കവരെയും അവിടെ വച്ച് കണ്ടുമുട്ടി. അപ്പോഴേക്കും സിദ്ധിഖുമായി നല്ല അടുപ്പം ആയിക്കഴിഞ്ഞിരുന്നു. ( അദ്ദേഹത്തോട് മാത്രമായിരുന്നു അവിടെ ഏറ്റവും അടുപ്പം.) താര ജാഡകളില്ലാത്ത ,എപ്പോഴും ചിരിച്ച് കൊണ്ട് കുശലം ചോദിക്കുന്ന സെലിബ്രിറ്റി ആയ മനുഷ്യൻ. തോളിൽ കയ്യിട്ട് കൊണ്ട് വർത്തമാനം പറയുന്ന മനുഷ്യൻ. കൂടുതലറിയുന്തോറും സിദ്ധിഖ് എന്ന സിനിമാ സംവിധായകൻ എന്റെ മനസ്സിൽ ഹിമാലയത്തോളം ഉയരുകയായിരുന്നു.

മാനവികതയുടെയും കാരുണ്യത്തിന്റെയും പര്യായമെന്ന് നിസ്സംശയം പറയാവുന്ന ഒരു മനുഷ്യൻ.
എപ്പോഴും തുറന്ന് കിടക്കുന്ന വാതിലുകൾ അദ്ദേഹത്തിന്റെ ഫ്ലാറ്റിന്റേതു മാത്രമായിരുന്നു. ഞാൻ ഇടക്കിടെ അവിടെ പോയി വെള്ളം വാങ്ങി കുടിക്കുമായിരുന്നു. സിദ്ധിഖ് അവിടെ ഉള്ളപ്പോഴൊക്കെ ആളുകൾ ഇടമുറിയാതെ വന്നും പോയും ഇരിക്കുമായിരുന്നു. ഒട്ടുമിക്കവരും സഹായങ്ങൾ ചോദിച്ച് എത്തുന്നവരായിരുന്നു. ആരേയും അദ്ദേഹം നിരാശരാക്കിയില്ല. അവർ പ്രതീക്ഷിച്ചതിൽ കൂടുതൽ കൊടുത്താണ് യാത്രയാക്കാറ്. അവരെ കൂടാതെ സന്നദ്ധ സംഘടനകൾ വേറെയും. എല്ലാവരെയും ചിരിച്ച് കൊണ്ട് സ്വീകരിക്കുകയും ചിരിച്ച് കൊണ്ട് യാത്രയാക്കുകയും ചെയ്യുന്ന മനുഷ്യൻ. ഞാൻ അത്ഭുതത്തോടെയാണ് ഇതെല്ലാം കണ്ടു കൊണ്ടിരുന്നത്. ഏതാണ്ട് 4 വർഷത്തോളം അദ്ദേഹത്തെ അടുത്തറിഞ്ഞു. ഓരോ അറിവിലും സിദ്ധിഖ് എന്ന സിനിമാക്കാരന്റെ വലിപ്പം കൂടിക്കൂടി വന്നു.


ഒരു പാട് എഴുതാനുണ്ട്. കണ്ണുകൾ നിറഞ്ഞൊഴുകുന്നതിനാൽ എഴുതാനാകുന്നില്ല. ഇപ്പഴൊന്നും പോകാനുള്ളവനല്ലായിരുന്നു. പക്ഷെ………
ചിരിച്ച് കൊണ്ട് യാത്രയാക്കാൻ ആകുന്നില്ല സാർ. കണ്ണുകൾ തോരാതെ പെയ്യുകയാണ്.
വിട …………
കണ്ണീർ പ്രണാമം ……..🙏🙏🙏

By ivayana