വേദന വേദാന്തമാക്കിയന്നാ മുനി,
ചേതോഹരാർദ്രം കുറിച്ച കാവ്യം
മേദിനിതന്നിലായേതേതു നേരവും
സാദരം വാഴ്ത്തിപ്പാടീടുകേവം
ആയപോൽ നാംചികഞ്ഞൊന്നു നോക്കീടുകി-
ലായതിലില്ലാത്തതെന്തിരിപ്പൂ!
ആയതിലുണ്ടു പ്രകൃതിതൻ ദീപ്തമാം
മായാപ്രതിഭാസമെല്ലാമെല്ലാം
ഒന്നതറിയാൻ ശ്രമിച്ചീടുകേവരു-
മുന്നത ചിന്തയിലാണ്ടുനിത്യം
ഒന്നതറിഞ്ഞാലറിയുവാനേതൊന്നും
മന്നിലൊട്ടുണ്ടാകയില്ലയത്രേ
സത്യവും ധർമ്മവും നീതിയുമുൾചേർത്തൊ-
രുത്തമബിംബം നെയ്താദികവി,
മന്നിൽ പിറക്കുംപിറക്കും മനുഷ്യനാ-
യന്നെത്രവൈഭവത്തോടുരച്ചു!
കാലങ്ങളൊത്തിരിപ്പിന്നിട്ടു,വീണ്ടുമാ-
ചേലെഴുംകാവ്യ സന്ദേശമെന്നിൽ
എത്ര കവിതകൾക്കാധാരമായ്മാറി,
അത്രയൊന്നോർക്കുകി,ലെന്തൽഭുതം!
അന്നൊരു പക്ഷിയമ്പേറ്റു വീണെങ്കിലെ-
ന്തിന്നു പകരംമനുഷ്യരല്ലോ,
ചത്തുവീഴുന്നഹോ,നൂറുനൂറായിരം,
എത്ര ഭയാനകമക്കാഴ്ചകൾ!
കണ്ണുമിഴിച്ചു നിന്നീടുവാനല്ലാതെ,
മണ്ണിലതിനെച്ചെറുത്തീടുവാൻ
തെല്ലു മുതിർന്നീടുമെങ്കിലതിൻഫലം,
ചൊല്ലുകിലക്ഷണം മൃത്യുവല്ലോ!
എന്നാലുമൊട്ടും ഭയന്നിടാതങ്ങനെ
മുന്നിലായ് മൂല്യച്യുതികൾ കാൺകേ,
‘മാനിഷാദാ’യെന്നുറക്കെ വിളിപ്പു ഹാ
താനേയിരുന്നു മനംനൊന്തുഞാൻ.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana