ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഓർത്തുപോയി ഞാനെപ്പൊഴോനിന്റെ
ചീർത്തുവീർത്തോരു ദ്വൈമുഖം
നേർത്തൊരെൻ മനതാരിലായപ-
കീർത്തിപൂകിയ പൊയ്മുഖം
പ്രേമമെന്ന രണ്ടക്ഷരത്തിനെ,
കാമമാക്കിയ നിൻമുഖം
ദുഃഖസാരമായ് തീർത്തുജീവിതം,
ശുഷ്കമാക്കിയോരാ,മുഖം!
അന്നു ഞാനൊരുപാമരൻ,മര-
മണ്ടനായൊരു കാമുകൻ!
മന്നിലെ പ്രണയാർദ്രഭാവന,
പൊന്നുപോൽ പുലർത്തീടുവോൻ
ഇന്നു ഞാനതികായനല്ലേലു-
മൊന്നിനെ പ്രണയിക്കുവോൻ
ഒന്നിൽനിന്നുമനശ്വരസ്നേഹ-
മൊന്നതിനെയറിയുവോൻ!
ആമനസ്യങ്ങൾകൊണ്ടു മൂടിയോ-
രാ,മനസ്സിനെക്കാൺമുഞാൻ
എത്രദൈന്യമാണിന്നതിൻ മുഖ-
മത്രയൊട്ടു നിനയ്ക്കുകിൽ!
അപ്രതീക്ഷിതമായുണർന്നിടാ-
മുൾപ്പുവിൽ പ്രണയാങ്കുരം
ശാശ്വതമല്ലൊരിക്കലുമതിൻ
പേശലത്ത്വമറിയുവിൻ
നിഷ്കളങ്കഹൃദയമേ,നിന-
ക്കിക്ഷിതിയെത്ര ഭീകരം
ആരറിയുന്നു നിന്റെയൂഷ്മള-
സാരസൗരഭ ബോധനം!
ആദിസർഗ്ഗപ്പൊരുളായ് മേവിടും
മേദിനീ,യൊന്നുചോദിപ്പേൻ
തൂമയറ്റതെന്തിങ്ങനെ,പ്രേമ-
സാമസൗഭഗകന്ദളം?
വേദനതൻ മുൾവേലിയിലാളാ-
തേതു നേരവുമങ്ങനെ,
ചിത്തത്തെ തമോഗർത്തത്തിൽനിന്നു-
മത്യാമോദമുയർത്തുനാം
ശിഷ്ടജൻമത്തിലെങ്കിലും നമ്മൾ
ദൃഷ്ടി തെല്ലുംപിഴയ്ക്കാതെ,
ഉറ്റുനോക്കിയീ ലോകത്തോടേവ-
മേറ്റുചൊൽവു,സത്ഗീതകം
പോയകാലത്തിൻ വൈകൃതങ്ങളെ-
യായപോലൊന്നറിയുവാൻ,
ആയിടുമെങ്കിലെത്ര ധന്യരാ-
യീയുലകത്തിലായിനാം.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana