വിട്ടുപോവുക ദുഃഖമേ,യെൻ്റെ
ഹൃത്തിൽ നിന്നും പൊടുന്നനെ
എത്രകാലങ്ങളായി നീയെന്നിൽ
തത്തിനിൽക്കയാണങ്ങനെ!
ആവുകില്ലിനിത്തെല്ലുമേ നിന-
ക്കേവമെന്നെത്തളർത്തുവാൻ
കേവലമിപ്രപഞ്ച സത്യത്തെ
ജീവിതംകൊണ്ടറിവു,ഞാൻ
നിദ്രകൈവിട്ടുപോയ നാളുക-
ളെത്രയാണു നീകാരണം
നിർദ്ദയമഹോ,യെന്നോടായ് ചെയ്ത
ദുഷ്കൃതങ്ങളോ,ഭീകരം!
നിൻ നിഴൽപ്പാടുപാടേ മാറ്റുവാ-
നെൻമനസ്സിനൊട്ടാവുകിൽ,
ജൻമമെത്ര മനോഹര,മാഹാ –
യിമ്മഹീതലം തന്നിലായ്!
കേൾപ്പു,നിൻപദനിസ്വനങ്ങൾ ഞാ-
നെപ്പൊഴുമെൻ മനതാരിൽ
ഓർത്തുപോവുകയാണു നീയെന്നിൽ
തീർത്തൊരാ നൂലാമാലകൾ!
നിന്നഭാവത്തിൽ നിർവൃതിപൂണ്ടി-
ന്നൊന്നു ഞാനുറങ്ങീടട്ടെ
എന്നിലെ പ്രണയാർദ്രഭാവന,
മിന്നിമിന്നിത്തിളങ്ങട്ടെ
സ്നിഗ്ധമാനസനായതായിടാം
നിത്യമീ,ദുഃഖകാരണം
ഏതുനേരവും കാൺമുനിന്നെഞാ-
നാതിഥ്യംപൂണ്ടിങ്ങാരിലും
വിട്ടുപോവുക ദുഃഖമേയെൻ്റെ
ഹൃത്തിൽനിന്നു,മെന്നെന്നേക്കും
വിട്ടുപോയില്ലയെങ്കിൽ നിന്നെഞാൻ,
നിഷ്ഠുരം പ്രഹരിച്ചിടും
നല്ലകാലങ്ങൾ വന്നിടാൻചിര-
മുല്ലാസത്തോടിരിപ്പു നാം
കല്ലായ്മാറ്റാതെ തൽഹൃദയത്തിൻ
വല്ലകിമീട്ടി പാടുനാം
ഒന്നിനെത്തൊട്ടുവന്ദിക്കാൻ നമു-
ക്കെന്നുമാകണമങ്ങനെ
ഒന്നിൽ നിന്നേലഭിക്കൂ,സൗഖ്യങ്ങ-
ളെന്നതുമോർക്കുകങ്ങനെ.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana