ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

വാനോളം പാറിപ്പറന്നീടുവാൻ,
ജ്ഞാനമല്ലോ നമുക്കിന്നുവേണ്ടൂ
ജ്ഞാനം ലഭിക്കുവാനുള്ളമാർഗ്ഗം
ധ്യാനമെന്നൊട്ടറിഞ്ഞീടുക നാം

ജ്ഞാനംലഭിക്കുകിലാനന്ദത്തിൻ
പൂനിലാവങ്കുരിച്ചെത്തുമുള്ളിൽ
ആനന്ദമേക,മനശ്വരത്വം
ആനന്ദമാത്മാവിൻ സാരദീപ്തം!

ആയതറിയാതെ നമ്മളെല്ലാം
മായതൻപിന്നാലേ സഞ്ചരിപ്പൂ!
മായയിലായ് മനമാഴ്ന്നുപോയാ-
ലീയുലകിൽ വാഴ്‌വിനെന്തുമേൻമ?

തന്നിൽ നിന്നന്യമായൊന്നുമൊന്നും
മന്നിലില്ലെന്നറിഞ്ഞീടുകെന്നും
തന്നിലേയ്ക്കുള്ള വഴികൾതേടി,
തന്നത്താൻതന്നെ നടന്നുനീങ്ങൂ

കിട്ടുന്നതിൻപിന്നിലായ് ചരിച്ചാൽ
കിട്ടുമോ സൗഖ്യമൊട്ടീനമുക്കായ്?
തുഷ്ടി കൈവന്നിടാനെപ്പൊഴുംനാം
നഷ്ടബോധം വെടിഞ്ഞീടുകേവം

അജ്ഞാനമാമിരുൾ നീക്കിയുള്ളിൽ
വിജ്ഞാനദീപം തെളിപ്പുനമ്മൾ
വിജ്ഞാനദീപം തെളിഞ്ഞിടുമ്പോൾ
പ്രജ്ഞാനമൊന്നതേയുള്ളു പിന്നെ!

വേദാധികാര നിരൂപകരാ-
യേതൊരുനേരവും നമ്മൾമാറി,
വേദനകണ്ടു കൺപൊത്തിനിന്നാൽ
വേദത്തിനുണ്ടോ പ്രസക്തിതെല്ലും?

നാംനമ്മെ താനേയറിഞ്ഞീടുകിൽ
നാം നമ്മളായ്മാറുമെന്നുമെന്നും
ധ്യാനത്തിൽനിന്നേ ലഭിപ്പുമോക്ഷം
ധ്യാനത്തിൽനിന്നേ ലഭിപ്പുതോഷം.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana