ചിരിയുടെ നന്മതൻ മഹാത്മ്യങ്ങൾ
സഹസ്രദളപത്മംപോൽ വിരിയിച്ചുതന്നു
ചിന്തയിലെന്നും നിലാക്കായൽപോൽ
നിറവിന്റെ മനപുസ്തകം തന്നു
പകൽവെട്ടത്തിൽ മനോമോഹനമാം
സ്വപ്നങ്ങളലിയിച്ചു തന്നു
ചിരിതൻ നിറവിൻനിറവായ
പൂത്തിരിയെൻ പെങ്ങൾ.
കാണാകിനാവിൽ, വായനയിൽ,
നിത്യനൂപുരങ്ങൾപോൽ
വർണ്ണവിഹായസ്സിൽ പാറിക്കളിക്കും
അക്ഷരക്കൂട്ടങ്ങൾ
വാരിയെടുത്തമ്മാനമാടിയാൽ
പിറക്കും നൂതനരചനകളെന്നു
സ്വപ്നംകാണാൻ പഠിപ്പിച്ചതെൻ പെങ്ങൾ.
ആടിത്തിമിർക്കും തിമിർപ്പുകളിലെല്ലാം
വേദനയുടെ ചപ്പുചവറുകൾ
പതഞ്ഞുയരും ആഴിത്തിരമാലകളിൽ
വിഷംപോൽ ഒളിഞ്ഞിരിപ്പുണ്ടെന്ന്,
വിദ്യകൾക്കിടയിൽ,മൂർച്ചപോൽ
തിളങ്ങും അവിദ്യകളൊളിപ്പിക്കാൻ
ഒരിക്കലും തരപ്പെടുത്തരുതെന്നും
പറഞ്ഞുതന്നതുമെൻ പെങ്ങൾ.
ജീവിതത്തിൻ നാൾവഴികളിൽ
നൊമ്പരംവന്നു ജീവിതംതന്നെ
തപിപ്പിച്ചുപൊള്ളിയടർന്നന്നേരം
എന്നരികത്തുവന്നു സാന്ത്വനം
നൽകിയവൾ,നന്മകൾ വന്നു
നിറയുന്നതിനുമുൻപ് കാലം
പരീക്ഷിക്കും നമ്മേയെന്നോർമിപ്പിച്ചതും
കൂടെപ്പിറക്കാതെപോയയെൻ
കണ്ണിനുകണ്ണായ,യെൻ പെങ്ങൾ.

By ivayana