സാജൻ അന്ന് ആ കാര്യങ്ങൾ അവളോട് പറഞ്ഞതിന്  ശേഷം  വീട്ടിൽ ആരും ഇല്ലാത്ത സമയത്തു ചിലയ്ക്കുന്ന  ഏതൊരു  കോളിങ് ബെല്ലും പൂജയ്ക്കു ഭയമായിരുന്നു, പരിചിതമല്ലാത്ത സ്ഥലം , പുതിയ സാഹചര്യങ്ങൾ., പുതിയ നിയമങ്ങൾ ഇവയൊക്കെ  അഭിമുകീകരിക്കേണ്ടി വന്നാലോ…. സാജൻ കൂടെ ഉണ്ടെങ്കിൽ മാത്രം പുറത്തേക്ക്  ഇറങ്ങുന്ന പൂജ , മറ്റുള്ളവരുടെ  നോട്ടങ്ങളിൽ പെടാതെ പരമാവധി ഒഴിഞ്ഞു ജീവിക്കാൻ ശ്രദ്ധിച്ചിരുന്നു , അപരിചിത  മുഖങ്ങളെങ്കിൽ അവരെ കൊത്തിവലിക്കുന്ന നോട്ടങ്ങൾ ഏതൊരു സമൂഹത്തിന്റെയും അപക്വമായ  ഘടകം ആയി മാറിയിരിക്കുന്നു , മറ്റുള്ളവന്റെ സ്വകാര്യതയിലേക്ക് സംശയത്തോടെ മാത്രം നോക്കുന്നവർ അങ്ങനെയും ഉണ്ട് ആളുകൾ , ലോകം ഇന്ന് ഏറെ മുന്നോട് പോയിരിക്കുന്നു  എങ്കിലും ചിന്തകൾ അധഃപതിച്ചുകൊണ്ടേയിരിക്കുന്നു , എന്തുകൊണ്ടോ തനിക്കു അവകാശമില്ലാത്ത എന്തോ കൈവശം വെച്ചിരിക്കുന്നത് പോലെ ,പൂജ ആ ഭയപ്പെടുത്തുന്ന നോട്ടങ്ങളെ  അഭിമുഖരിക്കാൻ എന്ന് പഠിക്കും എന്ന് നെടുവീർപ്പെട്ടു കൊണ്ടിരുന്നു , പെട്ടെന്നായിരുന്നു ആ കോളിങ്  ബെൽ അമർന്നതു
അടുക്കളയിൽ ആയിരുന്ന പൂജ, ഈ സമയത് ആരായിരിക്കും വാതിലിൽ , സാജൻ ഓഫീസിൽ നിന്നും വരേണ്ട സമയം ആയിട്ടില്ല , സാജെനറെ ചേച്ചിടെ  മോൻ ചാവക്കാടിന്ന്‌ വൈകിട്ടേ വരൂ, ഈ പതിനൊന്നു മണിക്ക് ആരായിരിക്കും , അടുത്ത വീട്ടുകാരോട് ഒരു ചെറിയ ചിരിയുടെ അത്രെയും ആഴം ഉള്ള ബന്ധം മാത്രമായിരുന്നു പൂജയ്ക്കും സാജനും, കൂട്ടുകാരും നന്നേ കുറവ് ,പൂജ പരിഭ്രമിച്ച തുടങ്ങി , തനിക് ഈ നാട്ടിൽ പരിചയക്കാർ  ഇല്ല, സാജൻ ഇവിടെ ട്രാൻസ്ഫർ ആയി വന്നിട് രണ്ടു മാസം മാത്രേ ആയിട്ടുള്ളു ,സാജനെ വിളിക്കാൻ ആയി ഫോൺ എടുത്ത്, നമ്പർ ബിസി ആണ് ബാങ്ക്  മീറ്റിംഗിലോ മറ്റോ ആയിരിക്കാം , വാതിലിന്റെ ഗ്ലാസിൽ കൂടെ നോക്കിയപ്പോ കണ്ടത്  ഫയലും  പിടിച്ചു നിക്കുന്ന രണ്ടു അപരിചിതരെയാണ് …ഫോൺ റിങ് ചെയ്ത ശബ്ദത്തിൽ പൂജ ഒന്ന്  ഞെട്ടി, സാജൻ  തിരിച്ചു വിളിച്ചതാ ,അതിനെന്താ ചേച്ചി  വാതിൽ തുറന്നു കൊടുക്ക്,നമ്മൾ ആരെയും കൊന്നിട്ട് ഒന്നുമില്ലലോ എന്ന് സാജൻ ഫോണിൽ പറഞ്ഞു ,കാളിങ് ബെൽ ഒന്ന് കൂടി അമർത്തി , പൂജയുടെ ഹൃദയമിടിപ്പ് കൂടി , പൂജ ആ വാതിൽ തുറന്നു , ഞങ്ങളെ  ഇവിടുത്തെ വില്ലജ് ഓഫീസിൽ നിന്ന് പറഞ്ഞു വിട്ടതാ , കൂൺ കൃഷിക്ക് താല്പര്യമുണ്ടോ മാഡം, സർക്കാർ സബ്സിഡി കൊടുക്കുന്നുണ്ട് നങ്കൽ ഇവിടെ കൃഷി ഒന്നും സെയ്‌യുന്നില്ല  , കതകു വേഗം വലിച്ചടച്ചിട്ടു പൂജ തന്റെ കഴുത്തിലെ വിയർപ്പു തുടച്ചു മാറ്റി, കുറച്ചധികം  വെള്ളം ജഗ്ഗിൽ നിന്നും വർധിച്ച  ആവേശത്തോടെ കുടിച്ചു …
ആ മാസം ശമ്പളം കിട്ടിയ വകയിൽ പൊറോട്ടയും പിന്നെ ബീഫും കൂട്ടി ഒരു പിടി പിടിക്കുമ്പോഴാ , അറിയുന്നത് അങ്ങേരു ചാവാൻ കിടക്കുവാ  എന്ന് , ഒടുക്കത്തെ ബീഡി വലി അത് തന്നെ ആയിരിക്കും ,ഇപ്പൊ ശ്വാസം കിട്ടാതെ അവിടെ വലിച്ചോണ്ടു കിടക്കുവായിരിക്കും , എടാ സാജാ നീ ഈ കള്ളുകുടി ഒന്ന് നിർത്തിയെച്ചു  അവിടെ വരെ ഒന്ന് പോ ,എന്ന്  അച്ചായൻ പറഞ്ഞപ്പോ ഒന്നും നോക്കാതെ വണ്ടി എടുത്ത് ആശുപത്രിയിൽ പോയ് , ഇനി ആശുപത്രി  ബിൽ അടയ്ക്കാൻ പൈസ ഇല്ലായിരിക്കുവോ, അയാൾ കുടിച്ചും വലിച്ചും അതിനു വല്ലതും ബാക്കി വെച്ചിട്ടു വേണ്ടേ, അയാളെങ്ങാനം തട്ടിപോയാൽ ആ പെണ്ണ് കൂടുള്ളത് ഒറ്റയ്ക്കാവുലോ  ,അയാൾ എന്തിനാ എന്നെ കാണണം എന്ന്  പറഞ്ഞത്,   ഒന്നിനും അവന്റെ കയ്യിൽ ഉത്തരമില്ലെന്നു അവനു തന്നെ അറിയാർന്നു ,പക്ഷെ ശിവണ്ണന് ഉത്തരമുണ്ടാവും , ശിവണ്ണൻ അന്ന് ആശുപത്രിയിൽ വെച്ച് തന്നെ മരിച്ചു, ആ പെണ്ണിനേയും കൊണ്ട് സാജൻ അവിടുന്നു ഇറങ്ങി , അവന്റെ വീട്ടിലേക്ക് തന്നെ കൊണ്ട് പോയ് .
ശിവണ്ണൻ നമ്മുടെ ഒക്കെ ഹീറോ അല്ലേടാ എന്ന് ജോബി പറയുമ്പോഴൊക്കെ ഞാൻ അവനെ കളിയാക്കും ,  രജനികാന്തിനെ നന്നായിട് അനുകരിക്കുമായിരുന്നു അയാൾ , പൊറോട്ട അടിക്കുന്നത് പോലും രജനി സ്റ്റൈലിൽ , എടുത്തു പറയത്തക്ക ജോലി ഇല്ലാതിരുന്ന കാലത്തു  ,അച്ചായന്റെ പറമ്പിലെ കൊച്ചു കൊച്ചു പണികൾ  കഴിഞ്ഞു തുരുത്തേൽകടവിൽ പൊറോട്ട കഴിക്കാൻ വന്നു കണ്ട  പരിചയമാണ് ശിവണ്ണൻ ഒരിക്കൽ കൂടി  ആ ബീഡി സ്റ്റൈയിലിൽ കത്തിക്കുന്നത്  കാണിക്കാനായി ഇനി ശിവണ്ണൻ ഇല്ല , പക്ഷെ അയാൾ ശെരിക്കും ഒരു ഹീറോ ആയിരുന്നു , അല്ലെങ്കിൽ ഊരും പേരും അറിയാത്ത ഈ പെണ്ണിനെ ഇത്രെയും നാൾ കൂടെ നിർത്തി മകളെ പോലെ വളർത്തുവോ  , സ്വന്തം ഗണം എന്നൊക്കെ എല്ലാരും പറയുമെങ്കിലും എനിക്ക് ആ ബന്ധത്തിൽ ഒരല്പം പോലും കളങ്കം കാണാൻ  തോന്നിയില്ല ,അതൊക്കെ ശിവണ്ണനും അറിയായിരുന്നു , അത് കൊണ്ടായിരിക്കാം ഇവൾക് ആരുമില്ല ഇവളെ ഇവളുടെ നാട്ടിൽ എങ്ങനെ എങ്കിലും തിരിച്ചു എത്തിക്കണം എന്ന് എന്നോട് പറഞ്ഞിട്ട് കണ്ണടച്ചത്  , അയാൾ ഊരുക്ക് പോന്നു എന്ന് പറഞ്ഞു വരുമ്പോഴെല്ലാം എന്റെ വീട്ടിൽ  പൂജയെ നിർത്തിയത് തന്നെ എന്നോട് ശിവണ്ണന് ഉള്ള വിശ്വാസമായിരുന്നു എന്നെനിക് ഇപ്പൊ തോന്നുന്നു,അമ്മയ്ക്കും നല്ല ഒരു സഹായമായിരുന്നു അവൾ  , 
പൂജയ്ക്കു സാജൻ പറഞ്ഞത് വിശ്വാസം ആണ്  , എങ്കിലും ടീവി വാർത്ത കണ്ടപ്പോ പൂജ അസ്വസ്ഥയായി സാജൻ  വീട്ടിൽ വന്നതും അവൾ അത് പറഞ്ഞു , ചേച്ചി  വിഷമിക്കാതെ ,നമുക്ക്  ശരിയാക്കാം , പോയി തത്കാലം  ഒരു ചൂട് ചായ ഉണ്ടാക്കിയെച്ചും വാ  , അപ്പോഴേക്കും ഞാൻ ആ നമ്മുടെ അച്ചായന്റെ വക്കീലിനെ  ഒന്ന് വിളിക്കാം 
ആ വക്കീലേ  ,സാജനാ , നമ്മുടെ അച്ചായന്റെ , ആഹ് അത് തന്നെ ..,ചായ എടുക്കാനായി അടുക്കളയിലേക്ക് പോയ് പൂജ ഒരു  പക്ഷെ ഈ വീട്ടിൽ നിന്നും , ഈ നാട്ടിൽ നിന്ന് തന്നെ ഞാൻ ഇറങ്ങി കൊടുക്കേണ്ടി വരും , തനിക്കു അവകാശമില്ലാത്ത ഒരിടത്തു അനുവാദമില്ലാതെ  താൻ  ചേക്കേറി , അവിടുന്നു  കൂടിറങ്ങാൻ സമയം ആയിരിക്കുന്നു, പക്ഷെ എനിക്ക് അത് കൊണ്ട് നഷ്ടമാവുന്നത് എന്റെ സുരക്ഷിതത്വമാണ്, അത് എന്റെ നിലനിൽപ് തന്നെ ആണ്, സാജൻ ഒരിക്കലും ഒരു തെറ്റായ നോട്ടം കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല , ഈ  മതിൽ കെട്ടിനുള്ളിൽ ഞാൻ സുരക്ഷിതയാണ്‌  , എന്നെ എന്റെ ‘അമ്മ ഇവിടെ ഇട്ടേച്ചു പോയത് ഒരു പക്ഷെ നിയോഗം തന്നെ ആയിരിക്കാം , ശിവണ്ണൻ, സാജൻ എന്നിവർ  എന്നെ സംരക്ഷിക്കാനായി  ഈ  പ്രപഞ്ചം നിയോഗിച്ചവർ   , അവരെ ഒക്കെ വിട്ടു ജനിച്ച മണ്ണിലേക്ക് ഇനി തിരിച്ചു പൊയ്ക്കോളാൻ എത്ര ലാഘവത്തോടെയാ അവർ പറയുന്നേ  അവിടെ എനിക്ക് ആരാ ഇനി ബാക്കി ഉള്ളെ.. പക്ഷെ അന്ന് ശിവണ്ണന് സാജനോട് എന്റെ നാട്ടിലേക്ക് തിരിച്ച ഏൽപ്പിക്കണം പറഞ്ഞപ്പോ ഒരു ചേച്ചിയെ  പോലെ എന്റെ വീട്ടിൽ നിന്നോട്ടെ എന്ന് സാജൻ പറഞ്ഞത് മുതൽ ഇന്ന് വരെ ആ സംരക്ഷണ വലയത്തിലെ ഒരു സാധു ജീവിയായിരുന്നു ഞാൻ പക്ഷെ ഇപ്പൊ എങ്ങോട്ടെന്നറിയാത്ത  ആ ഇടുങ്ങിയ വഴിയിൽ കുടി നടന്നകലുന്ന എനിക്ക് എന്നെ തന്നെ കാണാം, നെറ്റി ചുളിക്കുന്ന  നോട്ടങ്ങളും, അപരിചിത മുഖങ്ങളും ഒക്കെ ആ ഇരുണ്ട  വഴിയിൽ കു‌ടി എന്നെ കടന്നു പോവുന്നത് എനിക്ക് കാണാം , 
അച്ചായന്റെ സ്ഥലത്തു രാത്രി ഉപ്പു ചാക്ക് അടുക്കുന്നതിനടിയിലാ സാജനും ജോബിയും അച്ചായന്റെ ആ ഉറച്ച ശബ്ദം കേട്ടത് : മനുഷ്യ  കടത്താടാ ഇത് അതും ഓസ്‌ട്രേലിയലേയ്ക്ക്   ബോട്ട് വഴി, ഇവളുമാർ ഒക്കെ ശ്രീലങ്കയിൽ നിന്നും നമ്മുടെ ഹാർബർ  വഴി പുറപെട്ടതാ, ഒന്ന് രണ്ടു ബോട്ട് അങ്ങ്  എത്തി , ബാക്കി ഒക്കെ പോലീസ് പിടിച്ചെടുത്തു എന്നാ  വാർത്തയിൽ ഒക്കെ പറയുന്നേ, എടാ ശിവാ നീ ഈ പെണ്ണിനെ  എന്ത് ചെയ്യാൻ പോവാ, ഇവളെ അവളുമാര് കളഞ്ഞിട്ടു പോയതാ എന്ന് അന്ന് അത്രി തുരുത്തേൽകടവിൽ വെച്ച് അച്ചായൻ ചോദിച്ചപ്പോ നമ്മൾ അല്ലാതെ ഇവിടെ വേറെ ആരും ഇത് അറിഞ്ഞിട്ടില്ല , ഇവളെ ഞാൻ നോക്കിക്കോളാം , എനിക്ക് ഒരു സഹായി ആയിട്ട്  കൂടിക്കോട്ടെ എന്ന് ശിവണ്ണൻ ധൈര്യമായിട്ടു പറഞ്ഞു ഒന്നുമില്ലെങ്കിലും ഒരേ ഗണം അല്ലേ അതങ്ങനെ വരൂ , അവസാനം കുരിശാവുമ്പോ എന്റെ അടുത്തോട് വരല്ലേ എന്ന്  അച്ചായൻ ഗർവോടെ പറഞ്ഞു 
അച്ചായൻ അന്ന് അങ്ങനെ പറഞ്ഞത്  പൂജയും സാജനും ഒരേ പോലെ ഓർക്കുന്നു , 
ശിവണ്ണൻ മരണപെട്ടു പക്ഷെ ഇനി എന്റെ സാജനെയും കുടുംബത്തെയും  കൂടി വിട്ടു പോവേണ്ടി വരും , എന്റെ മുൻപിൽ മറ്റു വഴികൾ ഇല്ല , തിരിച്ചു ജന്മദേശത്തു് പോവാനായി ഇന്ന് ഞാൻ അവിടെ തീർത്തും അഞ്ജയാണ് , അമ്മയോ മറ്റു സഹോദരങ്ങളോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല, 
ആഹാ ചായ എടുക്കാൻ പോയ ആള് ഇവിടിരുന്നു ആലോചിക്കുവാണോ ,  ചേച്ചി വിഷമിക്കണ്ട , ഇതൊരു  ഡ്രാഫ്റ്റ് മാത്രം ആണ്, അതിൽ പറഞ്ഞിരിക്കുന്നത് പോലെ പെട്ടെന്നു നടപ്പിലാക്കണം എന്നില്ല , അടുത്താഴ്ച അമ്മയൊക്കെ ഇങ്ങോട്ടു വരും, ചേച്ചിടെ പ്രസവം കഴിഞ്ഞല്ലോ 
പക്ഷെ ഞാൻ എന്റെ നാട്ടിലേക്ക് തിരിച്ചു പോവേണ്ടി വരും എന്നാണ് വാർത്തയിൽ പറഞ്ഞു കേട്ടത്ഞാൻ പോവില്ല സാജാ  . പൂജ നിലവിളിച്ചുസാജൻ അവളെ പിടിച്ചു കൊണ്ട് പോയ് റൂമിൽ കിടത്തി 
ശിവണ്ണനും പൂജയും ഒക്കെ  ഋതുക്കൾ പോലെ  ആണെന്ന് സാജന് തോന്നി , തന്റെ ജീവിതത്തിൽ അവർ അവരുടെ  വരവും സ്ഥാനവും  അറിയിച്ചു കൊണ്ട് എങ്ങോ പോയ് മറയുന്നവർ .. നിയമം നമ്മൾ അനുസരിച്ചേ മതിയാവു , പൂജയെ എനിക്ക് നഷ്ടമാവും , അവൾ ഒരു ശ്രീലങ്കൻ വനിതയാണ് , എന്നാൽ അവൾ എന്റെ ചേച്ചി ആണെന്നോ ,എന്റെ കുടുംബഅംഗം ആണെന്നോ ,കഴിഞ്ഞ എട്ടു  വര്ഷമായിട് ഇവിടെ എന്റെ കൂടെ   ഉണ്ടെന്നു ഉള്ളതിന്റെ ഒരു രേഖയും എന്റെ കയ്യിൽ ഇല്ല , ആ നിയമം, അത്  അവർ നടപ്പിലാക്കിയാൽ അവൾക്കു  അവളുടെ നാട്ടിലേക്ക് തിരിച്ചു പോവേണ്ടി വരും , ഏതാണ് അവളുടെ നാട് ,ഉറ്റവരും ഉടയവരും ഒന്നുമില്ലാത്ത ആ രാജ്യം എങ്ങനെ അവളുടെ നാടാവും …എവിടെയോ ജനിച്ചു എവിടെയൊക്കെയോ ജീവിച്ചു , എവിടെയോ  മരിച്ചു വീഴുന്ന മനുഷ്യജന്മങ്ങളെ വെറും  മനുഷ്യ നിർമിതമായ അതിർത്തികളും നിയമങ്ങളും അടിസ്ഥാനമാക്കി തരം തിരിക്കുന്നത്..  ,അതൊക്കെ ഈ പ്രപഞ്ചത്തിനോട്  തന്നെയുള്ള  വെല്ലുവിളി അല്ലെ 
ഇലകൾ കൊഴിഞ്ഞു തുടങ്ങിയിരുന്നു … ആ ഋതുവും അവസാനിച്ചു

By ivayana