ജീവനെയാകെ വരിഞ്ഞുമുറുക്കുന്നൊ-
രാവിലചിന്തയെ മാറ്റിനിർത്തി,
ഏകാഗ്രചിത്തനായ് പാടുന്നേൻ ഹൃത്തട-
മാകാശത്തോളം വിശാലമാക്കി

ഉത്തരംകിട്ടാത്ത ചോദ്യങ്ങളാണെൻ്റെ,
മസ്തകംതന്നിൽ നിറഞ്ഞുനിൽപ്പൂ!
എത്രവിചിത്രം വിചിത്രമീലോകവു-
മത്രകണ്ടീസൃഷ്ടിജാലങ്ങളും!

ആയിരംസംവൽസരങ്ങൾ താണ്ടീടിലു-
മായതിൻസാരമൊരൽപ്പമോരാൻ,
ആവില്ല,തത്രേനിയതിതൻ പാടവം!
കേവലമീനമ്മളെത്ര ശുഷ്കം!

കണ്ണടച്ചെല്ലാം മറന്നൊന്നിരിക്കുകിൽ
മണ്ണില്ല,വിണ്ണില്ലേതൊന്നുമില്ല!
ബോധമേ,നിൻ നിഴലാട്ടമാണിക്കണ്ട-
തേതുമെന്നേവ,മറിഞ്ഞിടുന്നേൻ

ഏകാഗ്രചിത്തനായ് പാടുന്നതൊക്കെയും
ശോകാർദ്രമാവതിനെന്തുഞായം!
ശോകത്തിൽനിന്നേ കവിതമുളച്ചിടൂ,
ശോകമാണേതിനും മാർഗ്ഗദീപം

ഇന്നലെ നിദ്രയിൽ മിന്നിവന്നെത്തിയ,
പൊന്നണിപ്പൂങ്കിനാവെങ്ങുപോയി!
എന്നപോലീ,നമ്മളേവരുമങ്ങനെ;
മന്നിലായ് വിസ്മൃതിപൂകുകില്ലേ!

നല്ലവാക്കോതുവാനാവണമീനമു-
ക്കെല്ലാർക്കുമെപ്പൊഴുമാത്തമോദം
ഇല്ലാത്ത ജീവിതമാണെന്നിരിക്കിലും
കല്ലാക്കിടേണ്ട മനസ്സുതെല്ലും

ഈ ലോകമെത്രനാളെത്രനാളിങ്ങനെ,
ചേലാർന്നു നിൽക്കുമെന്നാർക്കറിയാം?
എങ്കിലുമീനമുക്കൊന്നിച്ചു പാടിടാം
സങ്കടമേതും മറന്നുപാരം.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana