ഉള്ളിൽ നിറഞ്ഞൊരാ രൂപം മനോഹരം
ശിലയിലായ് ശില്പിയൊരുക്കി വച്ചു.
നീലിമയാർന്ന മിഴികളിൽ നോക്കി ഞാൻ
സങ്കല്പലോകത്തു ചിറകടിച്ചു.

മധുരമൂറും നല്ല പവിഴാധരങ്ങളെൻ
ഹൃദയതാളത്തിലായ് താലമേന്തി.
വാർമുടിക്കെട്ടിൻ സുഗന്ധം നുകർന്നവൻ
പ്രണയാദ്രഭാവത്തിലൊന്നു നോക്കി.

എത്രകണ്ടാലും മതിവരാതുള്ളൊരു
സുന്ദരമേനിയെയോർത്തിരുന്നു.
കൊത്തിയെടുത്തൊരു ശില്പമാണെങ്കിലും
ഹൃദയത്തുടിപ്പിലായ് ചേർന്നതല്ലെ!

സ്വപ്നങ്ങളായിരം നെയ്തുകൂട്ടിക്കൊണ്ടു
ചഞ്ചലചിത്തനായ് ശില്പിയപ്പോൾ.
എത്രമറഞ്ഞിരുന്നാലുമെൻ ശില്പമേ,
അത്രമേൽ നിന്നെയിന്നിഷ്ടമായി.

മോഹനശില്പമേ, നീയറിയുന്നുവോ
ശില്പിതന്നുള്ളിലെ മിന്നലാട്ടം!
ജീവൻ തുടിയ്ക്കുന്ന ശില്പമായ് മാറിയാൽ
ശില്പിയും ശില്പവുമന്യമാവാം?

By ivayana