ജോലികഴിഞ്ഞു വീട്ടിലെത്തിയ വിക്രമൻ, വീടിന്റെ തിണ്ണയിൽ ഉറ്റ സുഹൃത്തായ ശിവദാസനെയും കാത്ത് സിഗരറ്റും പുകച്ചിരിക്കൂകയാണ്,
വിക്രമനെ അലട്ടുന്ന ഗൗരവതരമായ ഒരു വിഷയത്തിന് പരിഹാരവുമായിട്ടാണ് ശിവദാസൻ വരുന്നത് ,

“കേസ്പോലും കൊടുക്കാതെ നിങ്ങളിവിടെ വലിച്ചോണ്ട് ഇരുന്നോ”

വിക്രമപത്നി വൈശാലിയുടെ പ്രതിഷേധത്തിന്റെ സ്വരം അടുക്കളയിൽ നിന്നുയർന്നു തുടങ്ങിയ നേരത്ത് , അതായത് വിക്രമൻ
രണ്ടാമത്തെ സിഗരറ്റിനു തീ കൊളുത്തിയപ്പോൾ തന്നെ, വിക്രമന്റെ കാത്തിരിപ്പിന് അറുതിവരുത്തി കൊണ്ട് ചുണ്ടിൽ പുഞ്ചിരിയും വായിൽ മുറുക്കാനുമായി ശിവദാസൻ വന്നെത്തി,

മുറുക്കാൻ മുറ്റത്തേക്ക് നീട്ടിതുപ്പി ശിവദാസൻ വിക്രമചാരെ ഇരിപ്പുറപ്പിച്ചു,
ഏതോ പേരറിയാത്തൊരു രാജ്യത്തിന്റെ ഭൂപടം പോലെ മണ്ണിൽ പരന്നു കിടന്ന മുറുക്കാൻ തുപ്പൽ നോക്കി മുഖംവികൃതമാക്കി വൈശാലി കട്ടൻ മേക്കിങ്ങിനായി അടുക്കളയിലേക്ക് നീങ്ങിയ നേരത്ത് വിക്രമ – ദാസ ചർച്ച ആരംഭിച്ചിരുന്നു

” എല്ലാത്തിനും പരിഹാരമുണ്ട് വിക്രമാ, നീയും ഒന്ന് സജ്ജമായിരിക്കണം, എല്ലാം ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട് “

വൈശാലി കൊണ്ടുകൊടുത്ത കട്ടൻകാപ്പി ഊതികുടിക്കുന്നതിനിടയിൽ ശിവദാസൻ
ശബ്ദം താഴ്ത്തി പറഞ്ഞ വാക്കുകൾക്ക് വിക്രമൻ ശ്രദ്ധയോടെ കാതോർക്കുന്നുണ്ട് ,

### #### ##### ##### ####

കഴിഞ്ഞദിവസം വിക്രമനും തെക്കേലെ സുബൈറുമായി അതിർത്തി സംബന്ധമായി ചെറിയ കശപിശ ഉണ്ടായിരുന്നു,
സുബൈറും , അനുജൻ ഇസഹാക്കും കൂടി വിക്രമന്റെ സെക്രട്ടറിയേറ്റ് നോക്കി ചവുട്ടുകയും,
ഇടനെഞ്ച് നോക്കി തള്ളുകയും ചെയ്തതോടെ
പുറന്നോട്ട് മലച്ച വിക്രമനെ വൈശാലിയുടെ കരുത്തുറ്റ രണ്ടു കൈകൾ താങ്ങിയതിനാൽ നിലംപതിച്ചില്ല,

” താഴെ വീണിട്ട് എടുത്താൽ പോരായിരുന്നോ അമ്മേ, നല്ലൊരു സീനാണല്ലോ അമ്മ കുളമാക്കിയത് “

നടന്ന സംഭവങ്ങൾ ഒരു രംഗവും വിട്ടുപോകാതെ മൊബൈലിൽ വീഡിയോ പകർത്തികൊണ്ട് നിന്ന വിക്രമപുത്രൻ പ്ലസ് ടുക്കാരൻ വിക്രജിത്ത് വൈശാലിയുടെ അവസരോചിതമായ ഇടപെടൽ കാരണം , സുവർണ്ണാവസരം നഷ്ട്ടമായത് കണ്ട് തലയിൽ കൈവെച്ചു,

” ഡാ കാലാ ആ മൊബൈൽ മാറ്റി വെച്ചിട്ട് ഇതിയാനെ വന്നൊന്ന് പിടിക്ക് “

അവശനായ വിക്രമനെ വീടിനുള്ളിലേക്ക് കയറ്റുവാൻ വിക്രജിത്തിന്റെ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള വൈശാലിയുടെ ഉച്ചത്തിലുള്ള വാക്കുകൾ കരച്ചിലിന്റെ അകമ്പടിയായി ഉയർന്നു,

” ഇപ്പോൾ അയലത്തുകാർ തമ്മിലുള്ള നാടൻ തല്ലിന്റെ വീഡിയോക്കാണ് സോഷ്യൽ മീഡിയയിൽ മാർക്കറ്റ് “

വിക്രമനെ തിണ്ണയിൽ പ്രതിഷ്ഠിക്കുമ്പോഴും വിക്രജിത്തിന്റെ മുഖത്ത് നല്ലൊരു സീൻ നഷ്ട്ടമായതിന്റെ നിരാശയായിരുന്നു നിഴലിച്ചിരുന്നത്,

പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കണമെന്ന വൈശാലിയുടെ ആവശ്യം വിക്രമൻ നിരസിച്ചു പകരം ശിവദാസ ബുദ്ധിയിൽ അഭയം തേടിയതിന് പ്രധാന കാരണം,

ഇന്ത്യ – ചൈന അതിർത്തി തർക്കം പോലെ വിക്രമനും സുബൈറും തമ്മിലുള്ള അതിർത്തി തർക്കത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്, സംഭവം കയ്യാങ്കളിയിലേക്ക് പോകുന്നത് ഇത് ആദ്യമായാണെന്ന് മാത്രം, ഇതിന് മുമ്പ് അവസാനം തർക്കം ഉണ്ടായപ്പോൾ പഞ്ചായത്ത്‌ മെമ്പർ മല്ലാക്ഷിയുടെ നേതൃത്വത്തിൽ സന്ധിസംഭാഷണം നടത്തിയാണ് ഇരു കൂട്ടരും വെടിനിർത്തൽ പ്രഖ്യാപിച്ചത്, എന്നാൽ മല്ലാക്ഷികമ്മീഷന്റെ നിർദ്ദേശത്തിന് വിരുദ്ധമായി വീണ്ടും പ്രകോപനം ഉണ്ടായിട്ടും കേസ് കൊടുക്കാത്ത വിക്രമന്റെ നടപടിയോടാണ് വൈശാലിക്ക് അമർഷം,

കേസിനും വഴക്കിനും പോയാൽ താൻ വർഷങ്ങളായി കയ്യേറിവെച്ചിരിക്കുന്ന സുബൈറിന്റെ വസ്തു തിരികെ നൽകേണ്ടിവരുമോ എന്ന ആശങ്കയാണ് വിക്രമനെ കേസിൽ നിന്നും പിന്തിരിപ്പിക്കുന്നത്,

” സുബൈറും, ഇസാഹാക്കും മാത്രമല്ല, സുബൈറിന്റെ രണ്ട് ആണ്മക്കളും നല്ല തടി മിടുക്കുള്ളവരാണ്, അവരുടെ കൂട്ടായ ഒരു ആക്രമണം ഉണ്ടായാൽ ഇപ്പുറത്ത് നീ മാത്രമേയുള്ളു, ഇപ്പോഴും വട്ടു കളി വിട്ടുമാറാത്ത ഈ ചെക്കനെ കൊണ്ട് എന്ത് ചെയ്യാനാണ് “

ശിവദാസവചനങ്ങളുടെ അവസാന ഭാഗങ്ങളിൽ പ്രതിപാദ്യം വിക്രജിത്തിനെ കുറിച്ചുമായി,

“നിന്റെ ഭാഗത്ത്‌ നിന്നും ഒരു കരുതൽ അത്യാവശ്യമാണ് വിക്രമാ “

കൂടിക്കാഴ്ച്ചയുടെ അവസാനം ശിവദാസനൊപ്പം വിക്രമൻ പുറത്തേക്ക് ഇറങ്ങുമ്പോൾ, തിരികെ വരുമ്പോൾ ഡേവിസിന്റെ കടയിൽ നിന്ന് രാവിലത്തേക്കുള്ള പാല് വാങ്ങണമെന്ന, വൈശാലിയുടെ ഓർമ്മപ്പെടുത്തലിനെ തെക്കോട്ടു പോകുന്നൊരു തീവണ്ടിയുടെ നിലവിളി മായ്ച്ചു കളഞ്ഞിരുന്നു,

ആറടി നീളമുള്ള രണ്ടു കുറുവടിയുമായിട്ടായിരുന്നു രാത്രിയിൽ വിക്രമന്റെ മടങ്ങിവരവ് ,

പാല് വാങ്ങാൻ പോയ ആൾ കുറുവടിയുമായ് വന്നതിന്റെ നീരസം വിക്രമന്റെ പാത്രത്തിലേക്ക് കപ്പയും മത്തികറിയും വിളമ്പുന്നതിനിടയിൽ വൈശാലി പ്രകടമാക്കിയതോടെ,

” ഇത് സാധാരണ കുറുവടി അല്ല, പ്രതിരോധത്തിന്റെ കവചമാണ് “

അത്താഴത്തിനൊപ്പം വിക്രമന്റെ കുറുവടി മാഹാത്മ്യവും തുടർന്നു,

കുറുവടി കൊണ്ട് ചായ ഉണ്ടാക്കുവാനൊക്കില്ലന്ന വൈശാലിയുടെ പായാരം അടുക്കളയുടെ ഏതോ കോണിൽ നിന്ന് അപ്പോഴും ഉയരുന്നുണ്ടായിരുന്നു,

അടുക്കളയിൽ നിന്ന് വൈശാലിയുടെ ഒച്ച കേട്ടുകൊണ്ടാണ് , വിക്രജിത്തിന്റെ തൊട്ടടുത്ത പ്രഭാതം ആരംഭിച്ചത്,

പതിവിലും രാവിലെ ഉണർന്നു, അടുക്കളയുടെ പുറകിലായി, സുബൈറിന്റെ വീട്ടിൽ നിന്നാൽ കാണുന്ന വിധം വിക്രമന്റെ കുറുവടി പരിശീലനമാണ് വൈശാലിയുടെ ശബ്ദമുയരുവാൻ കാരണം,

വൈശാലി വളർത്തുന്ന മുട്ട കോഴികളിൽ ഒന്ന് അടുക്കളവരാന്തയിൽ ജീവനില്ലാതെ കിടപ്പുണ്ട്,
വിക്രമന്റെ കുറുവടി പരിശീലനത്തിന്റെ ആദ്യ രക്തസാക്ഷി,

” കോഴി ഒന്ന് ചത്താലെന്താ, കുറുവടി നന്നായി കയ്യിൽ വഴങ്ങുന്നുണ്ട്, ഇനി സുബൈറോ, ഇസഹാക്കോ ഇവിടെ ചൊറിഞ്ഞു വന്നാൽ അപ്പോൾ കാണാം കളി “

ആദ്യ ദിവസ പരിശീലനം കഴിഞ്ഞപ്പോൾ വിക്രമൻ സ്വയം വിശകലനം നടത്തി,

രണ്ടു മൂന്ന് ദിവസങ്ങൾക്കു ശേഷം വീണ്ടും ശിവദാസൻ വിക്രമഭവനത്തിലെത്തിയത് വിക്രമന്റെ മറ്റൊരു ആശങ്കക്ക് പരിഹാരവുമായാണ്,

“കിഴക്കേലെ ഗോപിയുടെ മോൻ ഗണേഷ് കരാട്ടെയാണ്, ഒരു അപകടം മണക്കുന്നുണ്ട്, അവൻ കഴിഞ്ഞ ദിവസം ബസ് സ്റ്റോപ്പിൽവെച്ച് കാർത്തിക ബസ്സിലെ കിളിയെ ചവുട്ടി താഴെയിട്ടത് ഞാൻ നേരിട്ട് കണ്ടതാണ് “

” സുബൈറും കുറുവടിയും കഴിഞ്ഞു, ഇനി അടുത്തത്,
വല്ലവനേം നോക്കി നടക്കാതെ നിങ്ങൾ സ്വന്തം കാര്യം നോക്ക് “

വിക്രമന്റെ ആശങ്കനിറഞ്ഞ വാക്കുകൾക്ക് മേൽ വൈശാലിയുടെ പരിഹാസം പെയ്തിറങ്ങി,

” നിനക്ക് അറിയാൻ വയ്യാഞ്ഞിട്ടാണ്, ഒന്നാമത് നമ്മുടെ കിഴക്കേ അതിർത്തിയിലെ പൂവരശിന്റെ ചില്ല ഗോപിയുടെ പുരയിടത്തിലേക്ക് ചാഞ്ഞു നിൽക്കുന്നതിന്റെ ദേഷ്യം ഗോപിക്കുണ്ട്,

ചാഞ്ഞു നിൽക്കുന്ന പൂവരശ് ചില്ല ഇനിയുമൊരു തർക്കത്തിനുള്ള കാരണമായേക്കാം, അപ്പോൾ ഗോപിയുടെ മോൻ ഗണേഷ് പ്രശ്നത്തിൽ ഇടപെടാനും, കരാട്ടെ പ്രയോഗിക്കാനും സാധ്യതയുണ്ട്, വേണ്ട മുൻകരുതൽ എടുക്കണം”

വിക്രമനിലെ പ്രതിരോധമന്ത്രി ശിവദാസനുമായുള്ള കൂടിക്കാഴ്ച്ചയിൽ സ്വയം വിലയിരുത്തൽ നടത്തി,

“കരോട്ടക്ക് മുന്നിൽ കുറുവടി പറ്റില്ല, വേറേ ഒരു സംഭവം ഉണ്ട്, പക്ഷേ ഇത്തിരി കാശ് ചിലവാണ്”

ശിവദാസന്റെ പുതിയ പ്രതിരോധ രഹസ്യം കൈക്കലാക്കാൻ കാശ് എത്ര മുടക്കുവാനും വിക്രമൻ തയ്യാറായിരുന്നു,

പുതിയ ആയുധസംഭരണത്തിന്റെ മൂലധനം കണ്ടെത്തുവാൻ വിക്രമൻ കണ്ട മാർഗ്ഗം വൈശാലിയുടെ കയ്യിൽ കിടന്ന വളയെ ചെറിയാന്റെ പണയ ലോക്കറിൽ സുരക്ഷിതമായി വെക്കുക എന്നതും, കുടുംബശ്രീയിൽ നിന്ന് വൈശാലിയെ കൊണ്ട് ലോൺ എടുപ്പിക്കുക എന്നതുമായിരുന്നു,

മൂന്നാം നാൾ രാത്രി രഹസ്യമായി ശിവദാസൻ വീട്ടിലെത്തി സാധനം വിക്രമന് കൈമാറി,

ഒരു നാടൻ തോക്കും ഏതാനും ഉണ്ടകളും,

“തോക്ക് കയ്യിൽ വെക്കാൻ ലൈസൻസ് വേണ്ടതാണ്, അതില്ലാത്തതിനാൽ പുറത്തെടുക്കരുത്, ആവശ്യം വന്നാൽ മാത്രം ഉപയോഗിക്കുക”

ശിവദാസന്റെ ഓർമ്മപ്പെടുത്തൽ വിക്രമനിൽ അല്പ്പം നിരാശ ആദ്യം സമ്മാനിച്ചു,

കുറുവടി പോലെ അയൽവാസികളെ കാണിച്ചു അഭ്യാസം നടത്തുവാൻ കഴിയില്ലല്ലോ,

“ലോകരാഷ്ട്രങ്ങൾക്കിടയിൽ ആണവശക്തികൾക്ക് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ എടുപ്പ് ഉള്ളത് പോലെ, ഈ നാട്ടിൽ തോക്ക് സ്വന്തമാക്കിയ ആദ്യത്തെ ആൾ എന്ന
പെരുമ വിക്രമഭവനത്തിൽ വിക്രമന് സ്വന്തം”

വിക്രമനെ ഒരിക്കൽക്കൂടി പുകഴ്ത്തിയാണ് ആ രാത്രി ശിവദാസൻ മടങ്ങിയത്, ആഴ്ച്ചകൾ മുന്നോട്ടു പോയിട്ടും സുബൈറിൽ നിന്നോ, ഗണേഷിൽ നിന്നോ പ്രകോപനം ഒന്നും ഉണ്ടാകാത്തതിനാൽ തോക്കും – കുറുവടിയും പ്രയോഗിക്കുവാൻ കഴിയാത്തതിന്റെ നിരാശ വിക്രമനിൽ ആവോളം പ്രകടമായിരുന്നു,

“കുറുവടി കാരണം നഷ്ട്ടം ഒരു മുട്ട കോഴിയായിരുന്നെങ്കിൽ, ഇപ്പോൾ തോക്ക് കാരണം തന്റെ വള തന്നെ നഷ്ടപ്പെടുന്ന ലക്ഷണമാണ് “

പ്രതിഷേധം വൈശാലിയിൽ നിന്നുയരുമ്പോഴൊക്കെ,

ആയുധ സംഭരണത്തിനായി ലോകരാജ്യങ്ങൾ തങ്ങളുടെ വരുമാനത്തിന്റെ ഏറിയ പങ്കും ചിലവിടുന്നത് ചൂണ്ടികാട്ടി വിക്രമൻ വാക്കുകൾ കൊണ്ട് വൈശാലിക്ക് മേൽ പ്രതിരോധം തീർത്തിരുന്നു,

മാസങ്ങൾ പിന്നെയും പിന്നിട്ട് മറ്റൊരു വൈകുന്നേരം, ജോലി കഴിഞ്ഞു മടങ്ങിയെത്തി പതിവ്പോൽ തിണ്ണയിലെ കസേരയിൽ വൈശാലി കൊണ്ടുവരുന്ന കട്ടനും കാത്ത് സിഗരറ്റും പുകച്ചിരിക്കവെയാണ് പുറകിലൂടെ വിക്രമന്റെ കഴുത്തിലൊരു കുറുവടിയമർന്നത്,

വളയില്ലാത്ത വൈശാലിയുടെ വലതു കയ്യിൽ നിന്നും ഒരു നോട്ടീസ് വിക്രമന്റെ മടിയിലേക്ക് ഊർന്ന് വീണു,

” വായിച്ചു നോക്ക് ” വൈശാലിയുടെ ആജ്ഞ ഉയർന്നു,

” ശ്വാസംമുട്ടുന്നു കുറുവടി മാറ്റ് എന്നിട്ട് വായിക്കാം”
വിങ്ങിയ വിക്രമശബ്ദം പാടുപെട്ട് പുറത്തേക്ക്,

“വായിച്ചു കഴിഞ്ഞേ മാറ്റു” വൈശാലി നിലപാട് വ്യക്തമാക്കി,

വിക്രമന്റെ കണ്ണുകൾ മടിയിൽ കിടന്ന നോട്ടീസിലേക്ക്,

മുതലും പലിശയുമടച്ചു നാളെ വൈകിട്ട് നാലുമണിക്ക് മുമ്പ് വള തിരുച്ചെടുത്തില്ലെങ്കിൽ ലേലത്തിൽ വെക്കുമെന്ന ചെറിയാൻ ഫൈൻസിയേഴ്‌സിൽ നിന്നുള്ള മുന്നറിയിപ്പായിരുന്നു നോട്ടീസിൽ,

” നാളെ എന്റെ വള തിരിച്ചെടുത്തില്ലായെങ്കിൽ, അകത്തിരിക്കുന്ന തോക്ക് നിങ്ങളുടെ അണ്ണാക്കിൽ വെച്ച് ഞാൻ പൊട്ടിക്കും “

കുറുവടി നിലത്തിട്ട് ഓർമ്മപ്പെടുത്തലുമായി വൈശാലി അടുക്കളയിലേക്ക് തിരിഞ്ഞു നടക്കുമ്പോൾ അവിടെ നടന്ന സംഭവങ്ങളൊക്കെ കൃത്യമായി വീഡിയോയിൽ പകർത്തുന്ന തിരക്കിലായിരുന്നു വിക്രജിത്ത്,

” പൊളിച്ചു, ഇത് വൈറലാകും ഉറപ്പ് “

വീഡിയോ വീണ്ടും കണ്ട് വിക്രജിത്ത് ആത്മരതിയിലാറാടുന്ന നേരത്ത്, വിക്രമൻ തോക്ക് വിൽക്കുവാൻ ശിവദാസനെ വിളിക്കുന്ന തിരക്കിലായിരുന്നു,

കെ.ആർ.രാജേഷ്

By ivayana