മൗനം പത്തിവിരിക്കുന്ന ചില
പുലർച്ചകളിൽ ഞാൻ കാടുകയറാറുണ്ട്.
കാലുറകൾ ധരിച്ച വൃക്ഷങ്ങൾ.
വൃക്ഷക്കൊമ്പുകളിൽ മുട്ടയിട്ട്
അടയിരിക്കുന്ന സ്വർണമത്സ്യങ്ങൾ.
ചതുരപ്പാറകളുടെ മാറുപിളർന്നൊഴുകുന്ന
ജലധാരകൾ…
കാഴ്ച്ചകളുടെ മടുപ്പിക്കുന്ന ആവർത്തനങ്ങൾ.
ഏകാന്തത ഒരു ഭാരമാണെന്നാണ്
അപ്പോൾ ഞാൻ ചിന്തിക്കുക!
എൻ്റെ ചിന്തകൾ എന്നിൽത്തട്ടി പ്രതിധ്വനിച്ച്
കാലഹരണപ്പെട്ടൊരു തത്വചിന്തയായ് തിരികെ വരും.
ചിന്തയുടെ ഭാരം തൂങ്ങുന്ന ശിരസ്സുമായ് ഞാൻ തിരികെ മടങ്ങും.
കാടിറങ്ങുമ്പോൾ തേനീച്ചക്കൂട്ടിൽ നിന്നും
പറന്നിറങ്ങിയൊരു സർപ്പമെന്നെ നിർദ്ദയം ദംശിക്കും.
വഴിമറന്നുപോകുന്ന യാത്രകളിൽ മരണമെന്നതൊരു
മിഥ്യാധാരണയാണെന്നാണ് അപ്പോൾ ഞാൻ ചിന്തിക്കുക.
എൻ്റെ ചിന്തകൾ എന്നിൽത്തട്ടി പ്രതിധ്വനിച്ച്
കാലഹരണപ്പെട്ടൊരു തത്വചിന്തയായ് തിരികെ വരും.
ചിന്തയുടെ ഭാരം തൂങ്ങുന്ന ശിരസ്സുമായ് ഞാൻ കാടിറങ്ങും.
മെത്തയിൽ മരണത്തിൻ്റെയും,
മൗനത്തിൻ്റെയും നടുവിൽക്കിടന്ന്
ഏകാന്തതയെ പ്രശ്നവൽക്കരിക്കുമ്പോൾ
കാഴ്ച്ചകളുടെ മടുപ്പിക്കുന്ന ആവർത്തനങ്ങളുമായി
കാടെന്നെ വീണ്ടും വിളിക്കും!

സെഹ്‌റാൻ

By ivayana