ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

2000 മുതലാണ് ഐക്യരാഷ്ട്രസഭ ഓഗസ്റ്റ് 12 അന്താരാഷ്ട്ര യുവജന ദിനാചരണം ആരംഭിച്ചത്.1965-മുതൽ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി യുവാക്കളെ രാഷ്ട്രനിര്‍മ്മാണ പ്രക്രിയയിലേക്ക് ചേര്‍ക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു .പിന്നീട് 1985 അന്താരാഷ്ട്ര യുവജന വര്‍ഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കുകയും
1999 ല്‍ ലിസ്ബനില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയിൽ ആദ്യമായി തീരുമാനം കൈക്കൊള്ളുകയും ഓഗസ്റ്റ് 12 യുവജനദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു .


1984 മുതലേ ജനുവരി 12 ഭാരതത്തിൽ ദേശീയ യുവജനദിനമായി ആഘോഷിക്കുന്നുണ്ട്.ആധുനിക കാലത്തെ ഭൗതികവാദവും നിരീക്ഷണ പാടവവും ശാസ്ത്രീയ ഗവേഷണ ബുദ്ധി, യുക്തിചിന്ത ഇവയൊന്നും മത തത്വങ്ങൾക്കെതിരല്ലെന്നും ഭാരത സംസ്കാരത്തെ പൂർണ്ണമായും ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിക്കുക കൂടി ചെയ്തു ലോകത്തു ഇന്ത്യയുടെ യശസ്സുയർത്തിയ സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ജനുവരി12 .
സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ പൊതു മേഖലയിലെ യുവജനങ്ങളുടെ പ്രാതിനിധ്യം എങ്ങനെ വർധിപ്പിക്കാമെന്ന് ഈ ദിനം പരിശോധിക്കുന്നു.2024ലെ അന്താരാഷ്ട്ര യുവജനദിന പ്രമേയം “ക്ലിക്കുകളിൽ നിന്ന് പുരോഗതിയിലേക്ക്: സുസ്ഥിര വികസനത്തിനായുള്ള യുവജന ഡിജിറ്റൽ പാതകൾ” എന്നതാണ്.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പങ്ക് ഇത് ഊന്നിപ്പറയുന്നുണ്ടെങ്കിലും വർത്തമാന
കാല പരിതസ്ഥിതി യുവാക്കളെ അലസന്മാരാക്കുന്നു എന്നത് എടുത്തു
പറയേണ്ടിയിരിക്കുന്നു .


അന്താരാഷ്ട്ര തലത്തിൽ പതിനഞ്ചു വയസു മുതൽ ഇരുപത്തിയഞ്ചു വയസുവരെയുള്ളവരെയാണ് യൂവജനങ്ങൾ എന്ന് പറയുന്നത് ആഗോള ജനസംഖ്യയുടെ പതിനാറു ശതമാനത്തോളം വരുന്ന യുവ ജനങ്ങളിൽ ഭൂരി ഭാഗവും തൊഴിൽ രഹിതരാണ് .മാത്രമല്ലഅസ്ഥിരമായ തൊഴിൽമേഖലകളിൽ ജോലി ചെയ്യുന്നവരും ,വിദ്യാഭ്യാസത്തെ വേണ്ട വിധം വിനിയോഗിക്കാത്തവരുമാണെന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യവുമാണ് .
കൂണ് പോലെ മുളച്ചു നിൽക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളമുൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പണം വാങ്ങി വിവിധ ബിരുദങ്ങൾ പഠിപ്പിക്കുകയും കുറഞ്ഞ മാർക്കിൽ വിജയിപ്പിച്ചെടുക്കുകയും ചെയ്തത് യുവജനങ്ങളുടെ ഭാവി തുലാസിലാക്കിയെന്നു പറയാതെ വയ്യ .
അറുനൂറു ദശ ലക്ഷം തൊഴിലവസരങ്ങളാണ് നിലവിൽ ആവശ്യമായുള്ളത് .ശുഭ്രവർണ്ണ ജോലികളുടെ പുറകെ നടന്നു കാലം കഴിച്ചുകൂട്ടാൻ വിധിക്കപെട്ടവരായി ഓരോ തലമുറയെയും മാറ്റുന്നതിൽ ഭരണ കൂടത്തിന്റെ പങ്കും ചെറുതല്ല .ഒപ്പം അരാഷ്ട്രീയ വാദികളുടെ ജല്പനങ്ങളിൽ യുവ തലമുറ വളരെ പെട്ടന്ന് ആകൃഷ്ടരാകുകയും ഒരു കാലത്തും നടപ്പിലാക്കാൻ കഴിയാത്ത ആശയങ്ങളുടെ വക്താക്കളാക്കി അവരെ മാറ്റാൻ ശ്രമിക്കുന്നതും വർത്തമാന കാല ഇന്ത്യ കണ്ടു കൊണ്ടിരിക്കുന്നു .


ലോകത്തിലെ ഏറ്റവും കൂടുതൽ മാനവ വിഭവ ശേഷിയുള്ള ഇന്ത്യ രാജ്യത്തു രാഷ്ട്രീയവും മത സാമൂദായിക വിഷയങ്ങളിലും വൈര്യനിര്യാതന ബുദ്ധിയോടെ എതിർ പക്ഷത്തുള്ളവരെ തെരുവിൽ നേരിടുന്നതും ഉന്മൂലനം ചെയ്യുന്നതും നേതൃത്വങ്ങൾ അതിനു പ്രേരിപ്പിക്കുന്നതും ആർഷ ഭാരത സംസ്കാരത്തിന് എതിരാണ്, മാത്രമോ അന്താരാഷ്ട്ര തലത്തിൽ നാടിന്റെ യശസ്സില്ലാതാക്കുന്നതാണ് .
കേരളത്തിലെ യുവജനങ്ങൾ മഹാവ്യാധി കാലത്തും , ദുരന്തമുഖങ്ങളിലും അനിർവചനീയമായ മഹാ സാന്നിധ്യമായി മാറുന്നതും കഴിഞ്ഞ ദിവസം കേരളത്തെ പിടിച്ചുകുലുക്കിയ ഉരുൾ പൊട്ടൽ ദുരിതങ്ങളിൽ പോലും നാം നേരിട്ട് അത് കണ്ടറിഞ്ഞതാണ്. അപ്പോഴും സ്വന്തമായി ജോലി കണ്ടു പിടിക്കുന്നതിലും മാന്യമായ കുടുംബ ജീവിതം കെട്ടിപ്പടുക്കുന്നതിലും പുറകോട്ടു പോകുന്നതിലെ വൈരുധ്യവും തിരിച്ചറിയേണ്ടതുണ്ട്‌ .യുവാക്കളുടെ ഇടയിൽ പരന്ന വായന നഷ്ടപ്പെട്ടതും സമൂഹ മാധ്യമങ്ങളിൽ അനാവശ്യ ഇടപെടലുകളും ഇന്റർനെറ്റ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതും പുകവലിക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും വർധിത വീര്യമുള്ള മറ്റു ലഹരി പാതാർത്ഥങ്ങളുടെ ഉപയോഗവും ഇക്കൂട്ടരെ സാമൂഹിക വ്യവസ്ഥകളിൽ നിന്ന് പുറകോട്ടടിച്ചിട്ടുണ്ട് .


കഴിഞ്ഞ നാളുകളിൽ മഹാവ്യാധിയുടെ പ്രഹര ശേഷിയെ തുടർന്ന് പൂർണ്ണമായോ ഭാഗികമായോ ഓരോ വ്യക്തിക്കും നഷ്ടങ്ങളുടെ വ്യാപ്തി കൂടുകയും തൊഴിലവസരങ്ങൾ ഇല്ലാതാകുകയും ചെയ്തതും ഡിജിറ്റൽ നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യകളുടെ കടന്നു വരവ്മൂലം അലസതയിലേക്ക് യുവതലമുറകൂപ്പുകുത്തിയതും ഈ ദിനത്തിൽ ചർച്ചചെയ്യപ്പെടേണ്ടതുണ്ട് .
കക്ഷി രാഷ്ട്രീയത്തിലും മത സാമൂദായിക മേഖലകളിലും വയോ വൃദ്ധരായ ആളുകൾ അധികാര സ്ഥാനങ്ങളിൽ കടിച്ചു തൂങ്ങി നിൽക്കാതെ അർഹരായ യുവജനങ്ങൾക്ക്‌ വേണ്ടി വഴിമാറി കൊടുക്കാൻ തയ്യാറാകണം .തെറ്റുകൾ തിരുത്തി കൂടുതൽ ഊർജ്ജസ്വലതയോടെ യുവ ജനത ചിന്തിച്ചു തീരുമാനങ്ങൾ കൈക്കൊള്ളുകയും പ്രാദേശികം മുതൽ അന്താരാഷ്ട്ര വിഷയങ്ങളിൽ വരെ വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു തലമുറയായി വളർന്നു വരികയും ചെയ്യട്ടെ എന്ന പ്രത്യാശ പങ്കു വെച്ച് കൊണ്ട്അന്താരാഷ്ട്ര യുവജന ദിനാശംസകൾ..

അഫ്സൽ ബഷീർ

By ivayana