അരപ്പട്ടിണിക്കാരന്‍റെ മുന്നില്‍
അന്ന പാത്രം തട്ടി തെറിപ്പിയ്ക്കാത്ത
നാളില്‍.

ദാരിദ്ര്യ രേഖയെന്ന ലക്ഷ്മണരേഖ
അതിര്‍ത്തി വരയ്ക്കാത്ത
സമൂഹം ജനിയ്ക്കുമ്പോള്‍.

തൊഴില്‍ രഹിതന്‍റെ മുന്നില്‍
വിലപേശി വില്‍ക്കപ്പെടാത്ത
തൊഴില്‍ രഹിത വേതനം
ഇല്ലാതാവുന്ന ഒരു ദിനം

നടവഴിയോരങ്ങളില്‍
മലിനമാക്കപ്പെടാത്ത
സ്ത്രീത്വം ചിരിയ്ക്കുമ്പോള്‍,
അമ്മയും പെങ്ങളും മകളം
എന്ന തിരിച്ചറിവില്‍
എത്തി നില്‍ക്കുന്ന നാള്‍

പിഞ്ചു മനസ്സുകളില്‍ അറിവിന്‍റെ
ആദ്യാക്ഷരങ്ങള്‍ മഴത്തുള്ളികളായി
അനസ്യുതം പെയ്തിറങ്ങുമ്പോള്‍.

അപചയത്തിന്‍റെ പാതയില്‍ നിന്നും
മോചനം തേടി സര്‍ഗ ഭാവനയിതള്‍
വിടര്‍ത്തുന്ന യുവ മനസ്സുകള്‍
ഉണരുമ്പോള്‍.

കക്ഷി രാഷ്ട്രിയം കത്തി രാഷ്ട്രിയത്തില്‍
നിന്നും മാറി ആശയ രാഷട്രിയത്തിലെയ്ക്ക്
എത്തി നില്‍ക്കുന്ന ദിനത്തില്‍.

അറിവിന്‍റെ വാതായനങ്ങള്‍
ചിന്തകള്‍ക്ക് മുന്നില്‍ ശിരസ്സു
താഴ്ത്തി നില്‍ക്കുമ്പോള്‍ .

എന്‍റെ ദൈന്യതകളില്‍ നിന്നും
മോചനത്തിലേയ്ക്ക് നടന്നടുക്കാന്‍
പുതിയ നടവഴികള്‍ തെളിയുമ്പോള്‍.

നഷ്ടങ്ങളല്ല നേട്ടങ്ങള്‍ മാത്രം
തന്‍റെ പുസ്തകത്തിലെന്ന
തിരിച്ചറിവില്‍
എത്തിനില്‍ക്കുന്നൊരു നാള്‍.

അനഥാലയങ്ങളുടെയും
വൃദ്ധസദനങ്ങളുടെയും
വാതിലുകള്‍ മണിച്ചിത്രത്താഴാല്‍
പൂട്ടിയിട്ട നാളുകള്‍ വരുമ്പോള്‍.

സൗമ്യമാരും ചന്ദ്രശേഖരന്മാരും
ജനിക്കാത്ത സന്ധ്യകളും രാത്രികളും
പിറക്കാതിരിയ്ക്കുന്ന നാളില്‍

അന്നെ എന്‍റെ മനസ്സില്‍
സ്വാതന്ത്ര്യം അതിന്‍റെ പൂര്‍ണ
ദാളങ്ങലോടുക്കൂടി വിടരൂ
അതിനെ സുഗന്ധമുണ്ടാവൂ.

By ivayana