ഒറ്റമൈനയായ് ഭൂവിൽ പിറന്നതല്ല..
കാലമെനിക്കായ് കരുതിയ പേരിതത്രെ..
ഓർമ്മകൾ പൂവിടും വാടിതന്നിൽ
ഏറെ നല്ലകാലത്തിൻ്റെ കഥകളുണ്ട്..
തോഴനോടൊപ്പം പാറിപ്പറന്നേറെ
മധുരമായ് പാടിയ പ്രണയകാലം..
പൊയ്പ്പോയനാളിലെ മധുരിക്കുമോർമ്മകൾ
ഒറ്റമൈനക്കെന്നും കൂട്ടിനുണ്ട്..
ഇന്നീ മരത്തിൻ്റെ ചില്ലയിൽ മൗനമായ്
ഒറ്റക്കിരിക്കുന്നൊരൊറ്റ മൈന..
യാത്രയിൽ മാനുഷർ കാൺകിൽ ശകുനം
കരയുമന്നവരെന്ന ചൊല്ലുമുണ്ട്..
ദൃഷ്ടിയിൽപ്പെട്ടാൽ ശാപംചൊരിഞ്ഞിടും
ദു:ഖമേകുന്നവൾ ഒറ്റമൈന..

ഒറ്റയായ്പ്പോയതെൻ കുറ്റമല്ല
വിധിയേകിയെന്നിലീ കഥനഭാരം..
പ്രാണപ്രിയൻ പോയ കൂട്ടിലുറങ്ങാതെ
മാറിയിരിക്കുന്നീ ചില്ലയൊന്നിൽ..
ഈ മരമേറെ പ്രിയമെനിക്കെന്നതാൽ
പിരിയാതെയിന്നുമീ ശാഖിതന്നിൽ..
മറക്കാതെയെത്തും നോവുന്നൊരോർമ്മകൾ
നെടുവീർപ്പുതിർത്തു നാൾകഴിക്കും..
ഒരുമിച്ച് പാടിയ പാട്ടുകളോർത്തെന്നും
അറിയാതെ മിഴികൾ നിറഞ്ഞുപോകും..
പാടാൻ മറന്നുപോയ് ദു:ഖഗാനം പോലും
ഇന്നൊറ്റക്കിരിക്കുമീ ഒറ്റമൈന..

ബൈജു തെക്കുംപുറത്ത്

By ivayana