വേദനയെല്ലാമകറ്റുന്നൊരാ
വേണുനാദമായങ്ങു ജനിച്ചുവെങ്കിൽ
സ്വരമേഴുമുണരുന്ന
സ്വരസുധയാകുവാനൊരു മോഹമുള്ളിലുണർന്നിരിപ്പൂ.

മധുരസംഗീതത്താൽ പ്രണയിയായ്
മാറിയ പ്രിയ രാധയായി പിറന്നുവെങ്കിൽ
ഹൃദയത്തിലൊരു മൃദുസ്മരണയായൊഴുകുന്ന
മുരളീരവമായി മാറിടുമോ.

ഗോപവൃന്ദങ്ങളെയൊക്കെയുണർത്തുന്ന
ഗീതമായൊരു ജന്മമേകിയെങ്കിൽ
ആനന്ദത്താലങ്ങു താലോലമാടുമൊ
രാലിലയായ്ത്തീരാനാന്നു മോഹം.

പിരിയാതെയെപ്പോഴും കരമതിൽ
മരുവുന്ന പ്രിയവേണുവാകാൻ കൊതിക്കുന്നു ഞാൻ
ശില പോലുമലിയുന്ന സംഗീതമായൊരു
പുനർജന്മമേകുകിൽ ധന്യനായ് ഞാൻ.

ജയേഷ് പണിക്കർ

By ivayana