ഓർമ്മയിലെന്നും തെളിയുന്നൊരോണം
ഓമലാളേ, നീയുമോർക്കാതിരിക്കുമോ?
മുപ്പതോണങ്ങൾക്കു മുമ്പായിരുന്നല്ലോ
മധുവിധുനാളിലെക്കന്നിയോണം!
നീയെങ്ങോ ഞാനെങ്ങോ
ആരെന്നോ തമ്മിലറിയാതിരുന്നോരു‐
ഭൂതകാലം!
കണ്ടു നാം പ്രണയാർദ്രചിത്തർ മുഖാമുഖം
കൺകൾ പരസ്പരം ദർപ്പണമാകവേ
മാഞ്ഞുമാഞ്ഞില്ലാതെപോയ് രണ്ടുദേഹികൾ
ഒന്നായരണ്ടായി വീണ്ടും ജനിച്ചിതു.
മാംഗല്ല്യമണിയിച്ചു മണിയറയാക്കി
മനോജ്ഞമീഭൂവനമാം സ്നേഹതീരം!
ഭത്തൃഗൃഹം തന്നിലാവണം തിരുവോണം
ഭാര്യാഗൃഹേ പിന്നെ മറ്റൊരോണം
തിരുവോണമുണ്ടു പുറപ്പെട്ടു പോയി നാം
നിൻവീട്ടിലോണവിരുന്നുകൂടാൻ!
തുമ്പയും മുക്കുറ്റിമുല്ലയും പൂച്ചൂടു‐
മാമ്പൽത്തടാകക്കരയിലൂടെ,
പുൽക്കൊടിപ്പെൺകൊടിമാരവർ സുസ്മിതം
പൂത്താലമേന്തി നിരന്നു നില്ക്കേ
കൊയ്തപാടങ്ങളിൽ മേയുന്നപൈക്കളിൽ
മേയുകയായിരുന്നല്ലയോ കാക്കകൾ!
ഉണ്ണീപെറുക്കിസ്സുഖിപ്പിച്ചു പൈമ്പുറ‐
ത്തൊറ്റക്കാലൂന്നിസ്സവാരിയായ് കൊറ്റികൾ!
ഗോക്കൾതൻചൂരാണ് കാറ്റിനും മണ്ണിനൂം
ഗോകുലംപോലെ നിൻ കൊച്ചുഗ്രാമം
ഗോപികാഗോപാലരായി നമ്മൾ!
കോടിയുടുപ്പു തെറുത്തും
കൈപിടിച്ചന്യോന്യമിടറാതെ കാത്തും
കൊച്ചുനീർച്ചാലുകൾ ചാടിക്കടന്നും
തീരാപ്പുരാണങ്ങൾ നീളേ മൊഴിഞ്ഞും
കനവുകൾ പൂക്കും മനസ്സുമായ് നീങ്ങിനാം
നനവാർന്ന പാടവരമ്പിലൂടെ.
ജീവിതത്തോപ്പുകൾ പൂത്തുകുലുങ്ങുന്ന
പൂങ്കാവനങ്ങളായ് പിന്നെ മാറി
കാഴ്ചകളായി വിരുന്നെത്തിയെത്രയോ
വീഴ്ചകൾ വീണ്ടുമുയിർത്തെഴുന്നേറ്റു നാം!
നാനാത്ത്വം ജീവനിശ്വാസമായ്ക്കണ്ടവർ
നമ്മളൂം തീർത്തെത്ര പൂക്കളങ്ങൾ?
കേവലം കേളിക്കളമല്ല പൂക്കളം
പൂക്കളാൽ തീർക്കും കവിതയാം കേരളം!
പ്രകൃതിതൻ ഹൃദയമാണെൻഗ്രാമമനസ്സുമാ‐
ണെങ്ങും നിറയുന്ന പൂക്കളങ്ങൾ!
ഒരുപൂവിനാവില്ല പൂക്കളം തീർക്കുവാൻ
പലവർണ്ണപുഷ്പങ്ങളണിചേർന്നിരിപ്പതേ
കണിയായിമാറുന്ന പൂക്കളങ്ങൾ
വൈവിദ്ധ്യമാകുന്ന പ്രകൃതിതന്നെ
പലപൂക്കൾവിരിയുന്ന നാടുതന്നെ
ഭാരതം തന്നെയീപ്പൂക്കളങ്ങൾ!!!

‐‐‐‐രഘുനാഥൻ കണ്ടോത്ത്

By ivayana