കാവും വരമ്പും കരിംകൂവളപ്പൂവു-
മേഴിലം പാലച്ചുവട്ടിലെത്തെറ്റിയും,
കൈതോല കാറ്റത്തുലഞ്ഞ കിന്നാരവും,
നാട്ടുമാഞ്ചോട്ടിലെക്കുഞ്ഞു മുക്കുറ്റിയും,
കൊന്ന പൂക്കുന്ന വഴിക്കോണുമോർമ്മയിൽ
പൂക്കളം തീർക്കുന്ന പൂത്ത പൂവാകയും,
എങ്ങോ കളഞ്ഞുപോയ്‌ നമ്മൾക്കു നമ്മളെ-
ക്കാത്ത നാട്ടോർമ്മകൾ പൂക്കുന്ന വീഥികൾ.
പൊള്ളുന്ന കോൺക്രീറ്റു ജീവിതങ്ങൾക്കെന്തു
നാടും നമസ്കാരവാക്കും വണക്കവും?
നാട്ടുനന്മത്താവഴിയ്ക്കൊപ്പമന്യമായ്-
പ്പോയ് നമുക്കെത്ര പ്രേമോദാരസന്ധ്യകൾ
ഞാറ്റുപാട്ടീണം കുരുക്കുമോരങ്ങളിൽ
പൊട്ടികിളിർത്തൂ ശവംനാറി ഫ്ലാറ്റുകൾ
വേഴാമ്പലില്ല, നിലാവില്ല, നക്ഷത്ര-
വിസ്മയം പൂക്കുന്ന ദീപാങ്കുരങ്ങളി-
ല്ലെങ്ങും മദം മൂത്ത മർത്യന്റെ ദുർമോഹ-
കാമങ്ങൾ തീർക്കും കമാനങ്ങൾ മാത്രമായ് !!!

By ivayana