നാല് പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമ സംഗീതത്തിൽ നിറഞ്ഞു നിന്ന ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ എംജിഎം ഹെൽത്ത് സെന്‍ററിൽ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04 നോടെ അദ്ദേഹത്തിന്റെ അന്ത്യം.
എസ്പിബി എന്ന ചുരുക്കപ്പേരിൽ സംഗീതാസ്വാദകരുടെ മനസുകീഴടക്കിയ അദ്ദേഹം ഒരുപിടി റെക്കോർഡുകളാണ് ഈ കാലയളവിൽ സ്വന്തമാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗായകൻ എന്ന ഗിന്നസ് റെക്കോർഡ് അദ്ദേഹത്തിനാണ്. 16 ഇന്ത്യൻ ഭാഷകളിലായി 40,000ത്തിലധികം ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചിട്ടുള്ളത്.ഗായകനു പുറമെ നടന്‍, ഡബ്ബിംഗ് ആർട്ടിസ്റ്റ്, നിർമാതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്.

www.ivayana.com

ഏറ്റവും കൂടുതൽ സിനികളിൽ അഭിനയിച്ച ഇന്ത്യൻ ഗായകൻ എന്ന ബഹുമതിയും അദ്ദേഹത്തിന്റെ പേരിലാണ്.നാലു ഭാഷകളിലായി മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ആറ് തവണ അദ്ദേഹം നേടി. 1979, 1981, 1983, 1988, 1995, 1996 എന്നീ വർഷങ്ങളിലാണ് അദ്ദേഹത്തിന് ദേശീയ അവാർഡുകൾ ലഭിച്ചത്.2001 ൽ പത്മശ്രീയും 2011 ൽ പദ്‌മഭൂഷണും ലഭിച്ചു.12 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡിംഗിനായി പാടിയ ഗായകൻ എന്ന റെക്കോർഡും എസ്പിബിക്കാണ്. കന്നട സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിന് വേണ്ടി അദ്ദേഹം 12 മണിക്കൂറുകള്‍ കൊണ്ട് പാടി റെക്കോഡ് ചെയ്തത് 21 ഗാനങ്ങള്‍.

സംഗീതം ശാസ്ത്രീയമായി പഠിക്കാതെ തന്നെ സംഗീതത്തിന്റെ കൊടുമുടികൾ കീഴടക്കിയ എസ്.പി. ബാലസുബ്രഹ്മണ്യം, തന്റെ സ്വഭാവരീതികളിലും ആ വ്യത്യസ്തത കാത്തുസൂക്ഷിച്ചു. ഒരു ഗായകന്റെ ഏറ്റവും വിലയേറിയ സ്വത്ത് സ്വന്തം ശബ്ദമാണ്. ശബ്ദത്തിന് ഒരു ഇടർച്ച പോലും വരാതെ, കാത്ത് സൂക്ഷിക്കുന്നവരാണ് ഗായകരെല്ലാവരും. ശബ്ദത്തിന് ഒന്നും സംഭവിക്കാതിരിക്കാൻ ഇഷ്ടങ്ങളൊക്കെ ത്യജിക്കുന്ന ഗായകരാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. എന്നാൽ ഈ സാമ്പ്രദായിക രീതികളിൽ നിന്നെല്ലാം വഴി മാറി നടക്കുകയായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യം എന്ന അതുല്യ പ്രതിഭ.പക്ഷേ ഐസ് വാട്ടർ, തൈര് സാദം, ഐസ്ക്രീം ഈ മൂന്നും ഇല്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്നാണ് ഒരു അഭിമുഖത്തിൽ എസ്.പി.ബി തുറന്നുപറഞ്ഞത്. ഇവയെല്ലാം ഒരു ഗായകനെ സംബന്ധിച്ചിടത്തോളം ഒഴിവാക്കേണ്ടവയാണ്. സോഷ്യൽ ഡ്രിങ്കറാണെന്നും തുറന്നു പറയാൻ എസ്.പി.ബി മടി കാണിച്ചിരുന്നില്ല.

ഒരിക്കലും തന്നെ മാതൃകയാക്കരുതെന്നാണ് പുതിയ ഗായകർക്ക് എസ്.പി.ബി നൽകിയിരുന്ന ഉപദേശം. 30 വർഷക്കാലം പുകവലിയും എസ്.പി.ബി കൊണ്ടുനടന്നു. എന്നാൽ പിന്നീട് ഇതൊഴിവാക്കി. ഒരു ഗായകൻ ഒഴിവാക്കി നിർത്തേണ്ട ഒന്നുണ്ടെന്ന് അദ്ദേഹം എപ്പോഴും ആവർത്തിച്ചു. അത് പുകവലിയാണ്.
ചെന്നൈയിലെ എംജിഎം ഹെൽത്ത് സെന്‍ററിൽ ചികിത്സയിലിരിക്കെയാണ് ബാലസുബ്രഹ്മണ്യത്തിന്‍റെ അന്ത്യം. ഉച്ചയ്ക്ക് 1.04 നായിരുന്നു മരണമെന്ന് മകൻ എസ്.പി.ബി. ചരൺ സ്ഥിരീകരിച്ചു. കോവിഡ് ബാധയെ തുടർന്ന് ഇക്കഴിഞ്ഞ മാസമാണ് ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനിടെ കോവിഡ് രൂക്ഷമായതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാൽ വിദഗ്ദ്ധ ചികിത്സയ്ക്കു പിന്നാലെ അദ്ദേഹത്തിന് കോവിഡ് നെഗറ്റീവായിരുന്നു. ആരോഗ്യനില മോശമായതോടെ ആശുപത്രിയിൽ തുടരുകയായിരുന്നു.

By ivayana