പാതി മരിച്ച മഞ്ഞയിലകള്‍
താഴ്വരയിലാകെ പൊഴിഞ്ഞു കിടന്നു .
ഇലകളില്ലാത്ത ശിഖരങ്ങള്‍
ഉയരങ്ങളിലേക്ക് കൈകളുയര്‍ത്തി
നിശബ്ദം നിന്നു .
ഇടയ പെണ്‍കുട്ടിയുടെ
ലിപികളില്ലാത്ത ഭാഷയുടെ
ഉച്ചാരണശുദ്ധിയില്‍
സന്ദേഹം അനുഭവപ്പെടാത്ത
ആടുകള്‍ കൂട്ടം തെറ്റാതെ
ആലയിലേക്കു നടന്നു .
നിലാവിന്‍റെ നുറുങ്ങുകള്‍
ഒഴുകിവരും പോലെ
തിളക്കമാര്‍ന്നൊഴുകിയ കുഞ്ഞരുവി
പാറക്കെട്ടുകള്‍ക്കിടയില്‍
വേരുകള്‍ കുരുങ്ങിപ്പോയ
മരത്തിന്റെ ചുവട്ടില്‍ എത്തിച്ചേര്‍ന്നതും
അത് അപ്പാടെ പൂത്തു നിറഞ്ഞു .
അരുവിയുടെ ഉറവിടമായ
ചിറകുകള്‍ നഷ്ടപ്പെട്ടുപോയ
ദൂതന്‍റെ രണ്ടു കണ്ണുകളിലേക്കവള്‍ .
സഹതാപത്തോടെ നോക്കി ചോദിച്ചു
ഈ മഞ്ഞയിലയെന്താണ് ഇത്ര നേരത്തേ മരിച്ചു പോയത് ?
അയാള്‍ മന്ദഹാസത്തോടെ
ഇലയെ നോക്കി .
അതൊരു മഞ്ഞപൂമ്പാറ്റയായി
അവളുടെ കൈയിലിരുന്നു വിറച്ചു .
താഴ്വാരമാകെ
പൊഴിഞ്ഞ ഇലകള്‍ അപ്രത്യക്ഷമാകുകയും
മഞ്ഞ പൂമ്പാറ്റകള്‍ തുള്ളി നിറയുകയും ചെയ്തു .
മഞ്ഞയിലകളെ പ്പോലെ മരിച്ചുപോകാന്‍അവള്‍ക്ക് കൊതി തോന്നി .
മന്ദഹാസം പ്രതീക്ഷിച്ചു
അവള്‍ അയാളുടെ ചുണ്ടുകളിലേക്ക്‌ നോക്കി .
ചിറകുകളെ വീണ്ടെടുക്കണമെന്ന്
ഓര്‍മിപ്പിച്ചു കൊണ്ട്
അയാള്‍ അവള്‍ക്കൊരു ചുംബനം നല്‍കി .
അന്നുമുതലിന്നോളം പൂക്കളും
ഇലകളും അരുവികളും
പൂമ്പാറ്റകളും ചുണ്ടുകളും
ചുംബനങ്ങളും ചേര്‍ന്ന്
അവളുടെ ഭാഷയ്ക്കു
ലിപി നിര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നു
അവളോ , ഭാഷാസ്വരങ്ങളില്‍
ചിറകു തുന്നി ദൂതനൊപ്പം
പറന്നു കൊണ്ടേയിരിക്കുന്നു..

By ivayana