മതമഭിസാരികയാമൊരു തരുണി
അവളുടെ കൺമുനയിൽ തട്ടി
മയങ്ങിവീണവരേകിയ ‘മധുരം’
കൊതിച്ച് തലമുറ കൈനീട്ടീ.
മതമതിനർത്ഥമഭിപ്രായം
മറന്നുപോയൊരു പുരുഷാരം
ഉടച്ചുവാർത്തവരർത്ഥം, ഫലമതി‐
ലുയർന്നുവന്നഭിസാരികമാർ
നിറങ്ങൾ പങ്കിട്ടുടുത്തു, പിന്നവർ
കറുപ്പ് ഭക്ഷിച്ചു
ദ്രവിച്ച ചിന്തകരന്ധതയോതി
മനസ്സ് ഖണ്ഡിച്ചു.
മതങ്ങളായ് സ്വയമകന്നുമാറിയ
മനസ്സുകാണാ ഹൃദയങ്ങൾ
കൊതിച്ചു സ്വന്തം മതമുയരാനവർ
രചിച്ചു ഗ്രന്ഥങ്ങൾ.
ജനങ്ങളുണ്ടായി പിന്നവർ
മതങ്ങളുണ്ടാക്കി
അജ്ഞതയാമാ ‘നിത്യത’യിൽനി‐
ന്നനവധി ദൈവവുമുണ്ടായി.
ഉള്ളിൽനിന്നു ജനിച്ചൊരു ദൈവം
ഉന്നതനായ് മാറി
ഉണ്മ മറന്നൊരു മനുഷ്യൻ പിന്നീ‐
ടന്ധതയും പേറി.

(പള്ളിയിൽ മണികണ്ഠൻ)

By ivayana