എരിഞ്ഞുതീരാറായ പകലുകളിൽ
എരിയുന്നകണ്ണുകളുമായ് ഞാൻ നിൽക്കവേ,
സ്വപ്‌നങ്ങൾ വിരിയുന്നകൺകോണുകളിൽ
സുന്ദരമാമൊരുചിത്രമായ് നീ വന്നുനിന്നു.
പ്രണയംവന്നു വായ്ത്താരിപാടി
പ്രസന്നമായ്‌ ഹൃദയവും വദനവും,
നീവന്നുനിറഞ്ഞ രാവുകളിലെല്ലാം
നിമ്ന്നോന്നതമായ് ഉറക്കവും ചിലമ്പി.
കാലങ്ങൾ മായ്ക്കാത്തവേദനകളുംപേറി
കാലമാം മാറാപ്പുമായ് ഞാൻനിന്നീടവേ,
മാനസാന്തരം വരാത്തമനവുമായ്
മല്ലീശരന്റെ വാതായനപ്പടിയിൽ നീ നിന്നു.
എരിയുന്നവയറിന്റെ ജല്പനം കേൾക്കാതെ
ഏനക്കങ്ങളൊന്നും ചിന്തയിൽനിറയാതെ
എന്നോ പറന്നുപോയ പ്രണയവുമായ്
എന്നന്തരാത്മാവിനോടൊത്തു ചേർന്നുനിന്നു.
പറയാതെ മിന്നുന്നസായന്തനങ്ങളിൽ
പുറം ലോകത്തിൽപാറിനടന്ന ശലഭംപോൽ
നന്മകൾനിറഞ്ഞ പുഞ്ചിരിയാലെ നീയെൻ
നനുത്തചിന്തകൾ ശോഭനമാക്കി.

ബിനു. ആർ.

By ivayana