ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഓര്‍മ്മയുടെ ഭാണ്ടവും പേറി മനസ്സ് പിറകിലേക്ക് സഞ്ചരിക്കുകയാണ്.മഴ പെയ്തൊഴിഞ്ഞ വഴിയിലൂടെ,പൂത്ത ഗുല്‍മോഹര്‍ മരത്തണലിലൂടെ,തളം കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലൂടെ ഒരു തിരിഞ്ഞുനടത്തം.

പറങ്കി മാവിന്തോപ്പിലേക്ക് ഇരച്ചെത്തുന്ന മഴത്തുള്ളികള്‍ പോലെയാണ് ഓര്‍മ്മകള്‍.ചിലപ്പോള്‍ നമ്മിലേക്ക്‌ അത് കടന്നു വരും,സുഖമുള്ള ഒരു അനുഭൂതിയായി കുറച്ചു നേരം മനസ്സില്‍ തത്തിക്കളിക്കും. ജീവിതത്തിലെ സുവര്‍ണ കാലഘട്ടമാണ് ബാല്യം.ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വന്നാലും ആ ഓര്‍മ്മകള്‍ മനസ്സിന്റെ പൂജാമുറിയില്‍ ഒരു കെടാവിളക്കായി തെളിഞ്ഞു നില്ക്കും.

എന്റെ അച്ഛന്റെ തറവാട് മലപ്പുറത്താണ്. പട്ടണത്തിന്റെ ഹൃദയഭാഗത്താണെങ്കിലും ഒരു തുരുത്ത് പോലെ ഒതുങ്ങി നില്ക്കുന്ന സ്ഥലം.ഒരു ഗ്രാമത്തിന്റെ ശാന്തതയും ഭംഗിയുമുള്ള അന്തരീക്ഷം.തറവാടിന്റെ മുറ്റം നിറയെ മുല്ലയും ചെത്തിയും ചാമ്പയുമൊക്കെയാണ്.മുറ്റത്തിന്റെ പടിക്കെട്ടുകള്‍ ഇറങ്ങിച്ചെല്ലുന്നത് പറമ്പിലേക്കാണ്.ജാതിയും,മാവും,പ്ലാവും എന്ന് വേണ്ട ഒരുവിധപ്പെട്ട മരങ്ങളെല്ലാം തന്നെ പറമ്പില്‍ തഴച്ചു വളരുന്നു.പറമ്പ് കഴിഞ്ഞാല്‍ മുമ്പില്‍ വയലാണ്.നെല്ലൊന്നും കൃഷി ചെയ്യുന്നില്ലെന്കിലും നല്ല ഫലഭൂയിഷ്ടമായ മണ്ണാണ്.തെക്കേ അറ്റത്ത്‌ കാരണവന്മാരെ അടക്കം ചെയ്ത മണ്ണും അതിന്റെ ഒരു വശത്ത് കുളവും മറുവശത്ത് ഒരു ഇടവഴിയും ഉണ്ട്.അതിലെ പോയാല്‍ ആശാന്‍റെ വീടിന്റെ ഉമ്മറത്തൂടെ വയലിലെത്താം.വീടിന്‍റെ പിന്നിലൂടെ കുറച്ചു നടന്നാല്‍ ടാറിട്ട വഴിയും അത് മുറിച്ചു കടന്നു കുറച്ചു കൂടെ നടന്നാല്‍ ഒരു പുഴയാണ് .ഇവിടെയാണ് നാലാം ക്ലാസ് വരെ ഞാനെന്‍റെ ബാല്യം ചിലവിട്ടത്.

മലയാളം അക്ഷരമാല ഉറച്ചു കിട്ടുന്നതിനു വേണ്ടി ശനിയും ഞായറും എന്നെ നിലത്തെഴുത്ത് കളരിയില്‍ വിടുമായിരുന്നു.ആദ്യത്തെ ദിവസം കളരിയില്‍ പോയത് അച്ഛമ്മയുടെ കൂടെയാണ്.ഞങ്ങളുടെ വീടിന്‍റെ അടുത്ത് തന്നെയാണ് കളരി(കളരി എന്ന് പറഞ്ഞാല്‍ അത് വീട് തന്നെയണ്.അവിടെ തന്നെയാണ് അവര്‍ താമസിക്കുന്നതും).അച്ഛമ്മയുടെ നേര്യതിന്റെ അറ്റത്ത്‌ പിടിച്ചു പേടിച്ച് പേടിച്ചാണ് ഞാന്‍ ആ മുറ്റത്തേക്ക്‌ കയറിയത്.വലിയ ഒരു പറമ്പിന്റെ നടുക്ക് ഓല മേഞ്ഞ മതിലില്ലാത്ത ഒരു ചെറിയ വീട്.വീടിന്‍റെ മുറ്റത്തു തന്നെ ഒരു തള്ളയാട്‌ പച്ചപ്ലാവില തിന്നു കൊണ്ടു നില്ക്കുന്നു.അതിന്റെ ചുറ്റും തുള്ളിച്ചാടിക്കളിക്കുന്ന കുടമണി കെട്ടിയ ഒരു ആട്ടിന്‍കുട്ടിയും.പറമ്പിന്‍റെ ഒരു വശത്ത് പശുത്തൊഴുത്തും, അതില്‍ പശുവും അതിന്‍റെ കിടാവും. വീടിന്‍റെ അടുക്കളയോട് ചേര്‍ന്ന് ആള്‍മറയില്ലാത്ത ഒരു കിണര്‍.വീടിന്‍റെ തറ ചാണകം മെഴുകിയതാണ്. അവിടെ മുണ്ടും ജാക്കറ്റും തോര്‍ത്തും ധരിച്ചു സാമാന്യം വണ്ണമുള്ള ഒരു സ്ത്രീ.ഇരുണ്ട നിറമാണെങ്കിലും നല്ല ഐശ്വര്യമുള്ള മുഖം.അവരാണ് പഠിപ്പിക്കുന്നത്.

അങ്ങനെ ഞാനും നിലത്തെഴുത്ത് കളരിയിലെ വിദ്യാര്‍ത്ഥിനിയായി.പഠിപ്പിക്കുന്ന രീതിയും ശിക്ഷണ രീതിയും ഒക്കെ വളരെ കഠിനമായിരുന്നു.നിലത്തു മണ്ണ് വിരിച്ചു അതില്‍ വിരല്‍ കൊണ്ടു എഴുതിയായിരുന്നു ആദ്യം പഠനം.തെറ്റിപ്പോയാല്‍ വിരല്‍ മണ്ണിലിട്ട്‌ ഞെരിക്കും ആശാട്ടി.കാ‍ന്താരി മുളക് അരച്ച് തേച്ചു ചുട്ടു പഴുപ്പിച്ച ഒരു വള്ളിച്ചുരല്‍ ഉണ്ട് അവരുടെ കയ്യില്‍. സ്ലേറ്റില്‍ എഴുതുമ്പോള്‍ തെറ്റിയാല്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി കാലിന്‍റെ താഴെ വള്ളിച്ചുരല്‍ കൊണ്ടു അടിക്കും. ഈരേഴു പതിന്നാലു ലോകവും ഒരുമിച്ചു കാണുന്ന രീതിയിലുള്ള അടിയാണ് ആശാട്ടിയുടേതു.മാത്രമല്ല അതിന് ശേഷം ഒരു മണിക്കൂര്‍ നേരമെന്കിലും കണ്ണില്‍ കൂടി പൊന്നീച്ച പറന്നു കളിക്കും. ഈ സമ്മാനം മിക്കവാറും ഞാന്‍ ചോദിച്ചു വാങ്ങാറുമുന്ടായിരുന്നു. ഈ സമ്മാനം വാങ്ങാന്‍ എനിക്ക് കൂട്ടുമുന്ടായിരിന്നു. ഒരു അക്ഷരത്തിന്റ്റെയെങ്കിലും ഷേപ്പ് മാറിയാല്‍ അടി ഉറപ്പാണ്. എനിക്ക് അടി കിട്ടുന്നത് മിക്കവാറും ‘ഉ’ എഴുതുമ്പോഴാണ്.ഞാന്‍ എഴുതുന്ന ‘ഉ’ കണ്ടാല്‍ ഒരാള്‍ കഴുത്ത് നീട്ടിനില്‍ക്കുന്നതായിട്ടാണ് തോന്നുക.

ബാബുക്കുട്ടനും ദേവിയും അനിയന്‍ കുട്ടിയുമൊക്കെ അവിടുത്തെ എന്‍റെ സതീര്‍ത്ഥ്യരായി.അവര്‍ പങ്കു വച്ചു തന്ന ഇലുമ്പന്‍ പുളിയിലും പുളിങ്കുരുവിലും ചാമ്പങ്ങയിലുമൊക്കെ ആത്മാര്‍ത്ഥ സൗഹൃദത്തിന്റെ സ്വാദ് ഞാന്‍ തൊട്ടറിഞ്ഞു.മണ്ണില്‍ നിന്നും കുഴിയാനയെ തപ്പിപ്പിടിക്കാനും,അതിനെ തീപ്പട്ടിക്കൂടിലിട്ടു സൂക്ഷിച്ചു വയ്ക്കാനും ഒക്കെ എനിക്ക് പഠിപ്പിച്ചു തന്നത് എന്‍റെ ഈ കൂട്ടുകാരാണ്.ഞങ്ങളെല്ലാവരും കൂടിയാണ് സ്ലേറ്റ് തുടക്കുന്നതിനുള്ള മാഷിത്തന്ടു പറിക്കാന്‍ പോകുന്നത്.സാധാരണ ആയി വീടിന്‍റെ അതിരിലും മതിലേലും ഒക്കെയാണ് മഷിത്തന്ടു കാണാറ്.

ഞങ്ങള്‍ കുട്ടികളുടെ ഇടയില്‍ ബാബുക്കുട്ടന് ഒരു താരപരിവേഷമുന്ടായിരുന്നു.അതിന് കാരണം അവന് കുട്ടിയും കോലും കളിക്കാനറിയാം, ഞൊട്ടങ്ങ നെറ്റിയില്‍ വച്ചു പൊട്ടിക്കാനറിയാം, മഷിത്തന്ടിലെ വെള്ളം ഊറ്റിക്കളഞ്ഞു ഊതിവീര്‍പ്പിച്ചു പൊട്ടിക്കാനറിയാം.ബാബുക്കുട്ടനാണ് പൊട്ടക്കുളത്തിലെ മോതിരവളയനെ കാണിച്ചു തന്നത്(ഒരുതരം പാമ്പാണ് അത്.മോതിരം പോലെ വളഞ്ഞു ചുറ്റി ഇരിക്കും).ആ കുളത്തില്‍ അത് ധാരാളം ഉണ്ട്.മോതിരവളയനെ കാണാന്‍ നിന്നു താമസിച്ച ദിവസം വീട്ടില്‍ ചെന്നപ്പോള്‍ അച്ഛന്‍റെ കൈയ്യില്‍ നിന്നും നല്ല ചുട്ട പെട കിട്ടി.അന്നത്തെ ദിവസം പിന്നെ ഉമ്മറത്തേക്ക് പോയിട്ടില്ല.വേറൊന്നും കൊണ്ടല്ല, അച്ഛന്‍ ഉമ്മറത്ത്‌ കാണും.എന്നെക്കണ്ടാല്‍ അന്നത്തെ സര്‍ക്കീട്ടിനെ കുറിച്ചു വീണ്ടും എന്തെങ്കിലും ചോദിച്ചാലോ എന്ന് പേടിച്ചാണ്. അന്ന് വൈകുന്നേരം നല്ല മഴയായിരുന്നു.നിലത്തു വീണു ചിതറിത്തെറിക്കുന്ന മഴത്തുള്ളികള്‍ നോക്കി അടുക്കളക്കോലായില്‍ വെറുതെ അങ്ങനെ നിന്നു….ഒക്കെ ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു.

ഉരുളുന്ന ചക്രത്തിന്‍റെ പിറകെ വടിയും കൊണ്ടു പായുകയാണ് ഓര്‍മ്മകള്‍.ചില നേരത്ത് പൊട്ടിയ പട്ടം കണക്കെ മനസ്സു പറന്നു തുടങ്ങും എങ്ങോട്ടെന്നില്ലാതെ…ചിറ്റയുടെ പനിനീര്‍ചെടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുതുള്ളികള്‍ പോലെയാണ് ഓര്‍മ്മകള്‍. അച്ചച്ചന്റെ ഭഗവത് ഗീത പോലെ അര്‍ത്ഥവത്താണു അവ.എങ്ങനെയാണെങ്കിലും അവ മനസ്സിന്റെ അഭ്രപാളികളില്‍ വ്യക്തതയുള്ള ചിത്രങ്ങളായി ഒരിക്കലും മായാതെ.

ബാല്യത്തിലെ വിദ്യാലയ സ്മരണകള്‍‌ക്ക് ഇടവപ്പാതിയുടെ തണുപ്പാണ്. ബാല്യ കാലം നിറം മങ്ങിത്തുടങ്ങിയ സ്ലേറ്റു പോലെയും അന്നത്തെ ഓര്‍‌മ്മകള്‍ ആ സ്ലേറ്റിലെ അക്ഷരങ്ങള്‍‌ പോലെയുമാണ്. ആ നനുത്ത ഓർ‌മ്മകളിലേയ്ക്ക് ഊളിയിടുമ്പോൾ‌ മനസ്സിൽ‌ തെളിഞ്ഞു വരുന്നത് ഓടു മേഞ്ഞ മേൽ‌ക്കൂരയുള്ള, നീണ്ടു കിടക്കുന്ന ഇടനാഴിയോടു കൂടിയ, വൻ‌ വാകമരങ്ങളുടെ നിഴൽ‌ വീണ മുറ്റമുള്ള ഒരു പള്ളിക്കൂടമാണ്. ചെറിയ മാറ്റങ്ങളോടെയെങ്കിലും പുതു തലമുറകളൊഴികെയുള്ള എല്ലാവരുടെയും ഓർമ്മകൾ‌ക്ക് സമാനതകളുണ്ടാകുമെന്ന് തോന്നുന്നു.

ആർ‌ത്തലച്ചു പെയ്യുന്ന പെരുമഴയുടെ അകമ്പടിയോടെയാകും മദ്ധ്യവേനലവധിയ്ക്കു ശേഷം എന്നും പള്ളിക്കൂടം തുറക്കുന്നത്. നനഞ്ഞൊലിയ്ക്കുന്ന നീളന്‍ കുടയും നനഞ്ഞൊട്ടുന്ന യൂണിഫോമിനോട് ചേര്‍‌ത്തു പിടിച്ച തടി കൊണ്ടു പുറം ചട്ടയിട്ട സ്ലേറ്റുമായിട്ടായിരുന്നു അക്ഷരാങ്കണത്തിലേയ്ക്കുള്ള ആദ്യ കുറേ വര്‍‌ഷങ്ങള്‍ തുടങ്ങിയിരുന്നത്. ഒപ്പം ഒരു കല്ലു പെന്‍സിലും മഷിപ്പച്ചയും കൂടെ കാണും. ആ നീളന്‍ കല്ലുപെന്‍സില്‍ ഒരിയ്ക്കല്‍ പോലും രണ്ടോ മൂന്നോ ദിവസത്തിലധികം അതേ രൂപത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതായി ഓര്‍മ്മയില്ല. അഞ്ചു പൈസയോ പത്തു പൈസയോ ആയിരുന്നു അന്ന് ഒന്നിന്റെ വില എങ്കിലും പെന്‍സില്‍ ഒടിച്ചോ നഷ്ടപ്പെടുത്തിയോ വരുന്നതിന്റെ പേരില്‍ അമ്മയുടെ ചീത്ത കേള്‍ക്കാത്ത ദിവസങ്ങള്‍ കുറവായിരുന്നു. കല്ലു പെന്‍സിലിനേക്കാള്‍ കെട്ടിലും മട്ടിലും വിലയിലും കേമനായിരുന്ന പാല്‍പ്പെന്‍സിലുകളും ദുര്‍ലഭമായെങ്കിലും അന്ന് ചിലരുടെ കയ്യില്‍ കാണാമായിരുന്നു. കറുത്ത സ്ലേറ്റിന്റെ പ്രതലത്തില്‍ പോറലേല്പിയ്ക്കാതെ കുനുകുനാ എന്ന് വെളുത്ത പാലക്ഷരങ്ങള്‍ തെളിയിയ്ക്കുന്ന ആ കേമനെ ബഹുമാനത്തോടെയും ഒട്ടൊരു കൊതിയോടെയും മാറി നിന്ന് നോക്കിക്കാണാനേ എല്ലാ കാലത്തും സാധിച്ചിരുന്നുള്ളൂ… അതെല്ലാം കുറേക്കൂടി സാമ്പത്തിക ഭദ്രതയുള്ള വീട്ടിലെ കുട്ടികളുടെ മാത്രം കയ്യിലേ കണ്ടിരുന്നുള്ളൂ.
വിദ്യാഭ്യാസ ജീവിതം ആരംഭിച്ചത് നഴ്സറി ക്ലാസ്സുകളില്‍ ആയിരുന്നു. ആദ്യത്തെ ദിവസം അമ്മയുടെ കയ്യും പിടിച്ച് നഴ്സറി ക്ലാസ്സിലേയ്ക്ക് കയറി . അദ്ധ്യാപികമാര്‍ക്കിടയില്‍ പകച്ചു നിന്നതും ആദ്യത്തെ ദിവസം തന്നെ കുട്ടികളെ എല്ലാം മാതാപിതാക്കളില്‍ നിന്ന് അകറ്റിഒരു ക്ലാസ് മുറിയിലിരുത്തി വാതിലടച്ചിട്ടതും ഇപ്പോഴുമോര്‍‌ക്കുന്നു. അടച്ചിട്ട ആ ക്ലാസ്സ് മുറിയ്ക്ക് മുകളില്‍ തൂങ്ങിക്കിടന്നിരുന്ന വായു നിറച്ച വലിയ നീല ഡോള്‍‌ഫിന്‍ പോലും വളരെ വ്യക്തമായി ഇന്നും ഓര്‍‌മ്മയുണ്ട്.
എങ്കിലും നഴ്സറി കാലത്തെ ഓര്‍മ്മകളേക്കാള്‍ തെളിമയുള്ളത് ഒന്നാം ക്ലാസ്സു മുതലുള്ള കാലത്തിനാണ്. അപ്പോഴേയ്ക്കും സ്കൂൾ എന്തെന്നും പഠനം എന്തെന്നുമെല്ലാം മനസ്സിലാക്കി തുടങ്ങിയിരുന്നു. പുത്തൻ യൂണിഫോമും കുടയും സ്ലേറ്റും പുസ്തകക്കെട്ടും മറ്റുമായി അവധിക്കാലം കഴിയാറാകുമ്പോഴേയ്ക്കും എല്ലാവരും പള്ളിക്കൂടം തുറക്കാനുള്ള കാത്തിരിപ്പ് ആരംഭിയ്ക്കും. സൌഹൃദങ്ങളുടെ തുടക്കവും അതേ കാലത്തായിരുന്നു. മഷിപ്പച്ചയുടെ തണ്ടും കല്ലു പെന്‍സിലിന്റെ കഷ്ണങ്ങളും കടം ചോദിച്ചു കൊണ്ടായിരിയ്ക്കും പല സൌഹൃദങ്ങളുടേയും തുടക്കം. ‘അ ആ… എന്നിങ്ങനെയെല്ലാം എഴുതാന്‍ പഠിച്ചു തുടങ്ങിയത് നിലത്തെഴുത്ത് കളരിയിൽ നിന്നായിരുന്നു ..

‘അ’ എന്നാല്‍ അമ്മ, ‘ആ’ എന്നാല്‍ ആന എന്നിങ്ങനെ മനസ്സില്‍ ഓരോ രൂപങ്ങളെ നിരത്തി അക്ഷരങ്ങള്‍ പഠിപ്പിച്ചു തന്നത് ഒന്നാം ക്ലാസ്സിലെ ശോഭ ടീച്ചറായിരുന്നു.
വഴങ്ങാന്‍ മടിച്ചു നില്‍ക്കുന്ന അക്ഷരങ്ങളെഴുതാന്‍ കൈ പിടിച്ച് സഹായിച്ചും കുസൃതി കാട്ടുമ്പോള്‍ സ്നേഹപൂര്‍‌വ്വം ചെവിയ്ക്കു പിടിച്ച് ശാസിച്ചും പഠിയ്ക്കാന്‍ മിടുക്കു കാട്ടുമ്പോള്‍ പ്രോത്സാഹിപ്പിച്ചും അടുത്ത 3 വര്‍ഷങ്ങള്‍‌ ടീച്ചര്‍ കൂടെ തന്നെ ഉണ്ടായിരുന്നു. (അവിടെ അന്നത്തെ സമ്പ്രദായം അങ്ങനെയായിരുന്നു. ഒന്നാം ക്ലാസ്സു മുതല്‍ നാലാം ക്ലാസ്സു വരെ ഒരേ അദ്ധ്യാപിക തന്നെയാകും കുട്ടികളുടെ ക്ലാസ്സ് ടീച്ചര്‍). ഞങ്ങളുടെ എല്ലാം മനസ്സില്‍ ഒരു അമ്മയുടെ സ്ഥാനമുണ്ടായിരുന്നു ശോഭ ടീച്ചര്‍ക്ക്.
ടീച്ചര്‍ എന്തോ കാരണം കൊണ്ട് വരാന്‍ വൈകിയ ഒരു ദിവസം ഞങ്ങള്‍ കുട്ടികളെല്ലാവരും ടീച്ചര്‍ എത്രയും വേഗം എത്തിച്ചേരുന്നതിനായി കൂട്ടപ്രാര്‍ത്ഥന നടത്തിയതും സ്കൂള്‍ ഗേറ്റിലേയ്ക്ക് കണ്ണും നട്ട് കാത്തിരുന്നതും ദൂരെ നിന്നും കണ്ട മാത്രയില്‍ സന്തോഷത്തോടെ ടീച്ചറെ സ്വീകരിയ്ക്കാനായി ആ ക്ലാസ്സ് മുഴുവനും ഓടി ചെന്നതും എല്ലാം ഇന്നലെയെന്നതു പോലെ ഓര്‍ക്കുന്നു. ഇന്ന് എവിടെയാണെങ്കിലും ടീച്ചർ ആയുരാരോഗ്യസൗഖ്യത്തോടെ ഇരിയ്ക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.
അമ്മ, അച്ഛന്‍ എന്നൊക്കെ എഴുതാന്‍ പഠിച്ചത് എന്ന് എന്നോ അത് സ്ലേറ്റിലെഴുതി അച്ഛനെയും അമ്മയെയും ആദ്യമായി കാണിച്ചപ്പോള്‍ അവരുടെ പ്രതികരണമെന്തായിരുന്നു എന്നോ ഓര്‍‌മ്മയില്ല. എങ്കിലും എന്നും പഠിയ്ക്കാന്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹനം തന്നിരുന്നത് അവര്‍ തന്നെയായിരുന്നു. കേട്ടെഴുത്തുകള്‍ക്കും ക്ലാസ്സ് പരീക്ഷകള്‍ക്കുമെല്ലാം നല്ല മാര്‍ക്ക് വാങ്ങി തിരികേ വീട്ടില്‍ വന്ന് കയറുമ്പോള്‍ കിട്ടിയിരുന്ന ഒരു ഉമ്മയുടെയും വാത്സല്യപൂര്‍‌വ്വമുള്ള ആ ഒരു തലോടലിന്റെയുമൊന്നും മധുരം ഒരു കാലത്തും മനസ്സില്‍ നിന്നും പോകുകയില്ല. ഒന്നാം ക്ളാസ്സിലും രണ്ടാം ക്ളാസ്സിലുമെല്ലാം പരീക്ഷകള്‍ എഴുതിയിരുന്നത് പ്രധാനമായും സ്ലേറ്റില്‍ തന്നെയായിരുന്നു. പരീക്ഷ കഴിഞ്ഞ ശേഷം ആ സ്ലേറ്റിലെ 50/50 എന്ന മാര്‍‌ക്കും പിടിച്ചു കൊണ്ട് വീട്ടിലേയ്ക്ക് ഓടിയിരുന്നതും എന്നോ ഒരിയ്ക്കല്‍ ഏതോ ഒരു വിഷയത്തിന് 48/50 എന്ന മാര്‍ക്ക് കിട്ടിയപ്പോള്‍ ആ പരീക്ഷയ്ക്ക് തോറ്റു എന്ന് കരുതി വിഷമിച്ചതുമെല്ലാം ഓര്‍ക്കുമ്പോള്‍ ഇന്ന് അറിയാതെ തന്നെ ചിരിച്ചു പോകുന്നു. (ആ ചരിത്രം അതേ പോലെ അഞ്ചാറു വര്‍ഷങ്ങള്‍ക്ക് ശേഷം ആവര്‍ത്തിച്ചു എന്നത് മറ്റൊരത്ഭുതം, എന്റെ ഒരനുജന്‍ (കുഞ്ഞച്ഛന്റെ മകനായ കണ്ണന്‍ ) ഇതേ പോലെ ഒരു ദിവസം പരീക്ഷയും കഴിഞ്ഞ് വരുന്ന വഴി ‘എത്രയാടാ മാര്‍ക്ക്?’ എന്ന് ചോദിച്ചതിന് ‘തോറ്റു ചേച്ചി… തോറ്റു’ എന്നും പറഞ്ഞ് തലയും താഴ്ത്തി പോകുന്ന വഴി പിടിച്ചു നിര്‍ത്തി സ്ലേറ്റ് പരിശോധിച്ചപ്പോള്‍ 48/50 എന്ന മാര്‍ക്ക് കണ്ട് ചിരിച്ചവരുടെ കൂട്ടത്തില്‍ ഈ ഞാനുമുണ്ടായിരുന്നു

അന്നത്തെ ഓർ‌മ്മകളിൽ മുന്നിട്ടു നിൽക്കുന്ന ഒന്നാണ് നഴ്സറി ക്ലാസ്സിലെ ഉപ്പുമാവിന്റെയും പ്രൈമറി ക്ലാസ്സുകളിലെ കഞ്ഞിയുടെയും ചെറുപയറിന്റെയും സ്വാദ്. അന്നത്തെ ‘കഞ്ഞി-പയർ’ കോമ്പിനേഷനു പകരം വയ്ക്കാവുന്ന ഒന്നും പിന്നീട് ഒരിടത്തു നിന്നും ലഭിച്ചിട്ടില്ല എന്നതാണ് സത്യം. അന്നെല്ലാം ഉച്ചഭക്ഷണമായ കഞ്ഞിയുടെയും പയറിന്റെയും വലിയ തൂക്കുപാത്രം എടുത്തു കൊണ്ടു വരുവാൻ ടീച്ചർ ആരെയാണ് ഏല്‍പ്പിയ്ക്കുക എന്ന് കാത്തിരിയ്ക്കുമായിരുന്നു ഞങ്ങളെല്ലാവരും. ആ ഡ്യൂട്ടി ഏറ്റെടുക്കുന്നത് അന്ന് ഒരു ക്രെഡിറ്റായിരുന്നു. രാവിലത്തെ അവസാന പിരിയഡ് കഴിയാറാകുമ്പോൾ ടീച്ചർ ആരെങ്കിലും രണ്ടു പേരെ കലവറയിലേയ്ക്ക് പറഞ്ഞു വിടും. ബെല്ലടിയ്ക്കും മുൻപ് കഞ്ഞിയും പയറും ക്ലാസ്സ് മുറിയുടെ ഒരു മൂലയിൽ സ്ഥാനം പിടിച്ചിരിയ്ക്കും. നിമിഷങ്ങൾ‌ക്കുള്ളിൽ ഒരു സുഖകരമായ ഗന്ധം അവിടെയെങ്ങും പരക്കും. പിന്നെ, ബെല്ലടിയ്ക്കാനുള്ള കാത്തിരിപ്പാണ്. സ്ഥിരമായി വീട്ടിൽ നിന്ന് ചോറു കൊണ്ടു വരുമായിരുന്നെങ്കിലും അതിന്റെ കൂടെ ആ ചൂടു കഞ്ഞിയും പയറു കറിയും വാങ്ങാൻ ഞാനൊരിയ്ക്കലും മറക്കാറില്ല.

ക്ലാസ്സ് ലീഡറുടെ ചുമതലയായിരുന്നു ഇടയ്ക്ക് ബ്ലാക്ക് ബോർഡ് മായ്ച്ച് വൃത്തിയാക്കുന്നതും ദിവസവും രാവിലെ ദിവസവും ക്ലാസ്സിലെ കുട്ടികളുടെ എണ്ണവുമെല്ലാം ബോർ‌ഡിന്റെ മുലയ്ക്ക് എഴുതുന്നതുമെല്ലാം. അതേ പോലെ വല്ലപ്പ്പോഴുമൊരിയ്ക്കൽ ടീച്ചറുടെ അനുവാദത്തോടെ ഗുളിക രൂപത്തിലുള്ള ‘മഷിക്കട്ട’ കടയിൽ നിന്നും വാങ്ങി, നരച്ചു തുടങ്ങിയ ബോർ‌ഡ് വീണ്ടും കറുപ്പിയ്ക്കണം. അതിനെല്ലാം സഹായികളായി ഇഷ്ടം പോലെ ശിങ്കിടികളുമുണ്ടാകും.

ഇപ്പോഴും ഇടയ്ക്ക് വെറുതേ ഓർ‌ക്കാറുണ്ട്. ആദ്യമായി അമ്മയുടെ കൈപിടിച്ച് സ്കൂളിന്റെ പടി കടന്ന ദിവസം, ക്ലാസ്സ് ലീഡറായി എന്നെ തിരഞ്ഞെടുത്തതായി ടീച്ചർ പറയുമ്പോൾ അതെന്തെന്നറിയാതെ പകച്ചു നിന്ന ദിവസം, ടീച്ചർ ക്ലാസ്സിലില്ലാത്ത ഒരു പിരിയഡ് ഇരുന്നു വർത്തമാനം പറഞ്ഞതിന് ശോഭ ടീച്ചർ വന്ന് ഒന്നൊഴിയാതെ എല്ലാവരേയും എഴുന്നേൽ‌പ്പിച്ച് നിർത്തി, ചൂരൽ‌പ്രയോഗം നടത്തിയ ദിവസം, ശക്തമായ ഇടിമിന്നലും ഇടിവെട്ടും കണ്ട് ഭയന്ന് എല്ലാവരും കൂടി ടീച്ചറെ കെട്ടിപ്പിടിച്ച് കരഞ്ഞ ദിവസം, സ്കൂളിനു തൊട്ടപ്പുറത്തെ വീട്ടിലെ ചേട്ടൻ ട്രെയിനിടിച്ച് മരിച്ചതറിഞ്ഞ് എല്ലാവരും കൂട്ടപ്രാർ‌ത്ഥന നടത്തിയ ദിവസം, ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ റിസൽ‌ട്ട് നോട്ടീസ് ബോർ‌ഡിൽ കാണാതെ അമ്മ പരിഭ്രമിച്ച്, അവസാനം ഏറ്റവുമടിയിൽ ‘ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികളും ജയിച്ചിരിയ്ക്കുന്നു’ എന്ന വാചകം കണ്ട് ആശ്വസിച്ച ദിവസം … അങ്ങനെയങ്ങനെ

ഇന്ന് ഓർത്തെടുക്കാൻ ശ്രമിയ്ക്കുമ്പോൾ ഒരുപാട് നഷ്ടബോധത്തോടെ മാത്രം ഓർ‌മ്മയിൽ‌ തെളിയുന്ന ഒരു കാലമാണ് അത്. ഉത്തരവാദിത്വങ്ങളുടെയോ പ്രതീക്ഷകളുടെയോ അമിതഭാരമില്ലാതെ കളിയും ചിരിയും പേരിനു പഠിപ്പുമായി ബാല്യം ആസ്വദിച്ച കാലം. മഷിത്തണ്ടും പെൻ‌സിൽ തുണ്ടുകളും നൽകി സൗഹൃദങ്ങൾ‌ സമ്പാദിച്ചിരുന്ന കാലം. ജാതി-മത, ആൺ-പെൺ വിവേചനങ്ങളില്ലാതെ നല്ല സൗഹൃദങ്ങൾ‌ മാത്രം എല്ലാവരും മനസ്സിൽ സൂക്ഷിച്ചിരുന്ന കാലം. സുഹൃത്തിന്റെ കയ്യിൽ‌ വീഴുന്ന ചൂരൽ കണ്ട് അവന്റെ വേദനയിൽ പങ്കു ചേർന്ന് സ്വന്തം കണ്ണു നിറച്ചിരുന്ന കാലം. ക്ലാസ്സിലെ ജനലിന്റെ മരയഴികൾ തിരിയ്ക്കുന്നതിനനുസരിച്ച് പുറത്ത് തിമർത്തു പെയ്യുന്ന മഴ ശക്തി കൂടുകയും കുറയുകയും ചെയ്യുന്നുണ്ട് എന്ന് വിശ്വസിച്ചിരുന്ന കാലം. പാഠപുസ്തകത്തിന്റെ രഹസ്യത്താളുകളിൽ മയില്‍പ്പീലി തുണ്ട് സൂക്ഷിച്ച് അത് പെറ്റു പെരുകാൻ‌ പ്രാർ‌ത്ഥിച്ചു നടന്ന സുവർണ്ണ കാലം.

ആ ഓർ‌മ്മകൾ തികട്ടി വരുമ്പോൾ അറിയാതെ മനസ്സ് ആഗ്രഹിച്ചു പോകും.

ഒന്നു കൂടി ആ പള്ളിക്കൂടത്തിന്റെ മുറ്റത്ത് ഓടിക്കളിയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ‌…

ഒരു വട്ടം കൂടി ഒന്നാം ക്ലാസ്സിലെ ആ മരബെഞ്ചിൽ പോയിരിയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…

ബാല്യത്തിന്റെ നിഷ്കളങ്കതകളുമായി ഒരു വട്ടം കൂടി ജീവിയ്ക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ‌…

എന്തിനും ഏതിനും… കാലമേ, നീയൊന്ന് തിരിഞ്ഞു കറങ്ങിയിരുന്നെങ്കിൽ‌!

By ivayana