ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

മരണഭയം വിതച്ച് വിളവെടുപ്പുനടത്തുവാൻ രാഷ്ട്രീയക്കാരും മീഡിയാക്കാരും അവരവരുടെ സ്വാർത്ഥതയുടെ മകുടികളൂതി കൊറോണവൈറസിനെ താന്താങ്ങളുടെ വരുതിയിൽ തുള്ളിക്കളിപ്പിക്കുവാൻ
ജാഗരൂകരായി കണ്ണിലെണ്ണയുമൊഴിച്ച്, വിഷലിപ്തമായ അവരുടെ നാവുചുഴറ്റി മാരകമായ വാക്കുകൾ തുപ്പിത്തെറിപ്പിച്ച് സാധാരണക്കാരായ മനുഷ്യരുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ട് അനുദിനം പരിഭ്രാന്തിയിലേക്കു തള്ളിയിട്ടുകൊണ്ടിരിക്കുകയാണ്.

ലോകം അസാധാരണമായ ഒരു ദുരന്തത്തിലൂടെ കടന്നുപോകുമ്പോൾ തുടർച്ചയായി വിഡ്ഡിത്തങ്ങൾ മാത്രം എഴുന്നള്ളിച്ച്
വിദഗ്ധരുടെ നിർദ്ദേശങ്ങളപ്പാടെ അവഗണിച്ച് സ്വേച്ഛാധിപതികളാകുവാൻ തത്രപ്പെടുന്ന
നേതാക്കന്മാർ, അവരെ അവരോധിച്ചിരുത്തിയ സാധാരണക്കാരുടെ ദുർവിധിയും ദുരന്തവുമായി മാറിക്കൊണ്ടിരിക്കുന്നു.

എത്രത്തോളം മനുഷ്യർ സ്വാർത്ഥരാകുന്നുവോ അത്രത്തോളം തന്നെ അവർ മരണത്തെ ഭയക്കും എന്നുള്ളതാണ് സത്യം

ഈ മനോഹരഭൂമിയിലെ നന്മകളുടെ പൂങ്കാവനങ്ങളിലൂടെ സ്വാർത്ഥതയുടെ വിഷസർപ്പങ്ങളായി വാക്കുകൾ കൊണ്ട് ഇവറ്റകൾ സാധാരണക്കാരുമായി “ക്യാറ്റ് ആൻഡ് മൗസ്” കളിക്കുന്ന
ഈ അവസരത്തിൽ ചില നല്ല ചിന്തകൾ കൂട്ടുകാരുമായി പങ്കിടുവാനാഗ്രഹിക്കുന്നു

●1931ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്.

പിന്നീട് 1965ൽ അതിന്റെ സാന്നിദ്ധ്യം മനുഷൃരിൽ കണ്ടെത്തുകയും രോഗലക്ഷണങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു.

● നാളിതുവരെ തിരിച്ചറിഞ്ഞിട്ടുള്ള
ഏഴുതരങ്ങളിലുള്ള കൊറോണവൈറസുകളിലൊന്നാണ് 2019 ഡിസംബർ 31 ന് മനുഷൃരിൽ കണ്ടെത്തി സ്ഥരീകരിച്ച രോഗകാരിയാണ് കോവിഡ19 എന്ന കൊറോണ വൈറസ്

● അതായത് ഏകദേശം 55 വർഷത്തോളം മനുഷ്യർ പലവിധത്തിലുള്ള കൊറോണയെ കീഴടക്കി അതിജീവിച്ചുപോരുന്നൂഎന്നു സാരം

● എങ്ങനെയാണ് രോഗം പടർത്തുന്നതെന്നും അതിന്റെ രോഗലക്ഷണങ്ങൾ എന്താണെന്നും അത് വ്യാപരിക്കാതിരിക്കുവാൻഎന്തെല്ലാം നടപടികളാണ് കൈക്കൊള്ളേണ്ടതെന്നും ലോകാരോഗ്യ സംഘടന (WHO) വ്യക്തമായും കൃത്യമായുമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഇതിനകം നൽകിയിട്ടുഉള്ളതാണ്

● ആഗോളരോഗ
വ്യാപനം(പാൻഡമിക്) നടത്തിയ പുതിയ വൈറസിനെ( കോവിഡി 19) നേരിടുവാൻ നാളിതുവരെ അവലംബിച്ചിട്ടുള്ള പുതിയ രീതികളൊക്കെ നല്ലതുതന്നേയെന്ന് പറയുമ്പോഴും അതിൽ പല ലോകരാഷ്‌ട്രങ്ങളിലും താൻപോരിമകളുടെ രാഷ്ട്രീയതുറുപ്പിച്ചീട്ടുകളെടുത്തു കളിച്ച് മാനവീകതക്കെതിരായാലും വേണ്ടില്ല തങ്ങൾക്ക് ആളാകണം എന്നുമാത്രം കരുതി ചില
വെക്തികളിലേക്കു മാത്രമായെങ്കിലും
രോഗനിർണ്ണയ
തന്ത്രങ്ങൾ ഒതുങ്ങുന്ന കാഴ്ചയും നമ്മൾ കാണ്ടുകൊണ്ടിരിക്കുന്നു

● മരണഭയമുള്ളവരും രോഗലക്ഷണമുള്ളവരും
അവരവരുടെ വീടുകളിൽ ഐസൊലേഷനിൽ ഇരുന്നോ കൊറന്റൈൻ സംവിധാനങ്ങളിലേക്കു മാറിയോ “ലോക്ക്ഡൗൺ” ആയിരുന്നുകൊള്ളട്ടേ !

മറ്റുള്ളവർ (പൂർണ്ണമായും ആരോഗൃമുള്ളവർ) സാധാരണ
ജീവിതത്തിലേക്കും അവരവരുടെ പ്രവർത്തന
മേഖലകളിലേക്കും മടങ്ങിപ്പോയ്ക്കൊള്ളുവാനുമുള്ള അവസരം സംജാതമാകേണ്ടതല്ലേ? അങ്ങനെവരുമ്പോൾ രോഗവ്യാപനത്തിനു യാതൊരുവിധ സാധ്യതയുമുണ്ടാകുക
യില്ലല്ലോ ?

● മരണഭയത്തോടെ എത്രകാലമാണിങ്ങനെ ജനങ്ങളെ വീടുകളിൽ വളർത്തുമൃഗങ്ങളെപ്പോലെ സർക്കാരിനോ മറ്റുസംവിധാനങ്ങൾക്കോതീറ്റിപ്പോറ്റുവാനാകുക ?

“പത്തായം പെറും ചക്കി കുത്തും ഞാനുണ്ണും ” എന്ന രീതി എന്നും നിലനിക്കുന്ന ഒന്നല്ലല്ലോ !

● കൃഷി, കച്ചവടം, വിദ്യാഭ്യാസം,നിർമ്മാണ
പ്രവർത്തനങ്ങൾ തുടങ്ങിയയ പ്രക്രിയകൾ പുതിയ കർക്കശമായ മാർഗ്ഗനിർദ്ദേശങ്ങളോടെ
താമസംവിനാ പുനരാരംഭിക്കേണ്ടതുണ്ട്.
അല്ലാത്തപക്ഷം സാധാരണമനുഷ്യർ യാതൊരുവിധ ഉപജീവനമാർഗ്ഗവുമില്ലാതെ പട്ടിണികിടന്ന് കോവിഡ് 19 വരുത്തിയേക്കാവുന്ന മരണങ്ങളേക്കാൾ വലിയ തോതിൽ മരണനിരക്ക് ഉണ്ടാക്കിയേക്കുവനുള്ള
സാധ്യതകൾ തള്ളിക്കളയാനാവില്ല

● കോവിഡ് 19 വൈറസിനെ ഭൂമിയിൽനിന്നും പരിപൂർണ്ണമായും തുടച്ചുനീക്കാനാകുമെന്ന്ആർക്കും യാതൊരുറപ്പുവുമില്ല.

● അതിജീവനം എന്നത് പൊരുത്തപ്പെടലിന്റെയുംകൂടി പരിണിതഫലമാണ്.
അതിനായി പൊരുതി പരുവപ്പുടുവാൻ തയ്യാറാകുകയാണു
വേണ്ടത്. “അർഹതയുള്ളവരുടെ
അതിജീവനം”(സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ്) എന്ന ഡാർവിന്റെ പരിണാമസിദ്ധാന്തം ഇവിടെ ഓർമ്മിക്കുന്നത് നന്നായിരിക്കും.

● മാരകമായ മറ്റു സൂഷ്മാണുക്കളടക്കം
പാമ്പിനെയും പഴുതാരയേയും കൊമ്പനാനയേയും കാട്ടുപോത്തിനേയും ഒക്കെ മെരുക്കിവാഴുന്ന
മനുഷ്യൻ കോവിഡ് 19നെയും മെരുക്കിജീവിക്കുവാൻ ശീലിക്കുകയാണ് വേണ്ടത്.

● അതിനായി മനുഷ്യർ പുതിയ പെരുമാറ്റരീതികൾ കൈക്കൊള്ളേണ്ട
തായിട്ടുണ്ട്; ശീലിക്കേണ്ടുന്നതുണ്ട്;
യാതൊരു
വിട്ടുവീഴ്ചയുമില്ലാതെ നടപ്പിലാക്കേണ്ടതായുമുണ്ട്.

● നവസാമൂഹിക സംസ്കാരം നാമേവരും സ്വമേധയാ സ്വീകരിച്ചു പരിശീലിക്കേണ്ടതുണ്ട്

●വീടിനു പുറത്തിറങ്ങുമ്പോൾ ഒരാൾ മറ്റൊരാളിൽനിന്നും കുറഞ്ഞത് രണ്ട് മീറ്റർ അകലമെങ്കിലും പാലിക്കുക.
● കൈകൾ സോപ്പിട്ടു നിർദ്ദിഷ്ടരീതിയിൽ കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കുകയോ ചെയ്യുക (അണുവിമുക്തമാക്കിക്കൊണ്ടിരിക്കുക )

● രോഗലക്ഷണം
ഉള്ളവരും രോഗികളോട്‌ അടുത്തിടപെടുന്നവരും നിർബ്ബന്ധമായും നിർദ്ദിഷ്ടരീതിയിൽ മാസ്കുകൾ ധരിക്കുക.

● രോഗലക്ഷണം ഉള്ളവരെ നിർബന്ധമായും കർക്കശമായ നിബന്ധനകളോടെ കൊറന്റൈനിൽ താമസിപ്പിക്കുക.

●എസിംപ്റ്റമാറ്റിക്കായി ഒരാളും രോഗവാഹകരായി ഉണ്ടാവില്ല!; മറിച്ച്
പ്രീസിമ്ൻറമാറ്റിക്കായി നേരിയതോതിൽ രോഗലക്ഷണങ്ങൾ കാണിച്ചിട്ടുള്ളവർ രോഗവാഹകരാകുവാൻ ഏറെസാധ്യതയുള്ളവരാണെന്നു കണ്ടുവരുന്നു.

● ഏതൊരു പൗരനും അവന്‍റെ ജന്മനാട്ടിൽ വരുവാനുള്ള ആഗ്രഹത്തെ ഏതുതരം ദുർഘട
സാഹചരൃങ്ങളിലാണെങ്കിൽകൂടിയും നിരാകരിക്കുന്നത് അവന്‍റെ ജന്മാവകാശത്തെ, അഥവാ പൗരാവകാശത്തെ നിഷേധിക്കലാണ്.

● തള്ളോടു തള്ളുതള്ളി വിദേശമലയാളികളെയും വഹിച്ചുവരുന്ന വിമാനത്തെ അതിവിസമയത്തോടെയും ശ്വാസംവിടാതെയും നിർബന്ധിതാവേശത്തോടെയുംകൂടി താഴെയിറക്കുന്ന മീഡിയാമാനിയാക്കുകൾ പറയുന്നതിൽ പാതിയും പാതിരാണെന്നു ദയവായി പൊതുജനങ്ങൾ തിരിച്ചറിയണം.
അതുപോലെതന്നെ ഡിസിൻഫെക്റ്റൻസ് ഇൻജക്ട് ചെയ്ത് കൊറോണയെ തടയാം എന്നൊക്കെ പിച്ചും പേയും പറയുന്ന ഡൊണാൾഡ് ട്രംപുമാരുള്ള ഈ ലോകത്ത്, വിശ്വസനീയമായ വർത്താശ്രോതസ്സുകളിൽനിന്നും മാത്രം ആനുകാലികങ്ങളായ തിരിച്ചറിവുകൾ നമ്മൾ നേടുവാനുള്ള ജാഗ്രതപുലർത്തേണ്ടതുണ്ട് എന്നുകുടി ഓർമ്മിക്കുന്നതു നന്നായിരിക്കും

● ഇങ്ങനെ
തള്ളിയും അശാസ്ത്രീയമായി ചില ആഹ്വാനങ്ങൾ നടത്തിയും നടന്നാൽ
കോവിഡ്19 പിണങ്ങിപ്പോവില്ല!
അതിനെ നേരിടുവാൻ ശാസ്ത്രീയമായ രീതികൾ കൈക്കൊള്ളുകയാണുവേണ്ടുന്നത്

● മരണഭയമില്ലാതെ മന:സ്ഥൈര്യം വീണ്ടെടുത്ത് സാധാരണ ജീവിതത്തിലേക്ക് പുതിയമനുഷ്യരായി ജീവിക്കുവാൻ പഠിക്കുന്നതാണ് കരണീയം.

എല്ലാവര്ക്കും നന്മകൾ നേരുന്നു.❤

By ivayana