പുലരിക്കലയുദിക്കുമ്പോളഞ്ചിതം
പുഞ്ചിരിപ്പൂവുകൾവിടരുന്ന നേരം
പാൽക്കുടമേന്തുമരുവിയൊരു
പുഞ്ചിരികന്യയായിയൊഴുകുന്നു.

പഞ്ചവർണ്ണക്കിളിയൊന്നിച്ചിതാ
പച്ചിലമരകൊമ്പിലായിയിരുന്ന്
പുഞ്ചിരിക്കുമർക്കമനോഹാരിത
പുലരിഗീതമായുച്ചത്തിൽപാടുന്നു.

പെണ്ണാളോട്ചേർന്നൊരുപുരുഷനും
പാടത്തിറങ്ങുമാരവംകേൾക്കുന്നു
പണ്ടാരോ പാടിപാടി പഴകുമൊരു
പുലവൃത്തത്തിന്നീരടിയലയടിച്ചു.

പുലപ്പാട്ടിന്നിംമ്പമാം താളത്തിലും
പുതുപ്പെണ്ണിന്നഴകാമാട്ടത്തിലും
പച്ചത്താറണിഞ്ഞ പ്രകൃതിയിലും
പാൽപ്പുഞ്ചിരിയഴകായലിയുന്നു.

പാട്ടുംകൊട്ടുംകുഴൽവിളിയുമെല്ലാം
പ്രകൃതി തൻ രമണീയതയിലലിഞ്ഞു
പ്രപഞ്ചം പ്രണവപ്പൊരുളാലുണർന്നു
പുഞ്ചിരിപൂവിളിയാലണിയണിയായി

പഞ്ചഭൂതങ്ങളെല്ലാമാന്ദോളനമായി
പ്രമദമോടെനാദബ്രത്തിലലിഞ്ഞും
പുഞ്ചിരിരാഗമായിയാകാശത്തന്ത്യം
പനിനീർമഴപൊഴിക്കുന്നുമേഘങ്ങൾ.

പുഞ്ചിരിവീണമീട്ടുമാകാശത്തായി
പുതുപെണ്ണണിഞ്ഞൊരുങ്ങിയിരുന്ന്
പൂങ്കാറ്റാം കാമുകനേയോർത്തിതാ
പുലരിയിൽദിവാസ്വപ്നം കാണുന്നു.

പാതിവിടർന്നൊരുകണ്ണിണയിലായി
പാതിതെളിഞ്ഞ് പുണ്ഡരീകം വിടർന്ന്
പുതുമഴയഴകാർന്നുസുരഭിലയായി
പതിയെപരിണയിക്കാനൊരുങ്ങുന്നു.

പാൽനിലാവുദിക്കുമിരവിലായിതാ
പാൽപ്പുഞ്ചിരിയൊഴുകിപ്പടരുമ്പോൾ
പാലപ്പൂവിറുത്തുമുടിയിൽ ചൂടുന്നു
പാതിരാവിലൊരുങ്ങുമെക്ഷിയും.

പാടിപതഞ്ഞയയുന്നതാളത്തിൽ
പൂത്തിരുവാതിരയാടുന്നഴകായി
പുഞ്ചിരിച്ചവളാമാറുലച്ചുലച്ചിതാ
പുഞ്ചിരിതൂകിവശീകരിക്കാനുറച്ചു.

പാതിരാക്കോഴിക്കുവുന്ന നേരത്ത്
പുതുമണിവാട്ടിയായിയൊരുങ്ങി
പാന്ഥരേയാകർഷിച്ചുവശത്താക്കി
പതിയെചോരകുടിക്കാനൊരുങ്ങി.

പാതിമയങ്ങിയ കണ്ണുമായൊരാൾ
പതിയെ നടന്നു നടന്നു വരുമ്പോൾ
പുഞ്ചിരിച്ചവൾ ശൃംഗാരവതിയായി
പാന്ഥനേയാകർഷിച്ചണയ്ക്കുന്നു.

പിറ്റേന്നു പുലരുമ്പോളവിടെയായി
പാന്ഥൻ്റെയെല്ലുമസ്ഥിയും മാത്രം
പിടലിക്കു കടിച്ചവൾചോര കുടിച്ചും
പുഞ്ചിരിയെക്ഷിക്കിരയായയാൾ .

പ്രകൃതിയിലുണ്ടിരുഭാവങ്ങളായി
പുഞ്ചിരിയിലൂറുന്നാനന്ദരതിയും
പുഞ്ചിരിയടവാലുള്ളൊരു ചതിയും
പടരുന്നെല്ലാകരണങ്ങളിലനന്തം.

പുഞ്ചിരിചെപ്പിലൊളിച്ചൊരു കന്യ
പൂത്തുവിടർന്നൊരു വാടിയിലെ
പൂമ്പൊടിയായൊരുമലരിതളിൽ
പുതുമണമൂറും സുഗന്ധികയായി.

അഡ്വ: അനൂപ് കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *