കൊഞ്ചലോടോമനിച്ചെന്നെ വളർത്തിയ
മുത്തശ്ശിയെന്നിൽ നിറഞ്ഞിടുന്നു.
മാനസജാലകം മെല്ലെ തുറന്നൊരു
തെന്നലായെന്നെ പുണർന്നിടുന്നു.

ഉമ്മറത്തിണ്ണയിൽ ചാഞ്ഞിരുന്നും കൊണ്ടു
വെറ്റിലപ്പാക്ക് മുറുക്കിത്തുപ്പി
രാരീരം പാടിയുമെന്നെ തഴുകിയു-
മാവോളം സ്നേഹമെനിയ്ക്കു തന്നു.

കുസൃതികാട്ടുന്നേരമിത്തിരിയുച്ചത്തിൽ
ശാസിച്ചുകൊണ്ടെന്നരികിലെത്തും.
കുഞ്ഞിക്കഥകൾ പലതും പറഞ്ഞെൻ്റെ
നെറുകയിലിഷ്ടത്തിലുമ്മവെക്കും.

പള്ളിക്കൂടം വിട്ടാൽ ഞാനെത്തുവോളവും
കണ്ണടയ്ക്കാതെന്നും നോക്കി നിൽക്കും.
കണ്ണീർമഴ ഞാൻ പൊഴിയ്ക്കുന്ന വേളയിൽ
വാരിയെടുത്തു മാറോടണയ്ക്കും.

കുഞ്ഞിളം കൈകൾ പിടിച്ചുനടത്തിക്കൊ-
ണ്ടമ്പലം ചുറ്റി നമസ്കരിക്കും.
നാമം ജപിക്കുന്ന നേരമെല്ലാവർക്കും
സൗഖ്യം വരുത്തേണമെന്നു ചൊല്ലും.

ഒക്കെയുമോർമ്മയായ്, മുത്തശ്ശിയിപ്പൊഴും
മായാതെ നിൽപ്പുണ്ടെന്നുള്ളിലെന്നും.
തേൻതുള്ളിപോലിന്നുമിറ്റിവീഴുന്നുണ്ടാ-
വാത്സല്യമൂറുന്ന വാക്കുപോലും!

By ivayana

Leave a Reply

Your email address will not be published. Required fields are marked *