പ്രിയമുള്ളവരെ,
കവിയുടെ കാവ്യപ്രപഞ്ചം എന്ന പംക്തിയുടെ ഇന്നത്തെ ലക്കത്തിൽ ആശാൻ-ഉള്ളൂർ-വള്ളത്തോൾ ത്രയത്തിലെ,ഉള്ളൂർ എസ് പരമേശ്വരയ്യർ എഴുതിയ
‘പ്രേമസംഗീതം’എന്ന പദ്യത്തിലൂടെ നമുക്ക് സഞ്ചരിയ്ക്കാം.
ദുർഗ്രഹവും കടുകട്ടിയുമായ പദവിന്യാസം മിക്കപ്പോഴും തന്റെ കൃതികളിൽ നടത്താറുള്ള ഉള്ളൂർ,താരതമ്യേന ലളിതപദങ്ങൾ ഈ പദ്യത്തിൽ ഉപയോഗിച്ചിരിക്കുന്നു എന്നുള്ളത് എടുത്തു പറയേണ്ട പ്രത്യേകതയാണ്.ഭാഷയിൽ പാണ്ഡിത്യമില്ലാത്തവർക്ക് കൂടി വായിച്ച് ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ‘പ്രേമസംഗീത’ -ത്തിലെ വാക്കുകളുടെ വരികളിലൂടെയുള്ള സഞ്ചാരപഥം.


കാലങ്ങളായി വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും പ്രചുര പ്രചാരത്തിൽ വന്ന ഒട്ടേറെ പഴഞ്ചൊല്ലുകളെക്കാൾ ഏറെ പ്രശസ്തങ്ങളായി തീർന്നു,ഈ പദ്യത്തിൽ ഉപയോഗിച്ചിട്ടുള്ള തത്വചിന്തയുടെ ഉത്തുംഗ ശൃംഗത്തിൽ നിൽക്കുന്ന ഒട്ടേറെ വരികൾ.
പൂർണ്ണചന്ദ്രൻ ഉദിച്ചുയർന്നു നിൽക്കുന്നത് പോലെ,നമുക്ക് പാലും അമൃതും തന്ന് ഊട്ടുന്ന ലോകത്തിന്റെ തന്നെ ഉയിരായ മതം എന്നൊന്നുണ്ടെങ്കിൽ അത് ഒന്നേയുള്ളൂ, അതാണ് പ്രേമം എന്ന് ആദ്യ വരികളിലൂടെ തന്നെ ഉദ്ബോധിപ്പിച്ചു കൊണ്ടാണ് പദ്യം ആരംഭിക്കുന്നത്. എന്നാൽ കവി ഇവിടെ പറയുന്ന പ്രേമം പ്രണയമല്ല. അത് സ്നേഹമെന്ന മനുഷ്യ മനസ്സിന്റെ മൂർത്തിമത്തായ വികാരഭാവമാണ്. നിയാണ്ടർത്താൽ മനുഷ്യനിൽ നിന്നും ഇന്നത്തെ മനുഷ്യന്റെ പൂർവികരായ ഹോമോസാപ്പിയൻസിൽ നിന്നും സംസ്കാരത്തിലും, ചിന്തയിലും ഏറെ ദൂരം മുന്നോട്ടു സഞ്ചരിച്ചെങ്കിലും……ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യൻ ഇന്ന് ഏറെ പിന്നോട്ട് സഞ്ചരിക്കുകയാണ്. ഒരുപക്ഷേ ഇതൊക്കെ മുൻകൂട്ടി കണ്ടിട്ടാകുമോ മനുഷ്യന് മതമൊന്നേയുള്ളൂ, അത് സാർവ്വലൗകികമായ സ്നേഹമാണ് എന്ന് കവി ദീർഘദർശനം ചെയ്തത്?


“ഒരൊറ്റമതമുണ്ടുലകിന്നുയിരാം പ്രേമ,മതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും പാർവണ ശശിബിംബം” എന്ന ആദ്യ നാല് വരികൾ തന്നെയാണ് ഈ പദ്യത്തിന്റെ ജീവാത്മാവും പരമാത്മാവുമെല്ലാം. ആ സ്നേഹമാകുന്ന പ്രകാശത്തിന്റെ ശത്രുവായ നാസ്തിക്യത്തിന് അടിമപ്പെട്ടാൽ എന്തെല്ലാം അനർത്ഥങ്ങളാണ് ഉണ്ടാകുക എന്നുള്ളത്, നാലു ഭാഗങ്ങളുള്ള ഈ പദ്യത്തിന്റെ ആദ്യഭാഗത്തിലെ തുടർന്നുള്ള വരികളിൽ അദ്ദേഹം വർണ്ണിക്കുന്നു.
രണ്ടാം ഖണ്ഡിക (Stanza) യുടെ ആദ്യഭാഗത്ത് വിവരിക്കുന്നത് ഇന്നത്തെ സോഷ്യൽ മീഡിയ സിംഹങ്ങളും, പുലികളുമായ കവികളും, കഥാകാരും മനസ്സിരുത്തി വായിക്കേണ്ട വരികളാണ്.മൈക്രോ കഥ,നാനോ കഥ, ഹൈക്കു കവിത എന്നൊക്കെയുള്ള പേരുകളിൽ,വാഹനങ്ങളുടെ പിന്നിൽ എഴുതുന്ന ക്യാപ്ഷൻ പോലെ, “കൊലുസിന്റെ കിലുക്കം നിന്റെ കാലിലാണെങ്കിലും അതിന്റെ മുഴക്കം എന്റെ നെഞ്ചിലാണ് ” എന്ന കഥയെഴുതുന്നവരും, “നീയില്ലാത്ത ജീവിതം എനിക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് ” എന്ന കവിത എഴുതുന്നവരും പിൽക്കാലത്ത് സാഹിത്യലോകത്തിൽ അരങ്ങുവാഴും എന്ന് മുൻകൂട്ടി കണ്ടിട്ടാവും അദ്ദേഹം ഒരുപക്ഷേ
” പദങ്ങളന്വയമാർന്നേ വാക്യം ഭവിപ്പൂ സാർത്ഥകമായ് ” എന്നെഴുതിയത്.
ഏറെ പ്രശസ്തമായ
“നമിക്കിലുയരാം നടുകിൽ ത്തിന്നാം……… നാകം നരകവുമതുപോലെ” എന്ന വരികളിലെ അർത്ഥതലങ്ങളുടെ വ്യാപ്തി ഒര ഒരിയ്ക്കലും അവസാനിക്കാതെ അവശേഷിക്കും.
“അടുത്തുനിൽപ്പോരനുജനെ………….. അതിലെന്താശ്ചര്യം” എന്ന വരികളിൽ ഒരു പരിഹാസം കൂടി കവി ഒളിപ്പിച്ചു വച്ചിട്ടില്ലേ എന്ന് നമുക്ക് തോന്നാം.
ഈ പദ്യത്തിലെ ഓരോ വരികളും മലയാളികളുടെ മനസ്സിൽ തത്തിക്കളിക്കുന്നതാകയാൽ ഓരോന്നും എടുത്ത് വിശദീകരിക്കേണ്ട കാര്യമില്ല.എങ്കിലും അവസാന ഭാഗത്തിലെ ചില വരികൾ കൂടി പരാമർശിച്ചില്ലെങ്കിൽ ഈ ലേഖനം അപൂർണ്ണമായി പോകും.


“വേഷമെനിക്കെന്തെന്നു………. വിധേയനെൻ കൃത്യം”
“അരങ്ങുലയ്ക്കാനരചൻ….അഭിനയമ തുസിദ്ധം”
എന്നീ വരികളിലൂടെ,ആടേണ്ട വേഷം എന്തെന്ന് നിശ്ചയിക്കേണ്ടത് വിധാതാവും ലോകർക്ക് പ്രിയമാകുന്ന തരത്തിൽ അത് ആടേണ്ടത് ആടുന്നവന്റെ കർത്തവ്യമാണെന്നും ഇവിടെ അടിവരയിട്ടു പറയുന്നു.അണിയുന്ന ആടയാഭരണങ്ങളോ ചമയങ്ങളോ അല്ല, ആടുന്നവനാണ് അരങ്ങിനെ പിടിച്ചുലയ്ക്കേണ്ടത് എന്ന് ബിംബാത്മകമായി പറയുമ്പോൾ തങ്ങൾ ചെയ്യേണ്ട കർത്തവ്യം തങ്ങൾ തന്നെ ചെയ്യണം എന്ന് നാം മനസ്സിലാക്കുന്നു.
തത്വമസി എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന തരത്തിൽ “പരമാർത്ഥത്തിൽ പരനും ഞാനും ഭവാനുമൊന്നല്ലീ” എന്ന് പറയുമ്പോൾ അവനവന്റെയുള്ളിൽ തന്നെയാണ് ഈശ്വരൻ എന്ന പരമാർത്ഥവും കവി ഓർമ്മപ്പെടുത്തുന്നു.


1877 – ൽ പെരുന്നയിൽ സുബ്രഹ്മണ്യ അയ്യരുടെയും ബഗവത്തി അമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. കവി എന്നതിന് പുറമേ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ എന്നീ നിലകളിലും അദ്ദേഹം പേരെടുത്തു. തിരുവിതാംകൂർ സർക്കാരിൽ ചീഫ് സെക്രട്ടറിയായും പ്രവർത്തിച്ചു. ഉമാകേരളം, മണിമഞ്ജുഷ, കർണ്ണഭൂഷണം, പിംഗള, ഭക്തിദീപിക എന്നിവ കൃതികളിൽ ചിലതുമാത്രമാണ്.സ്വതന്ത്ര ഇന്ത്യയിൽ സാഹിത്യത്തിനുള്ള പുരസ്കാരങ്ങൾ നിലവിൽ വരുന്നതിനു മുമ്പായി അദ്ദേഹം നിര്യാതനായി. വിവിധ രാജാക്കന്മാരിൽ നിന്ന് വീരശൃംഖലയും, ഇവ കൂടാതെ സാഹിത്യഭൂഷൺ,റാവു സാഹിബ്,കേരളതിലകം എന്നീ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


മലയാള കാവ്യശാഖയിൽ കാല്പനിക പ്രസ്ഥാനത്തിന്റെ വക്താക്കളെന്നും, ആധുനിക കവിത്രയങ്ങളെന്നും അറിയപ്പെടുന്നവരിൽ പ്രമുഖനാണ് അദ്ദേഹം.
ഇനിയും ധാരാളം പറയാനുണ്ടെങ്കിലും ആ മഹാപ്രതിഭയുടെ വരികളെ വിശകലനം ചെയ്യാൻ അർഹതയുണ്ടോ എന്ന് പോലും സംശയിക്കുന്നതിനാൽ മഹാകവിയുടെ പദ്യത്തെക്കുറിച്ച് ഇത്രയും മാത്രം പറഞ്ഞുകൊണ്ട് അടുത്തയാഴ്ച മറ്റൊരു കവിതയും കവിയുമായി നമുക്ക് വീണ്ടും കാണാം എന്ന പ്രത്യാശയോടെ.
സ്നേഹപൂർവ്വം.
സതീഷ് വെളുന്തറ ✍️


കവിത വായിക്കാത്തവർക്കായി ചുവടെ ചേർക്കുന്നു.
പ്രേമ സംഗീതം
ഉള്ളൂർ എസ് പരമേശ്വരയ്യർ.
ഒരൊറ്റമതമുണ്ടുലുകന്നുയിരാം പ്രേമ,മതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും പാർവണശശിബിംബം.
ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യം
പലമട്ടേന്തിപ്പാരിതിനെങ്ങും പ്രകാശമരുളുന്നു
അതിന്നൊരരിയാം നാസ്തിക്യംതാൻ ദ്വേഷം;ലോകത്തി-
ന്നഹോ! തമസ്സാമതിലടിപെട്ടാലകാലമൃത്യു ഫലം
മാരണദേവതയാമതു മാറ്റും മണവറ പട്ടടയായ്
മടുമലർവാടിക മരുപ്പറമ്പായ്, വാനം നാരകമായ്
II
പദങ്ങളന്വയമാർന്നേ വാക്യം ഭവിപ്പൂ സാർത്ഥകമായ്
ശ്രുതിയും താളവുമൊത്തേ ഗാനം ശ്രോത്രസുഖം നൽകൂ
പരാർദ്ധസംഖ്യം പരമാണുഗണം പരസ്പരം ചേരും
ശരീരമുടയോന്നല്ലീ സകലം ചരാചരഗ്രാമം?
പരാനപേക്ഷം പ്രാണിക്കമരാൻ പഴുതില്ലൊരിടത്തും
പരൻ പുമാനും പ്രകൃതിസഹായൻ പ്രപഞ്ചഘടനത്തിൽ
പേർത്തും തമ്മിൽ പൃഥ്യപ്തേജോവായ്‌വാകാശങ്ങൾ
പിണയ്പ്പു മേന്മേൽ സൃഷ്ടിയിലീശൻ; പിരിപ്പു സംഹൃതിയിൽ
വിരിഞ്ഞുനിൽപ്പൊരു സുമമളിയെത്തൻ വിശിഷ്ടഗന്ധത്താൽ
വിവിക്തവിരസം വീണ്ടും വീണ്ടും വിളിപ്പു സവിധത്തിൽ
മധുവ്രതത്തിനു മടുമലർ വേണം മനം കുളിർപ്പിപ്പാൻ
മലർന്നപൂവിനു വണ്ടും വേണം മന്നിതു വിണ്ണാക്കാൻ
പ്രജകൾ ജഗത്തിൽ സുകൃതികൾ ജായാപതികൾ നടും ശുഭമാം
പരസ്പരപ്രണയാമരതരുവിൻ ഫലപ്രകാണ്ഡങ്ങൾ
ചൂടാൻ മലരും ഘനമായ്ത്തോന്നിന ദോഹദകാലത്തിൽ
ച്ചുമന്നിരിപ്പൂ ദുർഭരഗർഭം സുഖേന ജനയിത്രി
പിതാവു, മാതാവു,ടപ്പിരന്നോർ, ബാന്ധവ,രിഷ്ടന്മാർ
പ്രേയസി, മക്കൾ,ഭുജിഷ്യർ തുടങ്ങി പ്രേമപരാധീനർ
പരിചരണോദ്യതർ പലജീവികൾതൻ പരിതഃസ്ഥിതിമൂലം
പദേപദേ നാം പ്രമുദിതർ കാണ്മൂ ഭവാബ്ധി ഗോഷ്പദമായ്
III
പ്രപഞ്ചമുകുരം നമ്മുടെ രൂപം പ്രതിബിംബിപ്പിപ്പൂ;
പ്രപഞ്ചകുഹരം നമ്മുടെ ശബ്ദം പ്രതിധ്വനിപ്പിപ്പൂ
പ്രപഞ്ചമസ്മദ്വചനാമ്രേഡന പണ്ഡിതമാം കീരം
പ്രപഞ്ചമസ്മൽഭാവവിഡംബനപാടവമാർന്ന നടൻ
പ്രപഞ്ചഭൂമിയിൽ വിതച്ച വിത്തിൻ ഫലത്തെ നാം കൊയ്‌വൂ
പ്രപഞ്ചമരുൾവൂ പട്ടും വെട്ടും പകരത്തിനു പകരം
വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം
പേശലമല്ലൊരു വസ്തുവുമുലകിൽ പ്രേക്ഷകനില്ലെന്നാ;-
ലീശ്വരസൃഷ്ടിയിലെങ്ങെങ്ങില്ലീയിതരേതരയോഗം?
പദാർത്ഥനിരതൻ പ്രകൃതിജഭാവം പരസ്പരാകർഷം;
പ്രാണികുലത്തിൻ പരമാത്മഗുണം പരസ്പരപ്രേമം
നമിക്കിലുയരാം, നടുകിൽത്തിന്നാം, നൽകുകിൽ നേടീടാം
നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ.
മനവും മിഴിയും നാവും കരവും മന്നിൽ മാലകലാൻ
മഹാനുകമ്പാമസൃണിതമാക്കും മാനുഷ്യർ ദേവന്മാർ
പാഷാണൗഷധിപക്ഷിമൃഗാദികൾ പല പല വടിവുകളിൽ
പ്രകൃതി ലസിപ്പൂ നമുക്കു ചുറ്റും പരമോത്സവദാത്രി
പേർത്തും നമ്മിലുമവയിലുമൊപ്പം പ്രേഷിപ്പോർക്കെല്ലാം
പ്രേമാത്മാവായ് വിലസും നമ്മുടെ പിതാവിനെക്കാണാം.
ഉലകാമുത്തമവിദ്യാലയമതിലുപകാരോപനിഷ-
ത്തോതിക്കോനവനുപദേശിപ്പതുമുറക്കവേ കേൾക്കാം
ഏകോദരസോദരർ നാമേവരു,മെല്ലാജ്ജീവികളും
ലോകപടത്തിൽത്തമ്മിലിണങ്ങിടുമോതപ്രോതങ്ങൾ
അടുത്തുനിൽപ്പോരനുജനെനോക്കാനക്ഷികളില്ലാത്തോ-
ർക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം?
അഹോ ! ജയിപ്പൂ ജഗദാധാരമൊരദ്ഭുതദിവ്യമഹ-
സ്സഖണ്ഡമദ്വയമചിന്ത്യവൈഭവമനാദിമദ്ധ്യാന്തം.
ആഴ്വാഞ്ചേരിത്തമ്പ്രാക്കളിലുണ്ടയ്യൻപുലയനിലു-
ണ്ടാദിത്യനിലുണ്ടണുകൃമിയിലുണ്ടതിൻ പരിസ്ഫുരണം
അരചർക്കരചനുമടിമയ്ക്കടിമയുമഭിന്നർ, ഉള്ളിലവർ-
ക്കതിൽക്കൊളുത്തിന തിരിതാൻ കത്തുവതന്തഃകരണാഖ്യം
IV
നമോസ്തു തേ മജ്ജീവനദായക! നടേശ! പരമാത്മൻ!
നരാഖ്യമങ്ങേ നർത്തകഗണമിതിൽ ഞാനുമൊരല്പാംഗം
വേഷമെനിക്കെന്തെന്നു വിധിപ്പതു വിഭോ! ഭവച്ചിത്തം;
വിശ്വപ്രിയമായ് നടനം ചെയ്‌വതു വിധേയനെൻ കൃത്യം
അരങ്ങുലയ്ക്കാനരചൻ മതിയാ,മതിനുകൊഴുപ്പേകാ-
നനുചരനാവാ,മണിയാടകളല്ലഭിനയ,മതുസിദ്ധം.
അകമേ നിലകൊണ്ടതാതു ചുവടുകളാമരുതെന്നുതിരി-
ച്ചടിയനു കാട്ടിത്തരുവോനവിടുന്നന്യർ ധരിക്കാതെ
അതൊന്നു കാണ്മാൻ മിഴികൾ തുറന്നാലന്നിമിഷം മുതൽ ഞാ-
നരങ്ങുമണിയറയും പുകഴും മട്ടാടാനതിചതുരൻ,
പരാപരാത്മൻ, ഭക്ത്യഭിഗമ്യൻ ഭവാനെയാർ കാണ്മൂ
ചരാചരപ്രേമാഞ്ജനമെഴുതിന ചക്ഷുസ്സില്ലാഞ്ഞാൽ?
പരസുഖമേ സുഖമെനിക്കു നിയതം പരദുഃഖം ദുഃഖം;
പരമാർത്ഥത്തിൽപ്പരനും ഞാനും ഭവാനുമൊന്നല്ലീ?
ഭവാനധീനം പരമെന്നുടലും പ്രാണനു,മവ രണ്ടും
പരാർത്ഥമാക്കുക പകലും രാവും: പ്രഭോ നമസ്കാരം !

By ivayana

Leave a Reply

Your email address will not be published. Required fields are marked *