അത്തിമരക്കൊമ്പിൽ പാടിപ്പറന്നു നാം
എന്തൊക്കെ സ്വപ്നങ്ങൾ നെയ്തെടുത്തു
അത്തിപ്പഴങ്ങളും കൊത്തിപ്പെറുക്കി
ചിറകിട്ടടിച്ചു പറന്നുപൊങ്ങി.
പൊൻ തൂവൽ കോതിമിനുക്കി എൻ ചാരത്ത്,
സുന്ദരിയായ് നീചമഞ്ഞു നിന്നു.
മധുരമൂറുന്നൊരു കൊക്കുകളാലെന്റെ
കരിമഷിക്കണ്ണിൽ കഥയെഴുതി.
ഒരു കൊച്ചു കൂടൊന്നൊരുക്കുവാൻ വേണ്ടി നാം
എത്ര ദിനരാത്രം നോമ്പുനോറ്റു
പുലർകാലേ തീറ്റയും തേടിപ്പറന്ന നീ
വേടന്റെ അമ്പാൽ നിലം പതിച്ചു.
ചിറകിട്ടടിച്ചു പിടഞ്ഞുമരിച്ചു നീ
എന്നെ തനിച്ചാക്കി പോയി ദൂരെ
എന്റെ ഇണക്കിളി ഒരു വാക്കു മിണ്ടാതെ
എന്നിൽ നിന്നും,നീ പറന്നകന്നു
ഇന്നു ഞാനേകനായ് കാത്തിരിക്കുന്നിതാ
നിൻ മൃദുലാളനമേറ്റുവാങ്ങാൻ
അത്തിമരത്തിലെ തേൻകൂട് പിന്നേയും
എന്നേ നോക്കിക്കരഞ്ഞിടുന്നു.

സതി സുധാകരൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *