രചന : അനിരുദ്ധൻ കെ.എൻ. ✍️
പാലിൽ കുളപ്പിച്ചും നെയ്യിൽ കുളിപ്പിച്ചും
ദൈവങ്ങളെ എന്നും വാഴ്ത്തിയിരുത്തുന്ന
ചൂതുകളി സ്ഥലമാക്കുന്നു ക്ഷേത്രങ്ങൾ
അർത്ഥാർത്തികാരണമെല്ലാ മതങ്ങളും
മോക്ഷദ്വാരം തുറന്നീടുവാൻ കാണുവാൻ
ദൈവങ്ങൾക്കർച്ചന മേന്മയിൽ നല്കണം
ഉണ്ടു പടികളതോരോനിനും വിധി-
ച്ചുള്ളവയൊക്കെയും നോട്ടീസുബോർഡതിൽ
കുത്തിക്കുറിച്ചിട്ടു വെച്ചുണ്ടു കാണുവാൻ
നേരിട്ടു മോഷം ലഭിക്കുവാൻ വന്തുക
നല്കിലോ മോക്ഷം സുനിശ്ചിതമാക്കുവാൻ
ഉണ്ടേറെയും വിധി കർമ്മങ്ങൾ ചെയ്യുവാൻ
തന്ത്ര വിധികളും മന്ത്രവിധികളും
എല്ലാം പരം ഗോപ്യം ചെയ്കയും ചെയ്യുന്നു
ദാനമായി കിട്ടും മോക്ഷ പ്രസാദമോ
അയ്ത്തം ഭവിക്കാതെ തീണ്ടാതെ ദൈവത്തെ
വാങ്ങി ഭുജിച്ചിടാം മോക്ഷം ലഭിക്കുവാൻ
എന്നെല്ലമാകുന്നു ദൈവവിശ്വാസങ്ങൾ
ഓരോപടികളും കേറിയിറങ്ങുമ്പോൾ
സാധരണക്കാരാം പാവം ജനങ്ങൾ തൻ
അന്ധവിശ്വാസികളായവർ തന്നുടെ
കീശകളും കാലിയായിട്ടു തീരുന്ന
കാഴ്ചകളാകുന്നു നാമെന്നും കാണ്മതും
ദൈവങ്ങളെല്ലാമടിമുടി സമ്പന്നർ
ആയിട്ടു തീർന്നു കൊഴുത്തു തടിക്കുന്നു
പൂജാരിമാർകളും തന്ത്രി വിദ്വാന്മാരും
ഏവരുമെന്നും കൊഴുത്തു തടിക്കുന്നു
ഓരോ ദൈവങ്ങൾക്കുമുണ്ടു പ്രാഗത്ഭ്യങ്ങൾ
ഓരോവിധങ്ങളിലെന്നതാ വൈശിഷ്ട്യം
എന്തു ദു:ഖങ്ങൾ പരാജയങ്ങൾക്കെന്തും
സിദ്ധൗഷങ്ങളായ് വാഴുന്ന ദൈവങ്ങൾ
മോഷ്ടിക്കയാകുന്നു സാധാരണക്കാരാം
അജ്ഞരാകുന്ന ജനങ്ങളെ നിത്യവും
അന്ധവിശ്വാങ്ങളാകുന്ന മതാന്ധത
കെട്ടി ചുമടായ് തലയിൽ വെയ്ക്കുന്നതാം
ഭാരങ്ങൾ താങ്ങാൻ കഴിയാതസംതൃപ്തർ
പായുകയാകുന്നു മോക്ഷം ലഭിക്കുവാൻ
ദേവാലയങ്ങളിലസ്വസ്ഥരായെന്നും
സന്തപ്തരായിട്ടു സംതൃപ്തി നേടുവാൻ
ഈ യാത്ര നില്ക്കില്ലിതെന്നും തുടർന്നിടും
കാലനായെല്ലാമപഹരിച്ചും കൊണ്ടു
ദൈവങ്ങളെ വാഴ്ത്തി ഊട്ടിയജിക്കുന്നു
പൗരോഹിത്യം മതവിത്തുകളും സാന്ദ്രം
കൂട്ടിനായ് രാജ്യം ഭരിക്കും വർഗ്ഗങ്ങളും
എന്നതാകുന്നിന്നു കാണുന്ന കാഴ്ചകൾ
വിശ്വാസമന്ധരായ് തീർപ്പു മനുഷ്യരെ!