രചന : ചന്ദ്രൻ ഡി ✍
നമ്മളുടെ ഈ ജീവിതം സഫലമാവണമെങ്കിൽ നമ്മൾ എല്ലാവരും ഒരു കടൽ സംസാര സാഗരം കടന്ന് മറുകരയെത്തണം.
ആദ്യം നമുക്ക് ഭഗവാനെ ഒട്ടും പൂജിക്കാത്തവരുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് നോക്കാം
ഇവർക്ക് ആവശ്യത്തിലേറെ പണം കൈയ്യിലുണ്ടാവും നല്ല വീട് നല്ല ജോലി നല്ല സുഖസൗകര്യങ്ങൾ ഇങ്ങനെ പോകുന്നു ഇവരുടെ ജീവിതം.ഞാൻ എല്ലാ പണക്കാരുടെയും കാര്യമല്ല പറയുന്നത്. പണക്കാരായ നല്ല ഭക്‌തർ ഉണ്ടാകാംഅങ്ങനുള്ളവർ സാദരം ക്ഷെമിക്കുക
ഇനി നമുക്ക് ഭഗവാനെ സദാ സമയവും ഭക്തി പൂർവ്വം ഭജിക്കുന്നവരുടെ ജീവിതം എങ്ങനെയാണെന്ന് നോക്കാം.
ഇവർക്ക് എപ്പോഴും ഭഗവാൻ പല വിധത്തിലുള്ള സങ്കടങ്ങൾ ഇടയ്ക്കിടെ കൊടുത്തു കൊണ്ടിരിക്കും.
സാമ്പത്തിക നില വളരെ കുറവായിരിക്കും. ചെറിയതോതിലുള്ള വയറുവേദന, നടുവേദന, മുട്ടുവേദന ഇങ്ങനെയുള്ള ചെറിയ ചെറിയ അസുഖങ്ങൾ കൂടെക്കൂടെ വന്നുകൊണ്ടിരിക്കും
നമുക്ക് അതിൽ വളരെ ചുരുക്കം ചിലരെ പരിചയപ്പെടാം ഭഗവാൻ കൃഷ്ണന്റെ പിതാവും മാതാവുമായ വാസുദേവരും ദേവകിയും കാരാഗൃഹത്തിൽ കിടന്ന് കഷ്ടപ്പാട് അനുഭവിച്ചില്ലെ.
രാമന്റെ പിതാവായ ദശരഥ മഹാരാജാവ് പുത്രദുഃഖത്താൽ മരിക്കേണ്ടി വന്നില്ലേ.
ഭഗവാന്റെ ഭക്തനായ കുചേലൻ ഒരുപാട് കാലം ദാരിദ്ര്യ ദു:ഖം അനുഭവിച്ചില്ലേ
ഇവരെല്ലാം ഭഗവാന് ഏറ്റവുമധികം ഇഷ്ടമുള്ള ഭക്തന്മാരാണ്
ഇനി മേൽപ്പത്തൂർ നാരായണ ഭട്ടതിരി നാരായണീയത്തിൽ പറയുന്ന ഭാഗം നോക്കാം
ഭഗവാനെ കൃഷ്ണാ അങ്ങ് അങ്ങയെ ഒരു തവണ പോലും പൂജിക്കാത്ത വർക്ക് പല വിധത്തിലുള്ള സുഖ സൗകര്യങ്ങൾ നൽകുന്നു മറിച്ച് അങ്ങയെ ഭക്തിപൂർവ്വം പൂജിക്കുന്നവർക്ക് സങ്കടങ്ങളും ദുരിതങ്ങളും അങ്ങ് നൽകുന്നു.
പ്രിയ സുഹൃത്തുക്കളേ നിങ്ങളിൽ പലരും ഭഗവാനോട് അങ്ങേയറ്റം ഭക്തിയുണ്ടെന്ന് എനിക്കറിയാം. നിങ്ങളിൽ പലരും മേൽപ്പറഞ്ഞ കാര്യങ്ങൾ അനുഭവിക്കുന്നുണ്ടാകും
നിങ്ങൾ നിത്യവും ഭഗവാനെ സേവിക്കുന്ന വരാണെങ്കിൽ നിങ്ങൾക്കും ഇതുപോലെ കഷ്ടപ്പാടും ദുരിതവും ഉണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരാണ്
ഭഗവാന് അങ്ങേയറ്റം നിങ്ങളെ ഇഷ്ടമാണെന്ന് ധരിച്ചുകൊള്ളുക.
നമുക്ക് വില്വമംഗലത്തെ പറ്റിയുള്ള ഒരു കഥനോക്കാം .
ഒരിക്കൽ വില്വമംഗലത്തിന് സഹിക്കാൻ കഴിയാത്ത വയറു വേദന വന്നു. അങ്ങനെയിരിക്കെ ഒരുദിവസം വില്യമംഗലം ഭഗവാനെ കണ്ടപ്പോൾ ഭഗവാനെ കൃഷ്ണ ഈയിടയായി എനിക്ക് വല്ലാത്ത വയറുവേദന ഇപ്പോഴത് കൂടെ കൂടെ വരുന്നുണ്ട്, അങ്ങ് വിചാരിച്ചാൽ ഒരു നിമിഷം കൊണ്ട് ഈ വേദന ഇല്ലാതാക്കാൻ പറ്റും.
അദ്ദേഹം ഇങ്ങനെ പറഞ്ഞപ്പോൾ ഭഗവാൻ അത് കേൾക്കാത്ത ഭാവത്തിൽ നിന്നതേയുള്ളൂ. ഇങ്ങനെ പലതവണ പറഞ്ഞപ്പോഴും ഭഗവാൻ മറുപടി അരുളിച്ചെയ്തില്ല.
അതിനാൽ സ്വാമിയാർ തന്റെ പ്രിയ സുഹൃത്തും ദക്ഷിണാമൂർത്തി ഭക്തനുമായ ശിവാംഗൾ എന്ന യോഗീശ്വരനോട് ഈ വിവരം പറഞ്ഞു.
ആ യോഗീശ്വരൻ ഒരു സിന്ദൂരം കൊടുക്കുകയും സ്വാമിയാർ അതു വാങ്ങി സേവിക്കുകയും ഉദരവ്യാധി ശമിക്കുകയും ചെയ്തു. പിന്നെ ഒരു ദിവസം സ്വാമിയാർ തന്റെ ദീനം ഭേദമായ വിവരം ഭഗവാൻ പ്രത്യക്ഷമായപ്പോൾ അറിയിച്ചു. അപ്പോൾ ഭഗവാൻ ഇങ്ങനെ പറഞ്ഞു വില്വമംഗലം ഞാൻ ഈ ജന്മം കൊണ്ട് തീർക്കാൻ വിചാരിച്ചതായിരുന്നു. പക്ഷേ അങ്ങത് മൂന്ന് ജന്മം കൂടിയാക്കി. വില്വമംഗലം എന്നെ ആര് എങ്ങനെ ശരണം പ്രാപിക്കുന്നുവോ അവരെല്ലാം വളരെ സുകൃതം ചെയ്തവരാണെന്ന് മനസ്സിലാക്കുക.
അൽപ്പം വിഷമങ്ങളും സങ്കടങ്ങളും ഉണ്ടാവുമെങ്കിലും അവരുടെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും ഞാൻ സാധിച്ചു കൊടുക്കുന്നതാണ്.
ഈ ജീവിതത്തിൽ ഉണ്ടാവുന്ന സുഖ ദുഃഖങ്ങളെല്ലാം സഹിച്ച് അവർ എന്നിൽ എത്തിച്ചേരുന്നു.
നേരെമറിച്ച് എന്നെ ഭജിക്കാത്തവർക്ക് പിന്നെയും പിന്നെയും പലപല നീചജന്മങ്ങളിൽ ജനനവും മരണവും തുടർന്നുകൊണ്ടേയിരിക്കും
അത് ചിലപ്പോൾ മരങ്ങൾ ആകാം പക്ഷികളാകാം മൃഗങ്ങളാവാം കൃമിയാവാം. അങ്ങേക്ക് ഈ ജന്മത്തിൽത്തന്നെ മോക്ഷപ്രാപ്തി വരുത്താൻ വേണ്ടിയാണ് ഞാൻ അങ്ങയുടെ പ്രാർത്ഥന കേൾക്കാതിരുന്നത്
അങ്ങേക്ക് ഇനി മൂന്ന്ജന്മം കൂടി ജനിക്കേണ്ടി വരും. മൂന്നാമത്തെ ജന്മത്തിൽ അങ്ങ് എന്നിൽ എത്തിച്ചേരും.
ഇത്രയും പറഞ്ഞ് ഭഗവാൻ മറഞ്ഞു. ഇതു കേട്ടപ്പോൾ സ്വാമിയാർക്ക് വല്ലാത്ത വിഷമം ആയി ഇനിയുള്ള മൂന്ന് ജന്മങ്ങളിൽ താൻ ആരായിരിക്കുമെന്ന് അറിയുന്നതിനായി ഉടനെ തലകുളത്തൂർ ഭട്ടതിരിയോട് ചോദിച്ചു.
അതിന് മറുപടിയായി ഭട്ടതിരി, അങ്ങ് മൂന്നാമത്തെ ജന്മത്തിൽ ഒരു തുളസിയായിട്ട് ജനിക്കും അന്ന് അങ്ങേക്ക് സായൂജ്യ കിട്ടുകയും ചെയ്യും പിന്നെ സംസാര ദുഃഖം അനുഭവിക്കേണ്ടി വരില്ല.
ഭട്ടതിരി പറഞ്ഞതു പോലെ തന്നെ സ്വാമിയാർക്ക് പിന്നെ മൂന്ന് ജന്മങ്ങൾ കൂടി ഉണ്ടായി
സ്വാമിയാർ മൂന്നാമത്തെ ജന്മത്തിൽ തുളസിയായിട്ട് ജനിച്ചത് ഒരു വിഷ്ണു ക്ഷേത്രത്തിൽ ശ്രീകോവിലിൽനിന്നു തീർഥമൊലിച്ചു വീഴുന്ന ഓവിങ്കലായിരുന്നു. ഒരു ദിവസം ശാന്തിക്കാരൻ കുളിച്ച് വന്ന് അഭിഷേകം കഴിഞ്ഞ് ചന്ദനവും പൂവും ചാർത്താനായി ഭാവിച്ചപ്പോൾ തുളസി കാണായ്കയാൽ തിരുമുറ്റത്തെങ്ങാനുമുണ്ടോ എന്നു നോക്കി
അപ്പോൾ ഓവിന്റെയടുത്തു ചെറുതായി ഒരു തുളസി നില്ക്കുന്നത് കണ്ടു.
അതിന്റെ ഒരില എടുക്കാനായി ചെന്ന് പറിച്ചപ്പോൾ അത് വേരോടുകൂടി പറിഞ്ഞു പോന്നു. അതുകണ്ട് മണ്ഡപത്തിൽ ജപിച്ചു കൊണ്ടിരുന്ന ഒരു ബ്രാഹ്മണൻ അത് മുഴുവൻ ബിംബത്തിൽ ചാർത്തിയിരിക്കണം എന്നു പറയുകയും ശാന്തിക്കാരൻ അപ്രകാരം ചെയ്യുകയും ആ തുളസി ബിംബത്തോട് കൂടി ചേർന്നു പോവുകയും ചെയ്തു…….
പ്രിയ സുഹൃത്തുക്കളേ ഭഗവാനേ പൂജിക്കുന്നവർക്ക് അല്പം കഷ്ടപ്പാടുകളും ചെറിയ ചെറിയ രോഗങ്ങൾ ഉണ്ടാവുമെങ്കിലും അല്പം വൈകിയാണെങ്കിലും അവരുടെ ഏതാഗ്രഹവും ഭഗവാൻ സാധിച്ചുകൊടുക്കും.
ഈശ്വരനെ പൂജിക്കാത്തവർ നമ്മൾ മേൽപറഞ്ഞ സംസാര സാഗരം എന്ന കടൽ പകുതി വരെ വേഗത്തിൽ നീന്തും. നടുകടലിൽ എത്തിയാൽ അവിടെ മുങ്ങാൻ തുടങ്ങും
നേരെ മറിച്ച് ഭഗവാനെ സേവിക്കുന്നവർ പതുക്കെ പതുക്കെ നീന്തി മറുകര താണ്ടും.
ഈശ്വര ഭക്തൻമാർക്ക് പിന്നീട് ഇങ്ങോട്ട് തിരിച്ച് വരാൻ കഴിയാത്തതു കൊണ്ട് നമ്മൾ അനുഭവിക്കാനുള്ളത് എല്ലാം അനുഭവിച്ച് ഇവിടെ നിന്ന് യാത്രയാകുകയാണ്
❤എന്റെ ഗുരുവായൂർ കണ്ണാ ❤
