രചന : ഗീത മുന്നൂർക്കോട് ✍
പണ്ടെന്നോ
പൊട്ടിത്തെറിച്ച്
ചിന്നിപ്പിരിഞ്ഞ്
കോലം കെട്ടതെങ്കിലും
വെറും കല്ലെന്ന്
അസൂയ മൂത്ത്
ആളുകൾ
വിശേഷിപ്പിക്കുന്നെങ്കിലും
ഇത്രയും വൈവിധ്യമാർന്ന
ഒന്നുമില്ല
ഉയരങ്ങളിലേക്കുള്ള
പടവുകളായി
നേർപ്പാതകളിൽ
നിവരുന്ന പരവതാനിയായി
ഇടം കാണുന്നവർ
മോഹസൗധങ്ങൾക്ക്
കരുത്തും
കരവിരുതുകൾക്ക്
മേനിയഴകുമെത്തിച്ച്
വെട്ടുകളിലും കൊത്തുകളിലും
അലങ്കാരം കൊണ്ട്
പാവയും പാട്ടയും
തൊട്ടിയും മെത്തയു-
മെല്ലാമാകുമ്പോളും
വിഴുപ്പുകളെ
എത്ര നന്നായി
തച്ചൊഴുക്കുന്നു…
ആയുധമാക്കിയവന്
കൽത്തുറുങ്കും പണിയുന്നവർ
ആരെയും ഭയപ്പെടുത്താൻ
ഒരേ സമയം
ദൈവവും ചെകുത്താനുമാകുന്നവർ.
സ്വപ്നസ്വാദുകൾ
ചില വേളകളിൽ
അരച്ചും ചതച്ചും
ഒരുക്കിയും
പട്ടിണിക്ക് കല്ലുകടിയാകാനും
സദാ സന്നദ്ധർ.
എന്നിരിക്കിലും
ഭീമത്വത്തെ കൂസാതെ
ഓരോ ചെത്തിലും
സുതാര്യമായിത്തിളങ്ങി
വജ്രാഭയിൽ
നിനക്കാകുന്നു
ഉടമസ്ഥന്റെ വിലനിലകളേറ്റാനും