രചന : ബി.സുരേഷ് കുറിച്ചിമുട്ടം ✍
ഒരിക്കലും ചിന്തിച്ചിരുന്നില്ലൊരു,
സ്വപ്നത്തിലെങ്കിലും കണ്ടതില്ല!
ഒന്നുമറിഞ്ഞിരുന്നില്ലഞങ്ങൾ,
അറിയുവാനൊട്ടു മുതിർന്നതുമില്ല!
നേരം പുലരവേ പായുകയല്ലോ,
കർത്തവ്യമെന്നൊരു ഭാരമേന്തി !
അന്തിതെളിഞ്ഞിട്ടിരുട്ടു പരക്കവേ,
മണ്ടിയണഞ്ഞു കൂരയിലെത്തും!
വിയർപ്പിൻമണത്താലെത്തുമെന്നച്ഛൻ്റെ,
അരികിലണഞ്ഞൊരുകുശലമില്ല!
അകമുറിക്കോണിപ്പടഞ്ഞങ്ങിരിക്കുമല്ലോ,
ഇളമുറിത്തിണ്ണയിൽ വിയർപ്പാറ്റിയച്ഛനിരിക്കും.
ഗൗരവമേറുമാവദനത്തിൽ,
എപ്പഴോ ചിരിപൂത്തതും കണ്ടിരുന്നു!
എന്നിട്ടുമാകരം കവർന്നൊന്നു ചേർന്നിരിക്കാൻ,
ഒന്നുമേയോതുവാനിച്ഛയണഞ്ഞതില്ല!
ഇഷ്ടമേറെയുണ്ടായിരുന്നിട്ടു മറിഞ്ഞില്ലഞങ്ങൾ,
ഇംഗിതമെല്ലാമമ്മയോടല്ലോചൊല്ലുവത്.
ഇനിയൊരിക്കലുംമറിയില്ലഞങ്ങളാ-
ഇടനെഞ്ചിലൊളിപ്പിച്ചൊരാ സ്നേഹവാത്സല്യം!
എന്നുംപോകും പോലെപോയൊരച്ഛൻ,
ഞങ്ങൾക്കു വഴിതേടിപോയതല്ലേ.
ഇന്നുവഴിയറിയാതെയുഴറുന്നു ഞങ്ങൾ!
നേരംപുലർന്നിട്ടും പോവാതെയച്ഛൻ?
തെക്കേതൊടിയിലുറങ്ങയല്ലോ!!
