രചന : ബീന ബിനിൽ ✍
അമ്മതൻ താരാട്ടുപാട്ടിൻ
ഈരടികളാൽ ശൈവത്തിൽ തൊട്ടിലിൽ
കിടന്നുറങ്ങിയ കാലമേ
അക്കാലത്തിൻ മധുരതരമാം ഓർമ്മകൾ
മൃദുപല്ലവങ്ങളാലെന്നപോൽ അനുഭൂതി നൽകവേ,
ആരാമത്തിലെ പുതുച്ചെടികളിൽ നവസുമങ്ങളാൽ
കാന്തിയും ഗന്ധവും കാറ്റിൻയാത്രയിൽ
എത്രയോ ദൂരം പരക്കുന്നതുപോൽ
ബാല്യത്തിലേക്ക് ചെറുകാലടികൾ
വച്ചു നീങ്ങിയ നാളുകൾ എത്രയോ കൗതുകം,
ജന്മമെന്ന ലോകതത്വത്തിൻ്റെ പ്രസരിപ്പിൽ
പ്രകൃതിയിലെ സകലജീവജാലങ്ങളോടും
ആകാശതാരങ്ങളോടും കളിച്ചും
മിണ്ടിയും ഓടി മറഞ്ഞ നാളുകളല്ലയോ
ബാല്യകാലം,
പെട്ടെന്നെന്ന പോൽ ബാല്യത്തെ
പുറകോട്ടാക്കി മിഴിയിലും വദനത്തിലും
കപോലത്തിലും ഭിന്നമാം ഭാവങ്ങൾ പടർത്തി
നറുംമോഹങ്ങളുമായ്
സഞ്ചാരപഥങ്ങൾ താണ്ടിയതും ഓർമ്മയിലെ
പൂക്കുന്ന വസന്തകാലമല്ലേ,
രൂപത്തിലും ഹൃദയത്തിലും ഉടലിലും
ശുദ്ധമായ വായുസഞ്ചാരത്തിലും
സൂര്യപ്രകാശത്തിലും മൊട്ടിട്ടു
വിരിയുന്ന പൂവ്വെന്നപോൽ അനുരാഗത്തിൻ
അനുഭൂതിയും അഴകും യൗവനത്തിലെ
നിർവൃതിയിൽ ലയിച്ചിരുന്നതും
ഓർമ്മയിൽ പനിനീർപുഷ്പമെന്ന പോൽ
ഗന്ധമായ് ഇഴുകിച്ചേർന്നിരിക്കുകയല്ലയോ,
യൗവനം താണ്ടിയ ജീവിതത്തിൽ
ആലോലവിലോലമായ് ആത്മസുഭഗതമായ്
ഒരേ അഴകുള്ളവളായ്
ശലഭത്തെപോൽ പാറി പറക്കുന്നവളായ്
അനുരാഗിണിയായ്
ശോകാർത്തയായ് ഓർമ്മകൾ തൻ
നടുമുറ്റത്ത് വിലസിടുന്ന വാനമ്പാടിയായ് ഒരുവൾ……….