രചന : പ്രകാശ് പോളശ്ശേരി ✍️
ബന്ധങ്ങളനവധി കൂടെയുണ്ടെങ്കിലും
ആത്മാവിൽ ചേർന്നൊരുബന്ധമാവണം
കരൾനൊന്തുപറയുവാൻചെല്ലുന്നനേരമാ,
കാരുണ്യംകാട്ടുന്ന ബന്ധമാവണം
കരയുവാൻകണ്ണീരു വറ്റുന്നനേരത്തൊരു
കർമ്മബന്ധത്തിൻ്റെ മാറ്റായിരിക്കണം
ഉടൽചൂടി നിൽക്കുന്നൊരാത്മാവിൻ
നേരുകൾഉടനറിയുന്നൊരുബന്ധമാകണം,
തളിരിട്ടുപൂവിട്ടുകായിട്ടനേരത്തെ
ബന്ധത്തിന്നായുസ്സു മാത്രമാകാതിരിക്കണം
അത്യുഷ്ണകാലത്തുവിണ്ടുകീറുന്നപാടത്തുകൂടെ
മണ്ണിൽ പുതഞ്ഞു കിടക്കുന്ന ബന്ധമാവണം
മഴപെയ്തുവരുന്നോരുനേരത്തു ,
തുള്ളിക്കളിക്കാനെത്തുന്ന ജീവൻ്റെ ചേർച്ച,
ചേർച്ചയായൊരു ബന്ധമാകണം
നിങ്ങളെവിടെയായിരുന്നെന്ന മണ്ണിൻ്റെ ചോദ്യത്തി,
നുത്തരം നിന്നോടു ചേർന്നീ മണ്ണിലായിരുന്നെന്നു
പറയുവാൻ പറ്റുന്നബന്ധമായിരിക്കണം
പാടം നനവാർന്നു കുളിരാർന്നു
പുഴ പോലെയാകുമ്പോ,പുളയണം
നിന്നോടെന്ന പോൽ ചേർന്നതാകണം
ഇനിയൊരു ബന്ധമില്ലാ നമ്മളിൽ,
നമ്മളെ നമ്മിൽ ബന്ധിച്ച പോലെന്നു തോന്നണം,
നമ്മളെ നമ്മിൽ ബന്ധിച്ച പോലെന്നു തോന്നണം