രാവും പകലും കൂട്ടിമുട്ടുന്ന സമയമായിരുന്നു അത്, പകലിൻ്റെ വേദനകൾ ഒളിപ്പിക്കുവാൻ രാവ് മുഖംമൂടി എടുത്തണിഞ്ഞു.
ആ സമയത്താണ് അവൾ വാലിട്ടുകണ്ണെഴുതി, ചുണ്ടുചുവപ്പിച്ച്, മുല്ലപ്പൂവുചൂടി, പള പള മിന്നുന്ന സാരിയുടുത്ത് ജോലിക്കുപോകാൻ ഇറങ്ങിയത്.
“രാവ് മുഖംമൂടി എടുത്തണിഞ്ഞുനില്ക്കുന്ന സമയമാണ് അവളുടെ ജോലിസമയം.”
ആ ജോലി സ്വീകരിച്ചതിൽപിന്നെ അവൾക്ക് ഇരുട്ടിനെ പേടിയില്ലാതെയായി. ഒളിഞ്ഞുനോട്ടവും കളിയാക്കലുകളും അവൾക്ക് നേരംപോക്കുകളായി. പെൺശരീരത്തെ കട്ടെടുക്കുവാൻ നോക്കുന്നവർക്ക് അവളെ പേടിയായിരുന്നു.
“അവളുടെ ശരീരം അവൾ വിൽക്കാൻ വച്ചിരിക്കുകയാണ്. ആർക്കുവേണമെങ്കിലും വാങ്ങാം, നല്ല വിലകിട്ടിയാൽമാത്രംമതി.”
പകലിൽ അവളെ കാണാൻ പേടിയാണ് ആളുകൾക്ക്. രാവിൻ്റെ മറവിൽ അവളെ സ്വീകരിക്കാൻ ആളുകൾ മത്സരിക്കും. അവൾക്കു ജോലിചെയ്യുവാൻ പ്രത്യേകിച്ചൊരു സ്ഥാപനം ഒന്നുമില്ല.

വഴിവക്കുകളിൽ ആവശ്യക്കാർ അവൾക്കുവേണ്ടി കാത്തുനിൽക്കും. ജോലികഴിഞ്ഞ് പകലിൽ ചുട്ടുപൊള്ളുന്ന ജീവിതത്തിലേക്ക് അവൾ വീണ്ടും ഇറങ്ങിവരും.
ആ ജോലി, അവൾ വേണമെന്നുവച്ച് തിരഞ്ഞെടുത്തതല്ലായിരുന്നു.
കുറെ മാസങ്ങൾക്കുമുൻപ് ഒരു മഞ്ഞുകാലം, മൂടൽമഞ്ഞ് നിറഞ്ഞുനിൽക്കുന്ന വഴികളിലൂടെ ബസ്സ് ഓടികൊണ്ടിരുന്നു. അവൾക്കു നല്ല തണുപ്പനുഭവപ്പെടുന്നുണ്ടായിരുന്നു. അവൾ ഒന്നുകൂടി അവനോട് ചേർന്നിരുന്നു.
നാടും വീടും വിട്ട് ഇഷ്ട്ടപ്പെട്ടവൻ്റെകൂടെ എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പോരുമ്പോൾ അവൾ വേറെ ഒന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല,
അവനുമൊരുമിച്ച് നല്ലൊരു ജീവിതംകിട്ടും എന്നൊരു പ്രതീക്ഷമാത്രമേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ. ആ ബസ്സ് അവസാനിക്കുന്നയിടമായിരുന്നു അവർക്ക് ഇറങ്ങേണ്ടിയിരുന്നത്.

അവൻ്റെ കൂട്ടുകാർ അവിടെ അവർക്കൊരു ചെറിയ കൂട് ഒരുക്കിയിട്ടുണ്ടായിരുന്നു. അവൾക്ക് ആ സ്ഥലം ഒരുപാട് ഇഷ്ടമായി.
തേയിലതോട്ടങ്ങളും മൂടൽമഞ്ഞ് പടർന്നുകിടക്കുന്ന അന്തരീക്ഷവും തണുപ്പും.
“ജീവിതത്തിലെ പരീക്ഷണങ്ങൾ ഒന്നുംതന്നെ അവരുടെ മനസ്സിനെ പാകപ്പെടുത്താത്ത പ്രായമേ അവർക്കുണ്ടായിരുന്നുള്ളൂ.”
കൂട്ടുകാർ അവന് ചെറിയ ഒരു ജോലി സംഘടിപ്പിച്ചു കൊടുത്തു. ആദ്യനാളുകളിൽ അവനുമൊത്തുള്ള ജീവിതം അവൾക്ക് സ്വർഗ്ഗതുല്യമായിരുന്നു.
അവളും അവനും അവരുടെ വേണ്ടപ്പെട്ടവരെക്കുറിച്ച് ചിന്തിക്കാൻപോലും മിനക്കെട്ടില്ല.

ആദ്യനാളുകൾ നീങ്ങിയപ്പോൾതന്നെ അവർക്ക് ഒരുകാര്യം മനസ്സിലായി.
“പ്രണയവും ജീവിതവും രണ്ടും രണ്ടാണ് എന്ന്. പ്രണയത്തിൽ പട്ടിണിയും കഷ്ടപ്പാടും ഇല്ല, ജീവിതത്തിൽ ഇതു രണ്ടും ഉണ്ടെന്നും.”
മൂടൽമഞ്ഞ് പടർന്നുകിടക്കുന്ന അന്തരീക്ഷവും തണുപ്പും അവർക്ക് അസഹനീയമായി തോന്നിത്തുടങ്ങി. രണ്ടു വയർ നിറയ്ക്കാൻതന്നെ അവൻ ഒരുപാട് കഷ്ടപ്പെട്ടു. വിശ്വസിച്ച് കൂടെവന്നവളുടെ കാര്യമോർത്ത് അവൻ ഒരുപാട് വിഷമിക്കുന്നുണ്ടായിരുന്നു.

യാതൊരു അല്ലലുമറിയാതെ ജീവിച്ചുവന്നവരായിരുന്നു രണ്ടുപേരും.
കൂടുതൽ കൂലി കിട്ടുന്ന കഷ്ടപ്പാടുള്ള ജോലിതേടി അവൻ പോയി. ” ഭാരമുള്ള തടിചുമന്ന് തളരുമ്പോഴും അവളുടെ മുഖമായിരുന്നു മനസ്സിൽ.”
ഒരുദിവസം ജോലിക്കുപോയ അവനെ കാത്തിരുന്ന അവളുടെ മുന്നിലേക്കുവന്നത് തടി വീണ് നട്ടെല്ലു പൊട്ടിയ അവൻ്റെ ശരീരം ആയിരുന്നു.
പിന്നീടങ്ങോട്ട് കൂട്ടുകാരുടെ സഹായത്താലാണ് അവർ ജീവിച്ചത്,
അവർക്ക് സഹായിക്കാനൊക്കെ ഒരു പരിധിയുണ്ടയിരുന്നു.
ഇനി ആരെയും ബുദ്ധിമുട്ടിക്കണ്ട എന്നവൾക്ക് തോന്നി. ജോലി അന്വേഷിച്ച് അവൾ ഇറങ്ങി.

“ശരീരം തന്നാൽ ജോലിതരാം എന്നുള്ള നിബന്ധന അവൾ സ്വീകരിച്ചില്ല..”
എന്തുചെയ്യണമെന്ന് അവൾക്കറിയില്ലായിരുന്നു. പെൺശരീരത്തിനുള്ളിൽ നിന്ന് സുരക്ഷിതയായി ജോലിചെയ്യാൻ സമൂഹം അനുവദിക്കില്ല എന്നവൾക്ക് മനസ്സിലായി. വെളിച്ചം പോലും അവൾക്ക് പേടിയായിത്തുടങ്ങി. ഇരുട്ട് ഒരിക്കലും തീരാതെയിരുന്നിരുന്നുവെങ്കിൽ എന്നവൾ ആശിച്ചു. മരിക്കാൻ അവൾക്ക് പേടിയായിരുന്നു, ഇരുട്ടിനെ അവൾ കൂടുതൽ സ്നേഹിച്ചുകൊണ്ടിരുന്നു.
ഇരുട്ടിൻ്റെ മറവിൽ മുല്ലപ്പൂചൂടി പളപള മിന്നുന്ന സാരിയുടുത്ത് ഒരു ചേച്ചി പോകുന്നത് എന്നും അവൾ കാണാറുണ്ടായിരുന്നു. ആദ്യമൊക്കെ, അവരെ നോക്കി അവൾ പുച്ഛത്തോടെ പറഞ്ഞിട്ടുണ്ട്, “വൃത്തികെട്ട സ്ത്രീ,
സുഖിക്കാൻ പോണു എന്നൊക്കെ.”

പക്ഷെ അന്നവർ പോകുന്നതുകണ്ടപ്പോൾ അവൾക്കൊരു ചെറിയ പ്രതീക്ഷ തോന്നി.
“ഞങ്ങൾക്കും പട്ടിണി ഇല്ലാതെ ജീവിയ്ക്കണം, അവനെ ചികിത്സിപ്പിക്കണം, എഴുന്നേറ്റു നടത്തിപ്പിക്കണം, കൊതിതീരെ പ്രണയിക്കണം.”
പിറ്റെദിവസം വെളിച്ചംമങ്ങാൻ അവൾ നോക്കിയിരുന്നു. അവൾക്കുള്ളതിൽവച്ച് ഏററവും നല്ല സാരി ഉടുത്തു, പൊട്ട് തൊട്ട്, ചുണ്ടു ചുവപ്പിച്ച്, മണവാട്ടിയെപ്പോലെ അവൾ ഒരുങ്ങി.
അവനോടു യാത്രപറഞ്ഞ് അവൾ ഇറങ്ങി. ഇരുട്ടിൻ്റെ മറവിൽ പോകുന്ന ചേച്ചിയെ കാത്തുനിന്നു.”
അവർ മുല്ലപ്പൂ ചൂടി, പൊട്ടുതൊട്ട്, ഒരുങ്ങി ദൂരെനിന്നും വരുന്നതവൾ കണ്ടു, അവർ അടുത്തെത്തിയതും അവൾ വിളിച്ചു.

“ചേച്ചീ..”
“എന്താ മോളേ?”
“ഞാനും വരുന്നു ചേച്ചിയുടെ കൂടെ.”
കുറച്ചുനേരം അവർ അവളെത്തന്നെ നോക്കിനിന്നു. ഒറ്റയ്ക്കായ നാൾമുതൽ പട്ടിണിയിൽനിന്നും കുടുംബത്തെ രക്ഷിക്കാൻ ശരീരം വിൽക്കാനിറങ്ങിയ അവർക്ക് അവളെ നന്നായി മനസ്സിലാകുമായിരുന്നു, അവർ അവളെയും കൂട്ടി നടന്നു.
“വഴിവക്കിലെ പൂക്കടയിൽനിന്നും രണ്ടുമുഴം മുല്ലപ്പൂവ് വാങ്ങി പൈസ കൊടുക്കുമ്പോൾ, കടക്കാരൻ്റെ വൃത്തികെട്ട ചിരി ഒരു നോട്ടംകൊണ്ടുതന്നെ അവർ നിർത്തിച്ചു.”

അവർക്ക് ഒന്നിനെയും പേടിയില്ലായിരുന്നു, അവർ എന്തിനു പേടിക്കണം?
“അവർ കൊണ്ടുനടക്കുന്ന പെൺശരീരമാണ് മറ്റുള്ളവർ ആഗ്രഹിക്കുന്നത്, അത് വിൽക്കാൻ വച്ചവർക്ക് ആരെ പേടിക്കണം.”
മുല്ലപ്പൂ വാങ്ങി അവളുടെ മുടിയിൽ വച്ചുകൊടുക്കുമ്പോൾ അവർ പറഞ്ഞു.
“ഇതിൻ്റെ പൈസ ചേച്ചി കൊടുത്തോളാം, നാളെ മുല്ലപ്പൂവിന് കൊടുക്കാനുള്ള പൈസ മോൾക്ക് കൈനിറച്ച് കിട്ടും കേട്ടോ.”
അവർ മുന്നോട്ടുനടന്നു. തനിക്ക് പുതിയൊരു കസ്റ്റമറെ കിട്ടിയ സന്തോഷത്തിൽ കടക്കാരൻ അവരെനോക്കി നിന്നു.
അവർ ഇരുട്ടിൻ്റെ മറവിലേക്കു നീങ്ങിനിൽക്കേണ്ടതാമസം, ശരീരം വിലയ്ക്കുവാങ്ങുന്നവർ അടുത്തെത്തികഴിഞ്ഞു. പുതിയ ഒരു ശരീരം കണ്ടപ്പോൾ അവർ അവൾക്ക് നല്ല വിലപറഞ്ഞു കൂട്ടികൊണ്ടുപോയി.

ഇരുട്ട് മുഖംമൂടി എടുത്തു മാറ്റുന്നതിനുമുൻപുതന്നെ അവൾ തിരിച്ചുവന്നു. വാടിയ മുല്ലപ്പൂവ് എടുത്തുമാറ്റി, തലവഴി വെളളം കോരിയൊഴിച്ച് അവളുടെ ശരീരത്തു പറ്റിയ അഴുക്കു കഴുകിക്കളഞ്ഞ് അവൻ്റെ അടുത്തു ചെന്നിരുന്നു.
അവൻ അവളെ ചേർത്തുപിടിച്ചു, അവളുടെ മനസ്സിൽ അഴുക്കു പറ്റാത്തിടത്തോളം അവന് അവളോട് ഒരു വെറുപ്പും തോന്നിയില്ല. കാരണം, “അവൻ അവളുടെ ശരീരത്തെ ആയിരുന്നില്ല സ്നേഹിച്ചത് മനസ്സിനെയായിരുന്നു.’

ഉറങ്ങാതെ തളർന്നുകിടക്കുന്ന അവനോടു ചേർന്നുകിടന്നുകൊണ്ട് അവൾ പറഞ്ഞു. “ഇനി രണ്ടുദിവസം കഴിഞ്ഞേ പോകുന്നുള്ളു, രണ്ടു ദിവസത്തേക്ക് ആഹാരവും മരുന്നും മേടിക്കാനുള്ള പൈസ കിട്ടി.”
“ഇനി കിട്ടുന്ന പൈസയിൽനിന്ന് കുറേശ്ശെ മാറ്റിവെക്കണം, എന്നിട്ടുവേണം ഹോസ്പിറ്റലിൽ പോകാൻ.?
അതുപറയുമ്പോൾ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
അവളുടെ പ്രണയനായകനെ പഴയതുപോലെ അവൾക്കു തിരിച്ചുകിട്ടും എന്ന പ്രതീക്ഷയായിരുന്നു അവൾക്ക്.

“അവർക്കുവേണ്ടി ഇരുട്ട് മുഖംമൂടിവച്ച് ഇരുട്ടിനു പറ്റുന്ന സഹായവും അവർക്ക് ചെയ്തു കൊടുത്തുകൊണ്ടിരുന്നു.”

ഷീബ ജോസഫ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *